കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കേന്ദ്ര മന്ത്രി ശശി തരൂര്‍ നടത്തിയ പ്രസ്താവന അപക്വമാണെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി.മാത്യൂ പറഞ്ഞു. കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാതെയാണ് തരൂര്‍ പ്രസ്താവന നടത്തിയത്. കെ.സി.എയെ ചിലര്‍ പാര വയ്ക്കുകയാണെന്നും ടി.സി.മാത്യൂ ആരോപിച്ചു.
കൊച്ചി സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനത്തിനായി ഒരു കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. മാത്രവുമല്ല കൊച്ചിയിലെ സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി മാത്രമല്ല നിര്‍മ്മിച്ചത്, ഫുട്ബോളിനു കൂടിയാണ്. അതിനാല്‍ തന്നെ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ട്. കെ.സി.എയ്ക്ക് സ്വന്തം സ്റ്റേഡിയം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ടി.സി.മാത്യൂ പറഞ്ഞു.
ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പുരോഗതിയുള്ള ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഒന്നാണ് കേരളത്തിന്റേത്. വിവാദങ്ങളോട് തങ്ങള്‍ക്ക് താല്പര്യമില്ല. സ്റ്റേഡിയത്തിന് ആരൊക്കെ പാര പണിയുന്നുവെന്ന് ഉചിതമായ സമയത്ത് തെളിവു സഹിതം വെളിപ്പെടുത്താമെന്നും ടി.സി മാത്യു പറഞ്ഞു.
മഴ പെയ്താല്‍ വെള്ളം നിറയുന്ന സാഹചര്യമായിരുന്നു കൊച്ചി സ്റ്റേഡിയത്തിലുണ്ടായിരുന്നത്. കെസിഎ ഏറ്റെടുത്തതിന് ശേഷമാണ് ഇത്രയെങ്കിലും മെച്ചമുണ്ടായത്. ഔട്ട്ഫീല്‍ഡില്‍ നനവ് ഉണ്ടെങ്കില്‍ ക്രിക്കറ്റ് കളിക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സ്റ്റേഡിയത്തിന്റെ അപര്യാപ്തതയ്ക്ക് കെസിഎ ഉത്തരവാദികളല്ലെന്നും ടി.സി മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: