തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിക്കെതിരെ സിപിഎം നടത്തിയ പ്രതിരോധസമരം പ്രഹസനമായി. അഴിമതിയില്‍ കുളിച്ചു നില്ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചെടുക്കാനാണ് ജനസമ്പര്‍ക്കപരിപാടി നടത്തുന്നതെന്നാരാപിച്ച് വലിയ സമരപരിപാടിക്കാണ് സിപിഎം ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് സിപിഎം നാണക്കേടിന്റെ പുതിയ ചരിത്രമെഴുതി. രാവിലെ ഒമ്പതു മണിയോടെയാണ് ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായത്. പരിപാടി തുടങ്ങും മുമ്പെ മുഖ്യമന്ത്രിയെയും പരാതിനല്കാന് വരുന്ന ജനങ്ങളെയും കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം വേദിയിലേക്കുള്ള പ്രധാന കവാടത്തിനരികെ ഉപരോധം തീര്‍ത്തു.
സമരത്തെ അഭിസംബോധന ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളൊന്നും തന്നെ എത്തിയിരുന്നില്ല. സമരത്തിനിറങ്ങിയ സിപിഎം ഒറ്റപ്പെടുകയാണുണ്ടായത്. സിപിഐയുടെയോ മറ്റ് ഘടകക്ഷികളുടെയോ പിന്തുണ സമരത്തിനുണ്ടായിരുന്നില്ല. 8. 45ഓടെതന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു സമീപം വിവിധ സ്ഥലങ്ങളിലായി സംഘടിച്ചിരുന്നു. ഒന്‍പതോടെ ചെറിയ സംഘങ്ങളായി തിരിഞ്ഞ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലേക്കും ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകളിലേക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ നേരത്തെതന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചിരുന്നു. പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു.
പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളി ആരംഭിച്ചതോടെ പൊലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തിച്ച് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും അറസ്റ്റുചെയ്ത് നീക്കാന്‍ ആരംഭിച്ചു. അറസ്റ്റിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു കോലിയക്കോട് കൃഷ്ണന് നായര്‍ എംഎല്‍എയെ ആശുപത്രിയിലേക്കു മാറ്റി. എംപിമാരും എംഎല്‍എമാരുമടക്കമുള്ള മുഴുവന്ജനപ്രതിനധികളെയും പൊലീസ് പ്രതിഷേധസ്ഥലത്തുനിന്നും അറസ്റ്റുചെയ്തതോടെ സമരം പകുതി പൊളിഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ ഉച്ചയോടെ പ്രവര്‍ത്തകര്‍ സമരമവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
പ്രതിഷേധം തടയാന്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. തണ്ടര്‍ ബോള്‍ട്ട് വിഭാഗത്തിന് പുറമെ 2000ത്തോളം പോലീസുകാരെയും സുരക്ഷക്കായി വിന്യസിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: