പത്തനംതിട്ട: കനത്തമഴ ശബരിമല തീര്‍ത്ഥാടനത്തിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്നു. മഴ കനത്തതുമൂലം നിരവധി നിര്‍മ്മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായോ പൂര്‍ണ്ണമായോ തടസ്സപ്പെട്ടു കഴിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് പതിനെട്ട് പാതകളാണ് പ്രത്യേക പരിഗണന നല്കി മാറ്റിയിരിക്കുന്നത്. ഈ റോഡുകളില്‍ നടന്നുവന്നിരുന്ന ജോലികള്‍ മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. തുലാവര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കോണ്‍ട്രാക്ടര്‍മാര്‍.
ഹെവിമെയിന്റനന്‍സ് പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ പോലും നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. ദേശീയപാത നിലവാരത്തിനൊപ്പമാണ് പമ്പയിലേക്കുള്ള റോഡുകളിലെ ടാറിംഗ്, എന്നാല്‍ പ്രതികൂല കാലാവസ്ഥമൂലം ഇത് പൂര്‍ണ്ണമായും നടപ്പാക്കാനാവുന്നില്ല. ഒരു കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ ചെലവ് ഒരു കോടിരൂപയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് കരാറുകാരന് ഈ റോഡിലെ അറ്റകുറ്റപണികള്‍ തീര്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ തുക പൂര്‍ണമായും ലഭിക്കുകയൊള്ളു. ഈ റോഡിന്റെ ഒരുവര്‍ഷത്തെ നിര്‍മ്മാണംകൊണ്ട് സര്‍ക്കാരിന് പമ്പയിലേക്കുള്ള റോഡ് നിര്‍മ്മാണത്തില്‍ നിന്നും തലയൂരാം. നിലവില്‍ മെച്ചപ്പെട്ട സാങ്കേതികരീതിയിലാണ് നിര്‍മ്മാണം . മണ്ണാരകുളഞ്ഞി- ചാലക്കയം, എരുമേലിയില്‍ നിന്നുള്ള കണമല- ഇലവുങ്കല്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ രീതിയില്‍ ഹെവിമെയിന്ററനന്സ് നടക്കുന്നത്. എന്നാല്‍ മഴകുടനിവര്ത്തിയതോടെ പണി നിലച്ചമട്ടാണ്. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ നടന്നുവരികെയാണ്. ഇതുംപൂര്ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.
തീര്‍ത്ഥാടനക്കാലത്തിന് വളരെ മുമ്പുതന്നെ പൂര്ത്തീകരിക്കാനുദ്ദേശിച്ച് തുടങ്ങിയ പ്രവര്‍ത്തികള്‍ ശക്തമായ കാലവര്‍ഷത്തില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. മഴ അവസാനിച്ച ശേഷം പണികള്‍ പുനരാരംഭിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ മാത്രമാണ് ഏറെക്കുറേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. അപ്പോഴേക്കും തുലാവര്‍ഷം എത്തി. കണമല- ഇലവുങ്കല്‍ പാതയുടെ നിര്‍മ്മാണം ഏറെകുറേ പൂര്‍ത്തീകരിച്ചു. എന്നാല്‍ അനുബന്ധ ജോലികള്‍ ബാക്കിയാണ്. പ്ലാപ്പള്ളി- മണ്ണാരകുളഞ്ഞി ഭാഗത്തും ജോലികള്‍ നടന്നുവരികെയാണ്.
തീര്‍ത്ഥാടനത്തിന് മുമ്പ് റോഡ് നിര്‍മ്മാണം നടത്തുക എന്നത് കാലങ്ങളായുള്ള കീഴ്വഴക്കമാണ്. ഇതൊരിക്കലും ഫല പ്രാപ്തിയിലെത്താറില്ല. കാരണം തുലാവര്‍ഷം പെയ്തിറങ്ങിയ ശേഷമാണ് തീര്‍ത്ഥാടനം. കാലാവസ്ഥ അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കോടികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മഴവെള്ളത്തിലൊഴുകിപ്പോകില്ലായിരുന്നു. സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ വകുപ്പു മന്ത്രി പറഞ്ഞ പ്രകാരം ഒരുമാസത്തിനുള്ളില്‍ പ്രധാന ജോലികള്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ കാലവര്‍ഷത്തിന് കണക്കുതെറ്റിയതും തുലാവര്‍ഷത്തിന്റെ വരവും പ്രഖ്യാപനങ്ങള്‍ക്ക് തിരിച്ചടിയായി. മഴക്കാലം മുന്‍കൂട്ടികണ്ട് വന്‍കിട പദ്ധതിതികള്‍ അനുയോജ്യമായ രീതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ശബരിമലയോടുള്ള സര്‍ക്കാരിന്റെ നിസ്സംഗതയാണ് പദ്ധതികള്‍ പാളുന്നതിലെ പ്രധാന കാരണം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: