തൃശൂര്‍: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണയ്ക്കാനുള്ള ജനതാദള്‍ എസ് ദേശിയ നേതൃത്വത്തിന്റെ നീക്കത്തെച്ചൊല്ലി സംസ്ഥാന കമ്മറ്റിയില്‍ തര്‍ക്കം. ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാദിച്ചെങ്കിലും അംഗബലത്തില്‍ ദേശിയ നേതൃത്വത്തിന്റെ നിലപാടിനോട് എതിര്‍പ്പുള്ളവരായിരുന്നു ഭൂരിഭാഗവും. ദേശിയ നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമവും പൊളിഞ്ഞു. ഇതോടെ ജനതാദളില്‍ പ്രതിസന്ധി രൂക്ഷമായി.
സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയോടൊപ്പം ദേശിയ നേതൃത്വം കൂട്ടുകൂടുമെന്ന ആശങ്ക ഉയര്‍ന്നത്. 24, 25, 26 തീയതികളില്‍ ബംഗളൂരുവില്‍ ചേരുന്ന ദേശിയ നിര്‍വാഹക സമിതി യോഗത്തില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കുന്ന രാഷ്ട്രീയ നയം സ്വീകരിച്ച ദേശിയ പ്രസിഡന്റ് എച്ച്.ഡി.ദേവഗൗഡയുടെ നീക്കങ്ങളെ തടയിടാനാണ് പ്രമേയം പാസാക്കാന്‍ ശ്രമം നടത്തിയത്.
കോണ്‍ഗ്രസ് ആണോ ബിജെപിയാണോ മുഖ്യശത്രുവെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ സംസ്ഥാന നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായി. മോദി ഭയം പാര്‍ട്ടിയെ ബാധിക്കേണ്ടതില്ലെന്നും ദേശിയ നേതൃത്വമെടുക്കുന്ന നിലപാടുകളോട് യോജിച്ചു പോകേണ്ടതാണ് വേണ്ടതെന്നും ഒരുവിഭാഗം വാദിച്ചു. എന്നാല്‍ ദേശിയ നിര്‍വാഹക സമിതിക്ക് മുമ്പായി കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നയം രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇവിടെ യോഗം ചേര്‍ന്നത്.
ബിജെപിക്കെതിരായ ഉറച്ച നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ദേശിയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യകത ഊതിപ്പറഞ്ഞത് പാര്‍ട്ടിയുടെ ദേശിയ സെക്രട്ടറി ജനറല്‍ കുന്വാള് ഡാനിഷ് അലി ആണ്. ദേവഗൗഡയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഡാനിഷ് അലിയാണ് കേരള നേതൃത്വത്തെ നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസ് നയിച്ച ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ദേവഗൗഡയെ മാറ്റിനിര്‍ത്തി അലിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. ഈ നിലപാടിനെയും ചില മുതിര്‍ന്ന നേതാക്കള്‍ ചോദ്യം ചെയ്തതോടെ യോഗത്തില്‍ വീണ്ടും ബഹളമായി. സിപിഎം നേതാക്കളെ പ്രീതിപ്പെടുത്താനായി ദേവഗൗഡയെ മാറ്റിനിര്‍ത്തിയ സംസ്ഥാന നേതൃത്വ നടപടിയേയും ചിലര്‍ ചോദ്യം ചെയ്തു. അലിയും സംസ്ഥാന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണേണ്ടതില്ലെന്ന നിലപാടിലെത്തിയത്.
കേരളത്തിലെ ജനതാദള്‍ നേതൃത്വത്തിന് സ്വന്തമായി നയങ്ങളും പരിപാടിയുമുണ്ടെന്ന സിപിഎം നേതാവ് സീതാറാം യച്ചൂരിയുടെ പ്രസ്താവനയോട് മൗനം പാലിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: