‘ഇന്ത്യന്‍ തുറമുഖങ്ങളുടെ പ്രവേശന കവാടം’. അന്തര്‍ദേശീയ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ എന്ന വിഴിഞ്ഞം തുറമുഖത്തിന് ആദ്യ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിശേഷണം അതായിരുന്നു. ഈ സ്വപ്നപദ്ധതിക്കായി ഐക്യമുന്നണിയും ഇടതുമുന്നണിയും കഠിനാദ്ധ്വാനം ചെയ്യുന്നു എന്നാണ് അവകാശവാദം.
അഞ്ചുവര്‍ഷം തികച്ചും വി.എസ് സര്‍ക്കാര്‍ ഭരിച്ചു. അതിനുശേഷം ഇതാ വീണ്ടും ഉമ്മന്‍ചാണ്ടി രണ്ടരവര്‍ഷം തികയ്ക്കാന്‍ പോകുന്നു. വിഴിഞ്ഞം തുറമുഖത്തിനായി സ്ഥലമെടുത്തു. റോഡുവെട്ടി, ‘മുതുകാള പശുവിനെ മെനക്കെടുത്തും’ എന്നു പറഞ്ഞതുപോലെ മോഹിപ്പിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആഗോള ടെണ്ടറിന്റെ അന്തിമഘട്ടം എത്താനാകാത്തത് മാത്രമല്ല പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ അനുമതി ലഭിക്കുന്നില്ല. പലപ്പോഴും പറയുന്നത് ഉത്തരേന്ത്യന്‍ വ്യവസായ ലോബി പാരവയ്ക്കുന്നു എന്നാണ്. യഥാര് ഥത്തില് ഈ ലോബിയുടെ തടവറയിലാണോ കേന്ദ്രസര്‍ക്കാര്‍. ഓ രോ അനുമതിക്കപേക്ഷിക്കുമ്പോ ഴും മുടന്തന്‍ ന്യായങ്ങള്‍ നിരത്തും. ‘മരത്തിന്റെ വളവും ആശാരിയുടെ ഇരുത്തവും’ പ്രശ്നമാണെന്ന് പറയുംപോലെ കേരളം ഉണര്‍ന്ന് യഥാസമയം പെരുമാറാത്തതും അനുമതി വൈകിക്കുന്നുണ്ട്.
കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള കാലമാണിത്. രണ്ട് കാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ എട്ട് പേര് കേന്ദ്രമന്ത്രിസഭയിലുണ്ട്. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകന് മലയാളി, കാബിനറ്റ് സെക്രട്ടറിയും അടുത്തകാലം വരെ മലയാളി. മറ്റ് വിവിധ വകുപ്പുകളുടെ തലപ്പത്തും മലയാളികള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. പ്രതിരോധവകുപ്പു മന്ത്രി കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി കൂടിയായ എ.കെ. ആന്റണി. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന് ആന്റണിയാണത്രെ. പറഞ്ഞിട്ടെന്ത് ഫലം. വഞ്ചി പിന്നെയും തിരുനക്കര തന്നെ.
ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നതില്‍ തുറമുഖങ്ങള്‍ക്കുള്ള പങ്ക് അറിയാത്തവരല്ല കേരളം ഭരിച്ചതും ഭരിക്കുന്നതും. സംസ്ഥാനത്തെ പതിനേഴ് ചെറുകിട തുറമുഖങ്ങളില്‍ ഏഴെണ്ണം വികസിപ്പിക്കാന്‍ പത്തുവര്‍ഷം മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അഴീക്കല്‍, ബേപ്പൂര്‍, മുനമ്പം, പൊന്നാനി, ആലപ്പുഴ, തങ്കശ്ശേരി, വിഴിഞ്ഞം എന്നിവയാണത്. ഇതില്‍ പ്രഥമസ്ഥാനം വിഴിഞ്ഞത്തിനായിരുന്നു. ജനായത്തം വരുന്നതിന് നൂറ്റാണ്ടിന് മുമ്പ്തന്നെ വിഴിഞ്ഞം എണ്ണപ്പെട്ട തുറമുഖമായിരുന്നു. അതി ന്റെ തെളിവുകള്‍ ധാരാളം കിട്ടിക്കഴിഞ്ഞു. രാജഭരണകാലത്ത് വാണിജ്യങ്ങളെ ആശ്രയിച്ച തിരുവിതാംകൂറിലെ പ്രധാനപ്പെട്ട തുറമുഖമായിരുന്നു വിഴിഞ്ഞം. ഒടുവില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബൃഹത്തായ വികസന പദ്ധതിക്ക് രൂപം നല്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി ?
കയറ്റിറക്ക് വ്യാപാരമേഖലയില്‍ വന്‍തോതിലുള്ള വിദേശനാണയനേട്ടം വിഴിഞ്ഞം വികസനത്തിലൂടെ നോട്ടമിട്ടതായിരുന്നു. കൊളംബോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെയും മധ്യപൂര്‍വദേശത്തെ ചില തുറമുഖങ്ങളുമാണ് കണ്ടെയ്നര്‍ ചരക്കിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത്. അനന്തസാദ്ധ്യതയാണ് വിഴിഞ്ഞം യാഥാര്‍ഥ്യമായാല്‍ ഉണ്ടാവുക. വിഴിഞ്ഞത്തിനാണെങ്കില് പ്രകൃതിദത്തമായ നേട്ടങ്ങളും സൗകര്യങ്ങളും നിരവധിയാണെന്നാണ് വിദഗ്ധാഭിപ്രായം. എന്തൊക്കെയായിരുന്നു കണക്കുകൂട്ടല്‍; പ്രതീക്ഷ.
പേര്‍ഷ്യന്‍ ഗള്‍ഫിനെയും വിദൂരപൂര്വദേശത്തെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പല്‍ ചാല് വിഴിഞ്ഞത്തിന് വളരെ അടുത്ത്. പ്രധാനകപ്പല്‍ പാതയില്‍നിന്ന് ചെറിയൊരു വ്യതിയാനം അതുമതി വിഴിഞ്ഞത്ത് കപ്പലെത്തി നങ്കൂരമിടാന്‍. തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മെയിലി (1.85കി.മി) നുള്ളില്‍ തന്നെ 20 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലാണിവിടെ. ഇപ്പോള്‍ ലോകത്ത് നിലവിലുള്ള വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് മാത്രമല്ല ഭാവിയിലെ മെഗാ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് വരെ അനുയോജ്യമാണ് ഈ തീരം. വിഴിഞ്ഞം തീരത്ത് മണ്ണിന്റെ ചലനം വളരെ കുറവാണ്. അതുകൊണ്ട് കാലാകാലങ്ങളില്‍ ഡ്രഡ്ജിങ്ങിന്റെ ആവശ്യം വരുന്നില്ല. വിഴിഞ്ഞത്തെ മണ്ണ് കനത്ത അടിസ്ഥാനം കെട്ടാന്‍ അനുയോജ്യവുമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ കുറവുമാണ്. സാമൂഹിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യവുമാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ തുറമുഖവികസനത്തിന് നീക്കിവച്ചത് 247 കോടി രൂപയാണ്. അര്‍ധവാര്‍ഷികം പിന്നിട്ടു.
ഇത്രയും കോടി ചെലവാക്കാന്‍ എന്താണ് പദ്ധതി ? അത് പരിശോധിക്കാന്‍ കള്ളുകച്ചവടത്തിന് മുന്തിയ പരിഗണന നല്കുന്ന വകുപ്പുമന്ത്രിക്കെവിടെയാണ് സമയം ? സമഗ്ര കപ്പല്‍ ഗതാഗതനയം ഇതാ വന്നുപോയി എന്ന് പ്രഖ്യാപിച്ചിരുന്നു. നയവുമില്ല കപ്പലുമില്ല. സര്‍ക്കാരിന്റെ കയ്യിലാണെങ്കില്‍ ഇപ്പോള്‍ കാശുമില്ല.
ആഗോളതലത്തിലുള്ള കപ്പല്‍ ഗതാഗതത്തിന്റെ ഭാവിയെപ്പറ്റി ‘വിഷന്‍ 2020’ എന്നപേരില്‍ അമേരിക്കയിലെ നാഷണല്‍ പോര്‍ട്ട്സ് ആന്റ് വാട്ടര്‍ വേസ് ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തുകയുണ്ടായി. 13,000 മുതല്‍ 18,000 വരെ ടിഇയു ശേഷിയുള്ള കൂറ്റന്‍ കണ്ടെയ്നര്‍ കപ്പലുകള്‍ ലോകത്തിന് ചുറ്റും സഞ്ചരിക്കുമെന്നാണ് ഈ പഠനം കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞത് 18 മീറ്ററെങ്കിലും ആഴമുള്ളിടത്തും റിംഗ് റൂട്ടുമായി അടുത്തുകിടക്കുന്ന ഏതാനും തെരഞ്ഞെടുക്കപ്പെടുന്ന തുറമുഖങ്ങളില്‍ മാത്രമേ ഈ കപ്പലുകള്‍ അടുക്കുകയുള്ളൂ. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന തുറമുഖങ്ങളിലും തികച്ചും ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്മിനലുകളായിരിക്കും. ഇന്ത്യയുടെ തെക്കേ മുനമ്പിലാണ് ഇങ്ങനെയൊരു തുറമുഖം പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തെ ഒരുക്കിയെടുത്താല്‍ കേരളം രക്ഷപ്പെടും. അല്ലെങ്കില്‍ തൂത്തുക്കുടിയോ വിശാഖപട്ടണമോ ആ സ്ഥാനം കൊണ്ടുപോവുകയും ചെയ്യും. അതിന് വിഴിഞ്ഞത്ത് ഉറപ്പുള്ള മണ്ണും പ്രകൃതിദത്തമായ സൗകര്യവും മാത്രം പോരാ. ഭരണകര്‍ത്താക്കള്‍ക്ക് ഇച്ഛാശക്തി വേണം. അതില്ലാത്തതിന്റെ പ്രശ്നമാണല്ലോ കേരളം കരകയറാതിരിക്കുന്നത്. എല്ലാം ഒത്തിണങ്ങിയിട്ടും വിഴിഞ്ഞമെന്ന തുറമുഖത്തിന്റെ പ്രവേശന കവാടം അടഞ്ഞുതന്നെയെങ്കില് മറ്റ് മേഖല പറയാനുണ്ടോ.
(തുടരും)
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: