തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ ഡീലക്സ് ലക്ഷ്വറിവരെയുള്ള ബസ് സര്‍വീസുകള്‍ നടത്താനുള്ള അനുവാദം കെഎസ്ആര്‍ടിസിക്ക് മാത്രമായി നല്‍കികൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി ബസുകള്‍ സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി മാത്രമായിരിക്കും. ഇത്തരം സര്‍വീസുകള്‍ ആവശ്യമുള്ളപ്പോള്‍ കെഎസ്ആര്‍ടിസിക്ക് നടത്താമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. സ്വകാര്യബസുകള്‍ അനധികൃതമായി ഇത്തരം സര്‍വീസുകള്‍ നടത്തിയാല്‍ പിടികൂടാനും സംവിധാനം വരും.
നിലവിലെ ബസുകള്‍ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും കെഎസ്ആര്‍ടിസി സര്‍വീസ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. കൂടുതല്‍ ബസുകള്‍ ആവശ്യമെന്നു കണ്ടാല്‍ പുതിയ ബസുകള്‍ നിരത്തിലിറക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്. പുതിയ വിജ്ഞാപനം വന്നതോടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ ഉപയോഗിക്കേണ്ടി വരും. ഇതിനായി പുതിയ വര്‍ക്ക്ഷോപ്പുകളും ഗ്യാരേജുകളും ആവശ്യമുണ്ടെങ്കില്‍ തുടങ്ങും. സര്‍വീസ് നടത്താന്‍ ഫാസ്റ്റ് മുതല്‍ ലക്ഷ്വറി വരെയുള്ള എത്ര ബസ് വേണമെന്ന് കണക്കെടുക്കും. ആദ്യഘട്ടത്തില്‍ നിലവിലുള്ള ഡിപ്പോകളും ബസ്സ്സ്റ്റാന്ഡുകളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസ് നടത്തുക. 35 മുതല്‍ 60 വരെ സീറ്റുകളായിരിക്കും ഒരോ ബസിലും ഉണ്ടാകുക. ഷെഡ്യുളുകളും സമയക്രമവും കെഎസ്ആര്‍ടിസി തന്നെ നിശ്ചയിക്കും. യാത്രക്കാര്‍ക്ക് ഒരോ പേര്‍ക്കും 12 കിലോ ലഗേജ് കൊണ്ടുപോകാന്‍ ഇത്തരം ബസുകളില്‍ സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ ഇരട്ടി നിരക്ക് വാങ്ങാം.
നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ ലക്ഷ്വറി വരെയുള്ള ബസ് സര്‍വീസുകള്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ല. ഓര്‍ഡിനറി പെര്‍മിറ്റുള്ള നിരവധി ബസുകള്‍ ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും ആയി സര്‍വീസ് നടത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനമെടുത്തത്. 2012 ല്‍ വിജ്ഞാപനത്തിന്റെ കരട് പുറത്തിറങ്ങിയിരുന്നു. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ആലോചനകള്‍ക്കും ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: