തിരുവനന്തപുരം: മഹാകവി എന്നതുപോലെ മഹനായ സ്വാതന്ത്ര്യസമര സേനാനികൂടിയായിരുന്നു വള്ളത്തോള്‍ നാരായണ മേനോനെന്നത് അദ്ദേഹത്തിന്റെ മഹത്ത്വം വളരെയധികം വര്‍ധിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. വള്ളത്തോള്‍ സാഹിത്യ സമിതിയുടെ വള്ളത്തോള്‍ പുരസ്കാരം പ്രമുഖ സാഹിത്യകാരന് പെരുമ്പടവം ശ്രീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രട്ടീഷുകാരുടെ അംഗീകാരം നിരസിച്ച വള്ളത്തോള്‍ സ്വതന്ത്ര ഇന്ത്യയുടെ പുരസ്കാരം മാത്രമേ സ്വീകരിക്കൂ എന്ന ശക്തമായ നിലപാടിന് രാജ്യം നല്കിയ അംഗീകാരമാണ് പത്മഭൂഷണ്‍ പുരസ്കാരമെന്നും തരൂര്‍ പറഞ്ഞു. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ ജനങ്ങളുടെ അംഗീകാരവും അവാര്‍ഡും ഒരുപോലെ കരസ്ഥമാക്കിയ ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് പെരുമ്പടവം ശ്രീധരന്. അദ്ദേഹത്തിന് വള്ളത്തോള്‍ പുരസ്കാരം സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു. അവാര്‍ഡ് സമര്‍പ്പണത്തിന്റെ ഭാഗമായി നടക്കുന്ന സാഹിതീയോത്സവത്തിന്റെ ഉദ്ഘാടനവും തരൂര്‍ നിര്‍വഹിച്ചു.
വള്ളത്തോളിന്റെ നാമധേയത്തിലുള്ള പുരസ്കാരത്തിന് അര്‍ഹനായിത്തീരും എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ലെന്ന് മറുപടിപ്രസംഗത്തി ല്‍ പെരുമ്പടവം പറഞ്ഞു. ഇത് അവിസ്മരണീയ നിമിഷമാണ്. ഇന്നുതൊട്ട് ഓരോവര്‍ഷവും തന്റെ ഓരോ വയസ് കുറയാന്‍ പോകുന്നു. വാക്കുകളുടെ താളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞത് വള്ളത്തോള്‍ കൃതിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ആര്. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.എം. വാസുദേവന്‍പിള്ള, ലളിതാംബിക, ഡോ.ഡി. ബഞ്ചമിന്, ഡോ.കെ. ഓമനക്കുട്ടി സംസാരിച്ചു. പ്രൊഫ ആര്. ഹേമന്ത്കുമാര്സ്വാഗതവും രാജന് വി. പൊഴിയൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: