പത്തനംതിട്ട : ആറന്മുള വിമാനത്താവളം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മേഖലയില്‍ പ്രതിഷേധമിരമ്പുന്നു. പദ്ധതി പ്രദേശത്തെ ജനവാസമുള്ള കുന്നുകളെല്ലാം ഇടിച്ചു നിരത്താനും കുളങ്ങളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്താനും നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്കുവേണ്ടി കണ്‍സള്‍ട്ടന്‍സി കോ- ഓര്‍ഡിനേഷന്‍ ഡയറക്ടറേറ്റാണ് 2009 ല്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പദ്ധതി സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഒരു നാടിനെ ബലികൊടുക്കുന്ന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പാടശേഖരങ്ങള്‍ മണ്ണിട്ടുമൂടാനും പദ്ധതി പ്രദേശത്തിന്റെ നടുവിലൂടെ ഒഴുകുന്ന കോഴിത്തോട് ഗതിമാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിലൂടെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ വഴിയാധാരമാകുമെന്നും ഉറപ്പായി. റിപ്പോര്‍ട്ട് പുറത്തായതിനെത്തുടര്‍ന്ന് ആറന്മുളയിലെ ജനങ്ങള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്.
വിമാനത്താവളത്തിനെതിരേ സമരം ചെയ്യുന്നവരുടെ ആശങ്കകള്‍ വാസ്തവമാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍. ഇവിടെ പാടശേഖരങ്ങള്‍ക്കു പുറമേ റബര്‍ തോട്ടങ്ങളും, തെങ്ങിന്‍തോപ്പുകളും വെട്ടിമാറ്റപ്പെടും. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളും മൊബെയില്‍ ടവറുകളും ഇവിടെ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശത്തിലുണ്ട്. നിര്‍ദ്ദിഷ്ട റണ്‍വേ ആറന്മുളയിലെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും താഴ്ന്നാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഇവിടെ മീറ്ററുകളോളം മണ്ണിട്ട് ഉയര്‍ത്തേണ്ടതായും വരും.
പദ്ധതിയോടനുബന്ധിച്ച് കുടിയൊഴിപ്പിക്കലുണ്ടാവില്ലെന്ന വാഗ്ദാനം വെറും പാഴ്വാക്കാണെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പാടശേഖരങ്ങളും കുളങ്ങളും എല്ലാം ഇല്ലാതാകുന്നതോടെ മൂന്നോ, നാലോ പള്ളിയോടക്കരകളാകും വിസ്മൃതിയിലാണ്ടുപോകുക. പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയാല്‍ അതിന്റെ ആഘാതമേല്ക്കുവാന് ആറന്മുളയെന്ന ഗ്രാമത്തിന് ആയുസ്സുണ്ടാവില്ല. ഏറ്റവും വലിയ പരിസ്ഥിതി ആഘാതമാണ് വിമാനത്താവള പദ്ധതിയുടെ രൂപത്തില്‍ കേരളത്തിന് മുന്നില്‍ ഇന്നുള്ളത്. യുനെസ്കോ അംഗീകരിച്ച ഇന്ത്യയിലെ രണ്ടാമത്തെ പൈതൃകഗ്രാമമായ ആറന്മുളയുടെ ചരമഗീതം കുറിക്കാന്‍ മാത്രമേ വിമാനത്താവള പദ്ധതി നടപ്പാക്കുന്നതിലൂടെ സാധ്യമാകൂ.
എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ആറന്മുളയിലെ പത്ത് കിലോമീറ്ററിലധികം പ്രദേശത്ത് കുടിവെള്ളംകിട്ടാതാകും. ലോകപ്രശസ്തമായ ആറന്മുള കണ്ണാടിക്കുവേണ്ട ചെളിപോലും ഈ ഗ്രാമത്തിലുണ്ടാവില്ല. ഈ നിര്‍ദ്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിരോധ, ഏവിയേഷന്‍ മന്ത്രാലയങ്ങളില്‍ നിന്നും കെജിഎസ് ഗ്രൂപ്പ് അനുമതി വാങ്ങിയതെന്നും വ്യക്തമാകുകയാണ്. വിമാനത്താവള വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്തുപകരുന്ന രീതിയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നുവരെ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: