കല്‍പ്പറ്റ : പാരിസ്ഥിതികാഘാതം വയനാടന്‍ ശലഭക്കാഴ്ച്ചക്ക് മങ്ങലേല്‍പ്പിക്കുന്നു. മൂന്ന് ദിവസം നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ നടന്ന ശലഭസര്വ്വെയിലെ ഫലമാണിത്. സര്‍വ്വെ വിശകലനം ഇന്നലെ പുറത്തുവന്നു. ഫേണ്‍സ് നാച്വറലിസ്റ്റ് സൊസൈറ്റി ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് വനംവകുപ്പ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്.
വടക്കെ വയനാട് വനം ഡിവിഷനില്‍ തിരുനെല്ലി 98, മക്കിമല 86, കമ്പമല 54, പേര്യ 57, കുഞ്ഞോം 91, കോളിപാട്ട് 61, ബാണാസുരന്‍മല 84 എന്നിങ്ങനെ ഏഴ് ബ്ലോക്കുകളില്‍ നടത്തിയ സര്‍വ്വെയില്‍ 174 ഇനം പൂമ്പാറ്റകളെയാണ് കണ്ടെത്താനായത്. വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക ഒന്നില്‍ വരുന്ന ചോട്ടാശലഭം, ചക്കരശലഭം, പുള്ളിവാലന് എന്നിവയെ ഇവിടെ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്ന 14 ഇന ചിത്രശലഭങ്ങളെയും കണ്ടെത്താനായി. കഴിഞ്ഞ കണക്കെടുപ്പില്‍ ഇത് 10 എണ്ണമായിരുന്നു. ശലഭനിരീക്ഷകരായ ഡോക്ടര്‍ കലേഷ്, ഡോക്ടര്‍ സജി പേരാമ്പ്ര എന്നിവരാണ് സര്‍വ്വെക്ക് നേതൃത്വം നല്‍കിയത്. 2011 ല്‍ 143 ഇനം ശലഭങ്ങളെയാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ എല്ലാവര്‍ഷവും കുറഞ്ഞത് 50 ശതമാനമെങ്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തേണ്ടതായിരുന്നു. ഇത്തവണ വര്‍ദ്ധനവിലുണ്ടായ കുറവ് ശലഭ നിരീക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
തോട്ടങ്ങളിലെ കീടനാശിനി-കളനാശിനി പ്രയോഗമുള്പ്പെടെയുള്ള വന്‍ പാരിസ്ഥിതിക ആഘാതങ്ങളും കാലാവസ്ഥാ വ്യതിയാനവും ശലഭങ്ങളുടെ എണ്ണത്തില്‍ വന്‍കുറവാണ് വരുത്തിയത്. ചിത്രശലഭങ്ങളുടെ ലാര്‍വയുടെ ഭക്ഷണസസ്യങ്ങളുടെ അഭാവവും ഇവയുടെ പ്രജനനത്തിന് തടസ്സമായി. വയനാട്ടിലെ ഔഷധശേഖരണ സംഘങ്ങളും മറ്റും പുഷ്പ്പിക്കുന്നതിന് മുന്‍പ് ഔഷധസസ്യങ്ങള്‍ പിഴുതെടുക്കുന്നതും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡരികിലെ ചെറുസസ്യങ്ങളും മറ്റും വെട്ടിനശിപ്പിക്കുന്നതും പൂമ്പാറ്റകളുടെ എണ്ണം കുറയാന്‍ കാരണമായി. പശ്ചിമഘട്ട മലനിരകളുടെ അടിയന്തര സംരക്ഷണം അനിവാര്യമാണെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാപ്പിലിയോണ്‍ കുടുംബത്തിലെ 16 ഇനങ്ങളെയും പിരിഡെ കുടുംബത്തിലെ 21 ഇനങ്ങളെയും നിന്ഫയുടെ 66 ഉം ലൈക്കായുടെ 30 ഉം എസ്പിരിയുടെ 41 ഉം ഇനങ്ങളാണ് വയനാട്ടില്‍ കണ്ടെത്തിയത്. തൃശ്ശൂരിലെയും കുടകിലെയും ഫോറസ്റ്ററി കോളേജുകളും പൂക്കോട് വെറ്ററിനറി യൂണിവേഴ്സ്റ്റിയിലെ അനിമല്‍ സയന്‍സ് വിഭാഗവും കാലടി ശ്രീശങ്കര കോളേജും കണ്ണൂര്‍ യൂണിവേഴ്സ്റ്റി മാനന്തവാടി ക്യാമ്പസിലെ അപ്ലൈഡ് സുവോളജിയും മദ്രാസ് യൂണിവേഴ്സ്റ്റി ചെന്നൈയും സര്‍വ്വെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: