ഈ ജഗദൈക്യാനുഭൂതി കൈവന്നെന്നും നമ്മള് അനന്തൈക സദ്വസ്തു തന്നെയെന്ന് സാക്ഷാകരിച്ചെന്നും വയ്ക്കുക. ഈ ആത്മാവാണ് ഏകസത്തെന്നും, ഈ ആത്മാവുതന്നെയാണ് നാനാദൃശ്യരൂപത്തില് പ്രകാശിക്കുന്നതെന്നും നാം സാക്ഷാത്കരിച്ചെന്ന് വിചാരിക്കുക. നാം നിഷ്ക്രിയരായിപ്പോകുമോ? ഒരു മുക്കില്‍ ചെന്നിരുന്ന് മരിച്ചുപോകുമോ? അതുകൊണ്ട് ലോകത്തിനെന്ത് നന്മയുണ്ടാകും? ഒന്നാമത്, ലോകത്തിന് നന്മ ചെയ്യേണ്ട കാര്യമെന്ത്? അതിന് വല്ല ന്യായവുമുണ്ടോ? ലോകത്തിനെന്ത് നന്മ ചെയ്യും എന്നു ചോദിക്കാന്‍ ആര്‍ക്കെന്തവകാശം? ആ ചോദ്യത്തിന്റെ താല്‍പ്പര്യമെന്ത്? ഒരുകുട്ടിക്ക് മിഠായി ഇഷ്ടമാണ്. നിങ്ങള്‍ വിദ്യുച്ഛക്തി സംബന്ധിച്ച ചില ഗവേഷണങ്ങളും നടത്തുന്നു. അപ്പോള്‍ ആ കുട്ടി ചോദിക്കുന്നു, “ഇതുകൊണ്ട് മിഠായി വാങ്ങാന്‍ കിട്ടുമോ?” “ഇല്ല” എന്നുപറയുമ്പള് ‘പിന്നെ ഇതില്‍ എന്തു നന്മയിരിക്കുന്നു?’ എന്നാണവരുടെ ഭാവം. ലോകഹിതം ചെയ്യുക എന്നതിന് അതാണ് അവര്‍ വിചാരിക്കുന്ന അര്‍ത്ഥം. എന്നിരുന്നാലും സാക്ഷാത്കാരം ലോകത്തിന് സര്‍വ്വനന്മയും ചെയ്യുന്നതാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: