കല്‍പ്പറ്റ: വയനാട്ടിലെ ജനകീയസമരങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി കലാപം അഴിച്ചുവിടുന്നത് പതിവാകുന്നു. വെള്ളിയാഴ്ച്ച തോല്‍പ്പെട്ടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സംയുക്ത വന്യമൃഗശല്യ പ്രതിരോധ സമിതി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. രാവിലെ ഒന്‍പത് മണിയോടെയാണ് അരണപ്പാറ ചാപ്പങ്ങതോട്ടത്തില് അബ്ദുല്‍ സലാമിന്റെ ഭാര്യ സീനത്തിനെ കാട്ടാന ചവിട്ടിക്കൊന്നത്. സംഭവം അറിഞ്ഞെത്തിയ ബേഗൂര്‍ റേഞ്ചിലെ ഡപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുല്‍ സമദ്, ഫോറസ്റ്റര്‍ വിനോദ്, ഗാര്‍ഡ് സോമന് എന്നിവരെ നാട്ടുകാര്‍ മണിക്കൂറുകളോളം ബന്ദിയാക്കി. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസിനെ ഒരുകൂട്ടം ആളുകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വനം വകുപ്പിന്റെ വാഹനം അടിച്ചു തകര്‍ത്തു.
ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ നടത്തി. കാട്ടിക്കുളത്തും തോല്‍പ്പെട്ടിയിലും അന്തര്‍ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടതു മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് വനമേഖലയില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. സമരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ വാഹനം തകര്‍ക്കാനും ശ്രമമുണ്ടായി. രോഷാകുലരായ ഒരുവിഭാഗം ആളുകള്‍ മാധ്യമ പ്രവര്‍ത്തകരെ ആട്ടിപ്പായിക്കുകയായിരുന്നു. സമരസമിതിയില്‍ നുഴഞ്ഞുകയറിയ ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പറഞ്ഞു.
വന്യമൃഗ ശല്യം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വയനാട്ടില്‍ ലഭിച്ച പുതിയ ആയുധമായാണ് കരുതുന്നത്. ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ വന്യമൃഗങ്ങള്‍ ചത്ത സംഭവങ്ങളിലും ഇത്തരം ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി വന്‍ കലാപമാണ് അഴിച്ചുവിട്ടത്. ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്തുക, ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ഭരണവിരുദ്ധ വികാരം കത്തിജ്വലിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തിലുള്ള സംഘം ഏര്പ്പെട്ടുവരുന്നതിന് നിരവധി തെളിവുകളുണ്ട്.
തോല്‍പ്പെട്ടിയില്‍ മാസങ്ങള്‍ക്കുമുന്‍പ് ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച കുട്ടിയുടെ ജഡം പോസ്റ്റ്മോര്ട്ടത്തിനയക്കാതെ ഭരണകൂടവുമായി വിലപേശാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്റെയും കുടുംബാംഗങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പിനൊടുവില്‍ സംഘം പിന്മാറുകയായിരുന്നു.
മാനന്തവാടിയില്‍ സിപിഎം-കോണ്‍ഗ്രസ്-ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഇതിനിടെ പൊതുനിരത്തിലിറങ്ങി വാഹനങ്ങള്‍ തടയാനും കല്ലെറിഞ്ഞ് പൊളിക്കാനും ചിലര്‍ നടത്തിയ ശ്രമം തടയുന്നതിനായി നേതാക്കള്‍ക്ക് ഉച്ചഭാഷണിയിലൂടെ താക്കീത് നല്കേണ്ടതായും വന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ അധികരിച്ചുവരുന്നതായും സംയുക്ത സമരങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറുന്നതും പതിവായിട്ടുണ്ട്.
നിരവധി ആദിവാസികള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വയനാട്ടില്‍ മരണമടഞ്ഞിട്ടുണ്ട്. ഈ ഘട്ടങ്ങളിലൊന്നുമുണ്ടാകാത്ത വന്‍ പ്രതിഷേധമാണ് കഴിഞ്ഞദിവസം കണ്ടത്. കമ്പളക്കാട് ആദിവാസിക്ക് പട്ടയമുള്ള ഭൂമി പിടിച്ചെടുക്കാനും കുടുംബത്തെ ആക്രമിച്ച് ഉന്മൂലനം ചെയ്യാനുമുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ ചെറുത്തുനില്പ്പിനെതുടര്ന്നാണ് ശ്രമം പാളിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: