കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ കണ്ണൂരിലെ പാനൂരില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കെതിരെ കൊളവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മതസ്പര്‍ധ ഉണ്ടാക്കുന്നതടക്കം ലക്ഷ്യമിട്ടായിരുന്നു ബോംബ് നിര്‍മാണമെന്നാണ് പോലീസ് കരുതുന്നത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പാറാട് മുസ്ലീം ലീഗ് ഓഫീസിന് സമീപത്ത് സ്ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ക്ക് അകലെ വരെ സ്ഫോടനം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പത്തായത്തില് അഫ്സല്, വടക്കേതില്‍ ജാസിം, വലിയവീട്ടില്‍ മുനവര്‍, കോളോത്ത് മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യ ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും പത്ത് സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. എസ്.പി. രാഹുല്‍ ആര്.നായര്‍, എ.എസ്.പി. നാരായണന്, പാനൂര്‍ സി.ഐ. ജയന് ഡൊമിനിക്ക് എന്നിവര്‍ സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്തെ നാട്ടുകാരും പൊലീസുമായി സംഘര്‍ഷം നടന്നു. പാനൂര്‍ മേഖലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇത് ബോധപൂര്‍വം പ്രദേശത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: