കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ജഡ്ജിമാരെ വിമര്‍ശിക്കുന്നതിനെതിരെ ഹൈക്കോടതി. സോളാര്‍ കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഈ നിരീക്ഷണം നടത്തിയത്.
കോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്നവരെ ജനം കൈകാര്യംചെയ്യണം. ജുഡീഷ്യറിയെ വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ വെറുതെ വിമര്‍ശിക്കുകയാണ്. ഇത്തരക്കാര്‍ കോടതിയുടെ മാന്യതയാണ് തകര്‍ക്കുന്നത്. കോടതിയെ ചിലര്‍ രാഷ്ട്രീയസ്ഥാപനം പോലെയാണ് കാണുന്നത്, കോടതി നിരീക്ഷിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായ ബെഞ്ച് മാറ്റത്തെക്കുറിച്ച് ചാനലുകളില്‍ ചര്‍ച്ച വന്നിരുന്നു. മുന്‍മന്ത്രിയും മുന്‍ എംഎല്‍എയും എംഎല്‍എയും സോളാര്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ചാനല്‍ചര്‍ച്ചയില്‍ തുറന്ന വിമര്‍ശനം നടത്തിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ് താനെന്നുവരെ പ്രചരണം ഉണ്ടായെന്നും വേദനിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് വന്നതെന്നും എന്നാല്‍ ഇതിലൊന്നും ദുഃഖമില്ലെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്കന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയ് കൈതാരം നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു രാഷ്ട്രീയക്കാര്‍ക്കെതിരെ കോടതി വിമര്‍ശനം നടത്തിയത്.
ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്കന്വേഷിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശ്രീധരന്‍നായരുടെ സ്വകാര്യ അന്യായത്തില്‍ ജോപ്പന്റെ പേര് ഇല്ലായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ജോപ്പന്റെ പങ്ക് തെളിഞ്ഞു. അതുപോലെ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നുംഹര്ജിയില് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: