തിരുവനന്തപുരം: 108 ആംബുലന്‍സ് നടത്തിപ്പിന് പുതിയ ടെണ്ടര്‍ വിളിച്ചു. കഴിഞ്ഞദിവസമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് പുതിയ ടെണ്ടര്‍ ക്ഷണിച്ചത്. കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുന്‍പെങ്കിലും പുതിയ ടെണ്ടര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് സികിത്സയുമായുള്ള കരാര്‍ അവസാനിക്കുന്നതിന് രണ്ടാഴ്ച മുന്‍പു പുതിയ ടെണ്ടറിന് മന്ത്രിസഭായോഗം തീരുമാനിച്ചത്. രണ്ടാം തീയതി വൈകിട്ടോടെയാണ് കെഎംഎസ്സിഎല്ലിന്റെ വെബ്സൈറ്റില്‍ ടെണ്ടര്‍ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. എട്ടാം തീയതി ബിഡ് സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കും. ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ രണ്ടു വര്‍ഷമെങ്കിലും ആംബുലന്‍സ് സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ ബിഡില്‍ പങ്കെടുക്കാനാകൂ. രാജ്യത്തു തന്നെ സികിത്സയ്ക്കു പുറമേ മറ്റൊരു കമ്പനിക്കു മാത്രമാണ് ഈ പ്രവൃത്തിപരിചയമുള്ളത്. ഈ വന്‍കിട കമ്പനികള്‍ക്കല്ലാതെ പുതിയ ഏജന്‍സികള്‍ക്കൊന്നും ബിഡില്‍ പങ്കെടുക്കാന്‍ കഴിയില്ല.
കേരളത്തില്‍ പൊതുമേഖലയിലെ ചില സ്ഥാപനങ്ങള്‍ നേരത്തേ തന്നെ 108 നടത്തിപ്പിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ നിബന്ധന അനുസരിച്ച് ഇതില്‍ ആര്‍ക്കും പങ്കെടുക്കാനാകില്ല. സികിത്സയ്ക്ക് വീണ്ടും ടെണ്ടര്‍ നല്‍കാനാണ് ഇത്തരമൊരു നിര്‍ദേശം ടെണ്ടറില്‍ ഉള്ക്കൊള്ളിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള സികിത്സ ഹെല്‍ത്ത് കീയര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് 2009 ഒക്ടോബറിലാണ് 108 ആംബുലന്‍സ് നടത്തിപ്പ് സര്‍ക്കാര്‍ കൈമാറിയത്. തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച സര്‍വീസ് പിന്നീട് ആലപ്പുഴയിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചെങ്കിലും ടെണ്ടര്‍ കൂടാതെ ഇവര്‍ക്കു തന്നെ കരാര്‍ നീട്ടി നല്കി. ഒക്റ്റോബര്‍ 15ന് ഈ കാലാവധിയും അവസാനിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന സികിത്സയുടെ ആംബുലന്‍സ് നടത്തിപ്പ് ക്രമക്കേടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം ക്ഷണിച്ച ടെണ്ടര്‍ പ്രകാരം ഓരോ ആംബുലന്‍സും പ്രതിമാസം സഞ്ചരിക്കേണ്ട ദൂരപരിധി രണ്ടായിരത്തില്‍ നിന്ന് മൂവായിരം കിലോമീറ്ററായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം കരാര്‍ ലഭിക്കുന്ന കമ്പനിക്ക് അനുകൂലമായിത്തീരും. ആറുമാസത്തെ ആംബുലന്‍സ് നടത്തിപ്പിന് മാത്രമാണ് ഇപ്പോഴത്തെ തീരുമാനമെങ്കിലും പിന്നീട് ഇതു നീട്ടി നല്‍കും. ആംബുലന്‍സ് ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂര്‍ ആയിരിക്കുമെന്നു ടെണ്ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ജോലി സമയം എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നടത്തിവന്ന സമരം പുതിയ ടെണ്ടറിലും സര്‍ക്കാര്‍ അവഗണിച്ചു. ബിഡില്‍ പങ്കെടുക്കേണ്ടവര്‍ കെട്ടിവയ്ക്കേണ്ട സെക്യൂരിറ്റി തുക പതിനാലു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി കുറച്ചിട്ടുമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ക്കു പുറമെ കൊല്ലം ജില്ലയിലേക്കും 108ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നു. കൊല്ലം ജില്ലയിലേക്ക് അനുവദിച്ച അഞ്ച് 108 ആംബുലന്‍സുകള്‍ ഇതുവരെയും സര്‍വീസ് ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ ആംബുലന്‍സുകള്‍ നാശത്തിന്റെ വക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: