തിരുവനന്തപുരം: സംസ്ഥാനത്ത് മോശം സാമ്പത്തികാവസ്ഥയായതിനാല് പുതിയതായി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പതിനയ്യായിരത്തോളം പുതിയ തസ്തിക കള്‍ സൃഷ്ടിച്ചതിലൂടെ ഓരോവര്‍ഷവും 460 കോടിയുടെ അധിക ബാധ്യതയുണ്ടാകുന്നതായാണ് കണക്ക്. ഇനിയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചാല്‍ അതിന്റെ ബാധ്യത താങ്ങാന്‍ സംസ്ഥാനത്തിനാകില്ല. അതിനാലാണ് വിലക്കേര്‍പ്പെടുത്തുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെങ്കിലും നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്ലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാണാതിരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഗോളവ്യാപകമായി സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് തിരിച്ചടി നേരിടുന്ന കാലത്ത് സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങളുണ്ടാകുന്നു. വരുമാനത്തില്‍ വലിയതോതില്‍ കുറവ് അനുഭവപ്പെടുന്നു. എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും പിന്നാക്കം പോകാന്‍ കഴിയില്ല. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖലകളിലെല്ലാം ഇടിവാണുണ്ടാകുന്നത്.
ഇത്തവണ മദ്യ ഉപഭോഗത്തില്‍ കുറവ് വന്നത് വരുമാനം കുറയാന്‍ ഇടയാക്കി. എന്നാല്‍ ഇത് നല്ലകാര്യമായാണ് വിലയിരുത്തുന്നത്. നികുതി പിരിക്കുന്നതില്‍ കുറവുണ്ടായിട്ടില്ലെങ്കിലും പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. നികുതി, നികുതിയേതര വരുമാനത്തില്‍ ഇപ്പോള്‍ മൂന്നുമുതല്‍ നാലുവരെ ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പൊതുവായി ചെലവ് വര്‍ദ്ധിച്ചിട്ടുമില്ല കുറഞ്ഞിട്ടുമില്ല. സമൂഹം പൊതുവായി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
ജനത്തെ ബുദ്ധിമുട്ടിക്കാത്ത നിലയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി വിശദമായ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അടുത്ത പത്തിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ ധനസ്ഥിതി അവലോകനം ചെയ്തു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എക്സ്പന്റിച്ചര്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: