തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് കടക്കുന്നു. ചെലവ് ഉയര്‍ന്നെങ്കിലും നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തതാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലായിരിക്കും ചെലവു ചുരുക്കല്‍ നടപടികളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനകാര്യ സെക്രട്ടറി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വരുമാനം പ്രതീക്ഷിച്ചതിലും നാലു ശതമാനം കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സൃഷ്ടിച്ച തസ്തികകളില്‍ മാത്രം സര്‍ക്കാരിന് 460 കോടി രൂപയുടെ ബാധ്യതയുണ്ടായി. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
സാമ്പത്തിക അച്ചടക്ക നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തി. ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: