ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണാതായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ബിജെപി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാതെ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി ഇന്നലെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലായിരുന്നു പ്രധാനപ്രതിപക്ഷമായ ബിജെപി ഈ ആവശ്യമുന്നയിച്ചത്.
താന്‍ ഫയല്‍ സൂക്ഷിപ്പുകാരനല്ലെന്ന പ്രധാനമന്ത്രിയുടെ രണ്ടുദിവസം മുമ്പുള്ള പ്രസ്താവന ഉദ്ധരിച്ചാണ് ബിജെപി എംപി പ്രകാശ് ജാവ്ദേക്കര്‍ സഭയില്‍ സംസാരിച്ചത്. അദ്ദേഹം ഫയല്‍ സൂക്ഷിപ്പുകാരനല്ലെന്നു മാത്രമല്ല രാജ്യത്തിന്റെ സംരക്ഷകനുമല്ല. ഈ രണ്ട് ഉത്തരവാദിത്വങ്ങളും നിര്വഹിക്കാതിരിക്കുന്നതില് അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇത് ബൃഹത്തായ അഴിമതിയാണ്. കൂടാതെ പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ് കയ്യാളിയിരുന്ന കാലത്താണ് ഇത് സംഭവിച്ചത്. അതിനാല്‍ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രസ്താവന നടത്തണം. സുപ്രീംകോടതി ആവശ്യപ്പെട്ടതു കൂടാതെ ഫയല്‍ കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.
കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ കടുത്ത അഴിമതിയുണ്ടെന്ന വിവരം പുറത്തു വന്നപ്പോള്‍ തന്നെ ബിജെപി രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞിരുന്നു. അവസാനം ഗത്യന്തരമില്ലാതെ രാജ്യസഭയില്‍, താന്‍ ഫയല്‍ സൂക്ഷിപ്പുകാരനല്ലെന്ന മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ മുട്ടുന്യായങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി വിഷയം മറച്ചുവയ്ക്കുകയാണെന്ന് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.ഇത് ഖജനാവിന്റെ താക്കോല്‍ കള്ളനെ ഏല്‍പ്പിക്കുന്നതു പോലെയാണ്. സിബിഐയും കല്‍ക്കരി മന്ത്രാലയവും ഒരുപോലെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിക്കു മുന്നില്‍ പ്രധാനപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫയലുകള്‍ എടുത്തു മാറ്റിയ ആള്‍ക്കാരെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
ഈ അഴിമതി സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേച്ചിരിക്കുകയാണെന്നു പറഞ്ഞ ജാവ്ദേക്കര്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടപ്പോള്‍ ട്രഷറി ബെഞ്ചില്‍ നിന്നും പ്രതിരോധമുയര്‍ന്നു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി ബിജെപി അതിനെ എതിരിട്ടു. ഇതിന്മേല് നേരത്തെ ചര്‍ച്ച നടന്നതാണെന്നും പ്രധാനമന്ത്രിയുടെ വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രവിശങ്കര്‍ പ്രസാദ് ജാവ്ദേക്കറുടെ തുണയ്ക്കെത്തി.പ്രധാനമന്ത്രി പ്രസ്താവന നടത്തിയേ മതിയാകൂ. ഇത് അത്രയും വലിയ അഴിമതിയാണെന്നും പ്രസാദ് വ്യക്തമാക്കി. എന്നാല്‍ സിംഗ് രണ്ടു തവണ മറുപടി നല്‍കിയെന്നായിരുന്നു മന്ത്രി രാജീവ് ശുക്ലയും ചില കോണ്‍ഗ്രസ് അംഗങ്ങളും പ്രതികരിച്ചത്. ഇത് പ്രധാനമന്ത്രിയുടെ തെറ്റല്ലെന്ന വാദവുമായി ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് ഇടപെട്ടു.
എന്നാല്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്ന മുദ്രാവാക്യവുമായാണ് ബിജെപി അംഗങ്ങള്‍ ഇതിനെ നേരിട്ടത്. കാണാതായ ഫയലുകള്‍ തിരികെ കിട്ടും വരെ പാര്‍ട്ടി പ്രക്ഷോഭം തുടരുമെന്ന് പുരുഷോത്തം കോദാബായി രുപാലയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: