ആകാശത്തില്‍ വ്യാപരിച്ച് അതിനെ ഈ ജഗദ്രൂപമാക്കുന്ന ശക്തിയേത്? ആകാശത്തോടൊന്നിച്ചു ജഗദ്വ്യാപിയായ ഒരു ശക്തിയുണ്ട്. അതിന്റെ വിവിധപ്രകാശനങ്ങളാണ് ജഗത്തില്‍ ശക്തിയെന്നോ ആകര്ഷണമെന്നോ വിചാരമെന്നുതന്നെയോ ഉള്ള രൂപത്തില്‍ കാണപ്പെടുന്ന സര്വ്വചേഷ്ടാബലങ്ങളും. ഈ ശക്തിക്ക് ഹിന്ദുക്കള്‍ പ്രാണന് എന്നുപേരിട്ടു. ഈ പ്രാണന് ആകാശത്തില്‍ പ്രവര്‍ത്തിച്ച് ജഗത്ത് മുഴുവന്‍ സൃഷ്ടിക്കുന്നു. കല്‍പ്പാരംഭത്തില്‍ ഈ പ്രാണന് ആകാശമഹാസമുദ്രത്തില് ഉറങ്ങിക്കിടക്കും പോലെയാണ്. ആദിയില്‍ ഇത് നിഷ്പന്ദമായിരുന്നു. പിന്നീട് ഇതിന്റെ സ്പന്ദത്താല് ആകാശസമുദ്രത്തില്‍ ചലനമുണ്ടാകുന്നു. പ്രാണന് സ്പന്ദിക്കുന്നതോടുകൂടി ഈ മഹാസമുദ്രത്തില്‍നിന്ന് ദിവ്യമണ്ഡലങ്ങള്‍, സൂര്യന്മാര്, ചന്ദ്രന്മാര്, നക്ഷത്രങ്ങള്‍, ഭൂമി, മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയും വിവിധശക്തികളും, എല്ലാ ദൃശ്യങ്ങളും ഉദ്ഭവിക്കുന്നു.
ഏതൊരു ശക്തിയും പ്രാണന്റെ പ്രകാശനം, ഏതൊരു മൂര്ത്തദ്രവ്യവും ആകാശത്തിന്റെ പ്രകാശനം, ഈ കല്പം അവസാനിക്കുമ്പോള്‍ ഘനദ്രവ്യമെന്ന് പറയുന്ന എല്ലാ പദാര്‍ത്ഥങ്ങളും അടുത്ത സൂക്ഷ്മതരമായ ദ്രവരൂപത്തിലും, ദ്രവം ബാഷ്പരൂപത്തിലും, ബാഷ്പം അതിനെക്കാള്‍ സൂക്ഷ്മവും ഐക്യരൂപ്യമുള്ളതുമായ ഉഷ്ണസ്പന്ദനങ്ങളും, ഇതെല്ലാംകൂടി സര്‍വ്വരൂപമായ ആകാശത്തിലും ലയിക്കുന്നു. ആകര്‍ഷണം, വികര്‍ഷണം, ചലനം എന്നീ ശക്തികളെല്ലാം ക്രമത്തില്‍ പ്രാണനിലും ലയിക്കുന്നു. പിന്നെ കുറച്ചുകാലം നിദ്രാവസ്ഥയിലിരുന്ന് വീണ്ടും ഉണര്‍ന്ന് വിവിധരൂപസൃഷ്ടിയാരംഭിക്കുന്നു. ആ ദശ കഴിഞ്ഞ് പിന്നെയും നിദ്രിതമാകും. ഇങ്ങനെ ഈ സൃഷ്ടിവ്യാപാരം മേല്പ്പോട്ടും കീഴ്പോട്ടും മുന്നോട്ടും പൊയ്ക്കൊണ്ടിരിക്കുന്നു. ആധുനികശാസ്ത്രഭാഷയില് ഇത് ഒരു ദശയില്‍ സുഷുപ്തവും മറ്റൊരു ദശയില്‍ ഉദ്ബുദ്ധവുമാകുന്നു. ഒരു ദശയില്‍ നിര്‍വ്യാപാരവും മറ്റൊരു ദശയില്‍ സവ്യാപാരവുമാകുന്നു. ഈ പരിക്രമം അനാദിയായി നടന്നുകൊണ്ടിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: