കോട്ടയം: അയോധ്യയില്‍ എണ്‍പത്തിനാല് കോസി പരിക്രമ നിരോധിച്ച നടപടി അപലപനീയവും ജനാധിപത്യധ്വംസനവുമാണ് എന്ന് വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആര് രാജശേഖരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രാദേശിക ഭരണാധികാരികളുമായി ബന്ധപ്പെട്ടതിന് ശേഷം യാത്രയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന വാഗ്ദാനം നല്‍കിയശേഷം സമാധാനപൂര്‍ണ്ണമായ യാത്രയെ തടയുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ധര്മ്മസമരതെ അടിച്ചമര്‍ത്താനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടും. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യപരമായ സമരമാര്‍ഗ്ഗത്തില്‍ ഏതറ്റം വരെ പോകാനും ഹിന്ദുസമൂഹം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സോമനാഥക്ഷേത്ര നിര്‍മ്മാണം പോലെ അയോധ്യയില്‍ ശ്രീരാമഖക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിത്തരണമെന്നും ഇതിന് ആവശ്യമെങ്കില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കാനുള്ള ഭീമഹര്‍ജി ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
തിരുനക്കര ക്ഷേത്രത്തിന് സമീപത്തുനിന്നും വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടന നേതാക്കളും പ്രവര്‍ത്തകരുമടക്കം പ്രകടനമായാണ് കളക്ട്രേറ്റില്‍ എത്തിയത്.
പത്രസമ്മേളനത്തില്‍ സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ് ഓമനക്കുട്ടന്, ജില്ലാ പ്രസിഡന്റ് കെ.പി ബാലചന്ദ്രന്‍പിള്ള, വര്‍ക്കിംഗ് പ്രസിഡന്റ് എം.വി.എം നായര്‍, പൊന്‍കുന്നം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ സോമശേഖരന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: