വേദാന്തദര്‍ശനം സുഖൈകദര്ശിയല്ല, ദുഃഖൈകദര്ശിയുമല്ല. അത്, രണ്ടും വര്‍ണിച്ചിട്ട്, ഉള്ളപാട് നോക്കിക്കൊള്ളുക എന്നേ പറയുന്നുള്ളൂ. സുഖദുഃഖങ്ങളും ഗുണദോഷങ്ങളും കലര്‍ന്നിരിക്കുന്നതാണ് ലോകം. അതില്‍ ഒന്നുവര്ധിക്കുമ്പോള് മറ്റേതും വര്‍ധിക്കും. കേവലം നന്മയെന്നോ തിന്മയെന്നോ ഉള്ള ഭാവന അസംബന്ധം. അങ്ങനെയൊരു സ്ഥിതി ഒരുകാലത്തും ഉണ്ടാവില്ല. ഇങ്ങനെ പരീക്ഷിക്കുമ്പോള്‍ വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നു. നന്മയും തിന്മയും പരസ്പരബന്ധമില്ലാത്ത വെവ്വേറെ പദാര്‍ത്ഥങ്ങളല്ല. ഇതും നന്മ, കേവലം നന്മ എന്നു വേര്‍തിരിക്കത്തക്ക ഒരു പദാര്‍ത്ഥവും ലോകത്തിലില്ല. അതുപോലെ ഇത് തിന്മ, വെറും തിന്മ എന്നു പറയാവുന്നതായും ഒന്നുമില്ല. നല്ലതെന്ന് ഈ നിമിഷത്തില്തോന്നുന്നതു ചീത്തയെന്ന് അടുത്ത നിമിഷത്തില്‍ തോന്നും. ഒരാള്‍ക്കു സുഖപ്രദമായ വസ്തുതന്നെ മറ്റൊരാള്‍ക്ക് അസുഖപ്രദം.
കുട്ടിയെ പൊള്ളിക്കുന്ന തീതന്നെ പട്ടിണിക്കാരന് നല്ല ഭക്ഷണം വേവിച്ചുകൊടുക്കും. സുഖസംവേദനം തരുന്ന സിരകള്തന്നെ ദുഃഖസംവേദനവും തരുന്നു. അങ്ങനെയിരിക്കെ, ദോഷനിവാരണത്തിന് ഒറ്റ വഴി ഗുണനിവാരണംതന്നെ, മറ്റില്ല. മരണമില്ലാതാക്കുവാന് ജനനവുമില്ലാതാക്കണം. മൃതിയില്ലാതെ ജീവിതം, ദുഃഖമില്ലാതെ സുഖം എന്നെല്ലാം പറയുന്നത് പരസ്പരവിരോധം. ഒന്നോടുചേര്ന്നേ മറ്റേതു നില്ക്കൂ; രണ്ടും ഒരേ വസ്തുവിന്റെ രുപാന്തരങ്ങള് മാത്രം. നല്ലതെന്ന് എനിക്ക് ഇന്നലെ തോന്നിയിരുന്നത് ഇന്നങ്ങനെ തോന്നുന്നില്ല. എന്റെ ജീവിതത്തില്‍ ഓരോ കാലത്തുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. ഒരു കാലത്ത് ഞാനാഗ്രഹിച്ചത്, ഒരു ജോഡി മികച്ച കുതിരകളെ തെളിക്കുന്ന കുതിരക്കാരനാകണമെന്നാണ്. പിന്നീട്, ഒരുതരം മധുരപലഹാരം ഉണ്ടാക്കുവാന്‍ അറിഞ്ഞാല്‍ മുഴുഭാഗ്യമായി എന്നു വിചാരിച്ചിരുന്നു. പിന്നീടൊരു കാലത്ത് ഭാര്യയും മക്കളും ധാരാളം സമ്പത്തുമുണ്ടായാല് പൂര്ണസൗഖ്യമാകും എന്നു കരുതിയിരുന്നു. ഇന്ന് അവയെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് ചിരിവരുന്നു. അതെല്ലാം എത്ര ബലിശം, എന്തു വിഡ്ഡിത്തം എന്ന് ഇപ്പോള്‍ തോന്നുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: