കുമരകം: ബോട്ടുജെട്ടി നിര്‍മ്മാണത്തിന്റ പേരില്‍ വേമ്പനാട് കായലില്‍ വീണ്ടും അനധികൃത കൈയ്യേറ്റം. കുമരകം പള്ളിച്ചിറയക്ക് പടിഞ്ഞാറ് ഭാഗത്ത് അടുത്തിടെ നിര്‍മ്മാണം ആരംഭിച്ച വന്‍കിട ഹോട്ടലാണ് ഇറിഗേഷന്‍ വകുപ്പിന്റെ താല്‍ക്കാലിക ബോട്ട് ജെട്ടിക്കുള്ള അനുമതിയുടെ മറവില്‍ പത്ത് മീറ്റര്‍ അധികം നീളത്തില്‍ കായലിലേക്കിറക്കി ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത്.
എപ്പോള്‍ വേണമെങ്കിലും പൊളിച്ചു നീക്കാന്‍ കഴിയുന്ന തരത്തില്‍ തടി ഉപയോഗിച്ച് മാത്രമേ ബോട്ടുജെട്ടി നിര്‍മ്മിക്കാവൂ എന്നാണ് ഇറിഗേഷന്‍ വകുപ്പ് ഹോട്ടലുകാര്‍ക്ക് നല്‍കിയിട്ടുള്ള കരാറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ അനുമതിയുടെ മറവിലാണ് സ്വകാര്യ ഹോട്ടല്‍ കായലിലേക്ക് ഇറക്കി കോണ്‍ക്രീറ്റ് ബോട്ട് ജെട്ടിയുടെ നിര്‍മ്മാണം ധൃതഗതിയില്‍ പൂര്‍ത്തിയാക്കി വരുന്നത്.
അടുത്തിടെ കായല്‍ കൈയ്യേറ്റങ്ങള്‍ പെരുകിയതിനെ തുടര്‍ന്ന് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വന്‍കിട ഹോട്ടല്‍ കൈയ്യേറിയ ഭാഗം പിടിച്ചെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മറ്റു നടപടികള്‍ ഒന്നും ഇവിടെ ഉണ്ടായില്ല. തുടര്‍ നടപടികള്‍ ഇല്ലാതെ വന്നതാണ് വിവിധ തരത്തില്‍ കായല്‍ കയ്യേറ്റങ്ങള്‍ ആരംഭിക്കുന്നതിന് വഴിതുറന്നതെന്ന് തദ്ദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. വേമ്പനാട് കായലിന്റെ തീരങ്ങള്‍ കൈയടക്കുകയെന്ന ലക്ഷ്യമിട്ട് വന്‍കിട ലോബികള്‍ ശക്തമായ നീക്കങ്ങള്‍ ആവിഷ്കരിക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളിലെ യുവജനസംഘടകള്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: