പാലാ: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 4 മുതല്‍ 9 വരെ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നടക്കുന്ന മൂന്നാമത് രാമായണസത്രത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2007 ല്‍ ഏകദിന രാമായണയജ്ഞമായി തിടനാട് മഹാക്ഷേത്രത്തില്‍ നിന്നാരംഭിച്ച് 2008 മുതല്‍ 2010 വരെ പെരിങ്ങുളം മഹാദേവക്ഷേത്രത്തില്‍ മൂന്നുദിവസത്തെ യജ്ഞമായി തുടര്‍ന്ന് 2011 ല്‍ ഒന്നാമത് രാമായണസത്രത്തിനും പെരിങ്ങുളം മഹാദേവക്ഷേത്രം വേദിയായി. ഈ വര്‍ഷം കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ സത്രമായാണ് ഈ വര്‍ഷം ഒരുക്കങ്ങളും പ്രചരണങ്ങളും നല്‍കുന്നത്. മുപ്പതിനായിരത്തോളം ഭവനങ്ങളില്‍ സത്രസന്ദേശം എത്തിച്ചു കഴിഞ്ഞതായി താലൂക്ക് സെക്രട്ടറി പി.കെ അനീഷ് അറിയിച്ചു. മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവര്ക്കും അന്നദാനം ഉണ്ട്. സത്രത്തിന് പറമ്പൂരില്ലത്ത് നീലകണ്ഠ ഭട്ടതിരിപ്പാട് കൊടിയേറ്റും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് സത്രം. ഉച്ചയ്ക്ക് 1 മുതല്‍ രണ്ടുവരെ ഏറ്റുമാനൂര്‍ ശ്രീഭദ്രാനാരായണീയ സമിതി നാരായണീയ പാരായണം നടത്തും. സ്വാമി അയ്യപ്പദാസ് പ്രസിഡന്റും, പി.കെ അനീഷ് സെക്രട്ടറിയും, സി.പി ഗോപാലകൃഷ്ണന് ഖജാന്‍ജിയുമായി 108 അംഗ സമിതിയാണ് സത്രത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: