തലയില്നിന്നിളക്കിയാല് ഉടലില്‍ കിടക്കും; അവിടെനിന്നാട്ടിയാല് കാലിലേക്കെത്തും. പരിഷ്കാരികള്‍ പുറപ്പെടുന്നു. ‘വിദ്യയും വിത്തും സംസ്കാരവും ചുരുക്കം ചിലരുടെ കൈയില്മാത്രമായിരിക്കരുത്. അവ സാര്വജനീനങ്ങളായിരിക്കണം’, അവര്‍ പ്രസംഗിക്കുന്നു: അങ്ങനെയാക്കുവാന്‍ കഴിവതും പരിശ്രമിക്കയും ചെയ്യുന്നു.
അത് ഫലത്തില്‍ വരുമ്പോള്‍ ചിലര്‍ക്ക് അധികം സൗഖ്യമുണ്ടായേക്കാം; എന്നാല്‍ സംസ്കാരം വര്‍ധിക്കുമ്പോള്‍ ഇന്ദ്രിയ സുഖം ചുരുങ്ങുന്നു. സുഖജ്ഞാനത്തോടൊപ്പം ദുഃഖജ്ഞാനവുമുണ്ട്. അപ്പോള്‍ നാം ഏതു വഴിക്ക് പോകും? നാം അനുഭവിക്കുന്ന ഭൗതിക സുഖത്തിന്റെ ലേശാംശം പോലും വേറൊരിടത്ത് അത്രത്തോളം ഭൗതിക ദുഃഖത്തിന് കാരണമാകുന്നുണ്ട്. അത് പ്രകൃതിനിയമമാണ്. യൗവനദശയില്‍ ഇതത്ര വെളിവായിക്കാണില്ലായിരിക്കാം. പ്രായംചെന്ന് കുറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍ക്ക് ഇത് ബോധ്യപ്പെടും. ഇതും മായയത്രേ. ഇതെല്ലാമിങ്ങനെ രാപ്പകല്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനൊരു യുക്തി കണ്ടെത്തുക അസാധ്യം.
എന്തുകൊണ്ട്? ചോദ്യം തന്നെ യുക്തിപൂര്‍വകം ചോദിക്കാനാവുന്നതല്ല. അതുകൊണ്ട് എന്നും എങ്ങനെ എന്നും വസ്തുസ്ഥിതിയില്‍ ഇല്ല. ഇത് ഉണ്ട് എന്നുമാത്രം നാം കാണുന്നു. നമുക്ക് വേറെ ഗതിയില്ല. അതിനെ യഥാവിധം ഗ്രഹിക്കാനോ അതിന്റെ യഥാര്‍ത്ഥചിത്രം മനസ്സില്‍ വരയ്ക്കാനോ പോലും നമുക്ക് കഴിവില്ല. അങ്ങനെയിരിക്കെ അതിനൊരു സമാധാനം നാമെങ്ങനെ കണ്ടെത്തും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: