സ്വാര്ത്ഥികളാവാനാണ് ഓരോ ശ്വാസവും ഹൃദയമിടിപ്പും നമ്മെ പ്രേരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ സ്വാര്ത്ഥ്യത്യാഗമേ നല്ലൂവെന്ന് ഏതോ അപ്പുറത്തുള്ള ഒരു ശക്തി നമ്മോട് പറയുന്നുമുണ്ട്. ബാലന്മാരെല്ലാം ശുഭൈകദൃഷ്ടികളാണ്, ജന്മനാതന്നെ. അവര്‍ കാണുന്നത് പൊന്‍കിനാവുകള്‍. അവര്‍ യൗവനത്തില്‍ അതിലധികം ശുഭദൃഷ്ടികളാണ്. മരണം, പരാജയം, അധഃപതനം എന്നൊക്കെയുണ്ടെന്ന് വിചാരിക്കാന്‍പോലും യുവാവിന് വളറെ പ്രയാസം. വാര്‍ധക്യം വരുന്നു. അപ്പോള്‍ ജീവിതം നഷ്ടശിഷ്ടങ്ങളുടെ ഒരു ഭാണ്ഡമായി. സ്വപ്നങ്ങളെല്ലാം ആകാശത്തില്‍ അലിഞ്ഞുപോയി. മനുഷ്യന് അശുഭൈകദൃക്കായി. ഇങ്ങനെ നാം പ്രകൃതിയുടെ പ്രഹരങ്ങളേറ്റ് ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് പോകുന്നു; എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നുമില്ല. ഈ സന്ദര്‍ഭത്തില്‍ ലളിതവിസ്താരം എന്ന ബുദ്ധചരിതത്തിലുള്ള ഒരു സുപ്രസിദ്ധ ഗീതം എനിക്കോര്‍മ്മവരുന്നു. മനുഷ്യലോകത്തിന്റെ സമുദ്ധാരകനായിട്ടാണ് ബുദ്ധന് ജനിച്ചത്. അദ്ദേഹം അരമനയിലെ ആഡംബരങ്ങളില്പ്പെട്ട് ആ കാര്യം മറന്നു. അപ്പോള്‍ ആ സ്മരണയുണര്ത്തുവാന് വേണ്ടി ചില ദേവദൂതന്മാര് വന്ന് ഒരു ഗാനമാലപിച്ചു. പ്രതിനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതനദിയില്‍ ഒരു വിശ്രമവും സ്വൈര്യവുമില്ലാതെ നാം കീഴ്പ്പോട്ട് ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: