കോട്ടയം: ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ കേരളരാഷ്ട്രീയം കുറേനാളായി പെണ്ണുകേസ്സുകളില് ചുറ്റിത്തിരിയുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം, പകര്‍ച്ചവ്യാധികള്‍, വെള്ളപ്പൊക്കം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു മുന്നണികള്‍ക്കും സമയമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നിയമസഭപോലും പെണ്ണ്കേസിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതൊന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളല്ല.
ജോപ്പനെ ബലിയാടാക്കി രക്ഷപെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്നത്. എമര്‍ജിംഗ് കേരള, ആറന്മുള വിമാനത്താവളം എന്നീ പദ്ധതികളിലൂടെ ആയിരംകോടി രൂപ തട്ടാനാണ് യുഡിഎഫ് ശ്രമിച്ചത്. കോണ്‍ഗ്രസ്സിലെ ജീര്‍ണ്ണതകള്‍ക്കെതിരെ എതിര്‍ക്കാര്‍ പറ്റാത്ത സ്ഥിതിയാണ് ഇടതുപക്ഷത്തിന്. ഇടതുപക്ഷത്തെ പല പ്രമുഖ നേതാക്കളും അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ക്ക് വിധേയരാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന പ്രചരണവിഭാഗം കണ്‍വീനര്‍ അഡ്വ. എന്‍.കെ നാരായണന് നമ്പൂതിരി, ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, കര്‍ഷക മോര്‍ച്ച ദേശീയസമിതിയംഗം പി.ആര് മുരളീധരന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി കോര സി. ജോര്‍ജ്ജ്, ബിജെപി ജില്ലാ സെക്രട്ടറി ടി.എന്‍ ഹരികൃഷ്ണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, മണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ് ഹരിപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: