കേരളത്തില്‍ ഒരു തട്ടിപ്പു കമ്പനിയാണ് ഭരണം നടത്തുന്നത് എന്ന് കേരളത്തിലെ സാധാരണക്കാര്‍ വരെ ആക്ഷേപം ഉന്നയിക്കുന്നു. ഇതില്‍ എന്തെങ്കിലും അപാകതയുള്ളതായി തോന്നുന്നില്ല. കാരണം അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അങ്ങനെയാണ്. സംശയത്തിന്റെ പുകമറയല്ല, സംശയത്തിനെക്കാളുപരി വസ്തുതകളുടെ കൂമ്പാരമാണ് ഭരണനേതൃത്വത്തിലെ മിക്കവര്‍ക്കും മുമ്പിലുള്ളത്. അത്തരത്തിലുള്ള ഒരു സംഘം കേരള സംസ്ഥാനത്തെ മുച്ചൂടും മുടിച്ചേ അടങ്ങൂ എന്ന പരുവത്തിലാണ്. ആകെ മുങ്ങിയാല്‍ കുളിരറിയില്ല എന്നു പറയാറുണ്ട്. ഏതാണ്ട് അങ്ങനെയാണ് ഇപ്പോള്‍. അഴിമതിയുടെയും തീവെട്ടിക്കൊള്ളയുടെയും പ്രളയപ്രവാഹത്തില്‍ പ്പെട്ടു പോയിരിക്കുന്നു ഭരണകൂടത്തിലെ മിക്കവരും.
തട്ടിപ്പുകളുടെയും അഴിമതിയുടെയും സ്വന്തം നാടായ കേരളത്തില്‍ കറപുരളാത്ത മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പേര് നോക്കിയാല്‍ വളരെ കുറച്ചേയുള്ളൂ എന്നു വ്യക്തമാകും. സോളാര്‍ തട്ടിപ്പു കേസ് കേരളത്തിലെ ഏതൊരാള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ദുരൂഹതകളും മറ്റും നിറഞ്ഞതാണ്. എത്ര വിദഗ്ധമായാണ് തട്ടിപ്പ് അരങ്ങേറിയതെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. സുതാര്യതയുടെ മറവില്‍ നടന്ന ഈ ഭീകര തട്ടിപ്പിന്റെ വ്യാളീമുഖങ്ങള്‍ സകലര്‍ക്കും കാണാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഒത്താശക്കാര്‍ക്കും മാത്രം അതിനു കഴിഞ്ഞില്ല എന്നാണ് പറയുന്നത്. ഇത് അങ്ങനെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ പറ്റുന്നതല്ല.
ഇതിനകം മുഖ്യമന്ത്രിയുടെ സന്തതസഹചാരികള്‍ അറസ്റ്റിലാവുകയും അവര്‍ വിവരങ്ങളൊക്കെ അന്വേഷണോദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ ശരിയാണോ എന്ന സംശയം അസ്ഥാനത്തല്ല. ടെന്നി ജോപ്പന് ഉള്‍പ്പെടെയുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ. സാധാരണ ഗതിയില്‍ ഒരു പെറ്റി കേസുണ്ടായാല്‍ പോലും ബന്ധപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കാറുണ്ട്. തട്ടിപ്പുകാര്‍ക്ക് വഴിവിട്ട് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത മുഖ്യമന്ത്രിക്ക് മാത്രം ഇതൊന്നും ബാധകമാവുന്നില്ല. തന്റെ സുതാര്യതാ പരിചകൊണ്ട് അദ്ദേഹം പ്രതിരോധം തീര്‍ക്കുകയാണ്. കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ വഴി ശരിക്കറിയാവുന്നതുകൊണ്ട് തന്നെ ഇതൊന്നും ബാധിക്കില്ല എന്ന നിലപാടാണ് അദ്ദേഹത്തിനെന്നു തോന്നുന്നു.
അതേസമയം സോളാര്‍ തട്ടിപ്പിന്റെ സൂത്രധാര സരിത എസ്. നായര്‍ ആഭ്യന്തരവകുപ്പു മന്ത്രിയെ വിളിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഒരാഴ്ചക്കിടെ നാലു തവണയാണത്രെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തട്ടിപ്പുകാരി വിളിച്ചത്. ഇത്രയേറെ സംഭവഗതികള്‍ ഉണ്ടായിട്ടും ഇതുവരെ തന്നെ സരിത വിളിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആര്യാടന് മുഹമ്മദ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തങ്ങളെ സരിത വിളിച്ച കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഒളിച്ചുകളി എന്തിന് ആഭ്യന്തര വകുപ്പു മന്ത്രി നടത്തുന്നു എന്നാണ് മനസ്സിലാകാത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ കാണാക്കയറുകൊണ്ട് കെട്ടിയിടുന്ന തരത്തിലുള്ള ഒട്ടേറെ പ്രസ്താവനകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തുകയും ചെയ്യുന്നുണ്ട്.
സീരിയല്‍ നടിയെ രക്ഷിക്കാന്‍ അങ്ങേയറ്റത്തെ ശ്രമമാണ് തിരുവഞ്ചൂരിന്റെ ഭാഗത്തുനിന്നുണ്ടായത്. സോളാര്‍ സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് മൊഴിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊക്കെ അന്വേഷണം ഏതുവഴിക്കുപോകണമെന്ന് നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ളതാണ്. താന്‍ കുടുങ്ങാതിരിക്കാന്‍ മറ്റുള്ളവരെ കുടുക്കാതിരിക്കുക എന്ന തന്ത്രമാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചിരിക്കുന്നത്. അന്വേഷണത്തെ എത്ര വിദഗ്ധമായാണ് ആഭ്യന്തരമന്ത്രി അട്ടിമറിക്കുന്നതെന്നറിയാന് ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് വധക്കേസ് മാത്രം നോക്കിയാല്‍ മതി. ആ കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാന്‍ പോകുന്ന സ്ഥിതിവിശേഷത്തിന്റെ ഉമ്മറപ്പടിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അത് തടഞ്ഞത് ആഭ്യന്തരമന്ത്രിയായിരുന്നു. അതൊരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നെങ്കില്‍ സോളാര്‍ തട്ടിപ്പ് അന്വേഷണത്തില്‍ എത്തുമ്പോള്‍ അത് സ്വന്തം താല്‍പ്പര്യത്തിനായി മാറുന്നു എന്ന വ്യത്യാസമേയുള്ളൂ.
ചുരുക്കത്തില്‍ യുഡിഎഫ് സര്‍ക്കാറിനെ മൊത്തത്തില്‍ തട്ടിപ്പ്- കോഴ കാന്‍സര്‍ ബാധിച്ചിരിക്കുകയാണ്. ചെറിയ കീമോയും വലിയ കീമോയും അതിജീവിച്ചുകൊണ്ട് അത് വീണ്ടും വളരുകയാണ്. ഇനി ഒരു തരത്തിലുള്ള രക്ഷാനടപടികള്‍ കൊണ്ടും ഫലമില്ല. കേരള ജനതയെ ഇത്തരത്തില്‍ വഞ്ചിച്ച ഒരു സര്‍ക്കാര്‍ സ്ഥിതിഗതികളുടെ ഭീകരാവസ്ഥ മനസ്സിലാക്കി സ്വയം ഒഴിഞ്ഞു പോയി തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടതാണ്. പരിമിതമായ ഒരാശ്വാസമെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കും. ഇതുവരെയുള്ള ഭരണം വഴി ഒരുപാട് തലമുറകള്‍ക്ക് മേലനങ്ങാതെ കഴിയാനുള്ള വകകള്‍ ബന്ധപ്പെട്ടവര്‍ കുന്നുകൂട്ടിയ സ്ഥിതിക്ക് സാധാരണക്കാര്‍ക്ക് അത്യാവശ്യം കഞ്ഞികുടിച്ചു കഴിഞ്ഞു പോകാനുള്ള അവസരമാണ് വേണ്ടത്. രാഷ്ട്രീയ ദുഷ്ടലാക്കെന്നോ മറ്റോ പറഞ്ഞ് ഇത്തരം ആരോപണങ്ങളെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഓരോ നിമിഷത്തിലും സ്വന്തം ശവപ്പെട്ടിയില്‍ ആണികള്‍ തറഞ്ഞുകേറുമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈയവസരം ഞങ്ങള്‍ വിനിയോഗിക്കുന്നു. അന്വേഷണം അട്ടിമറിക്കുന്ന ആഭ്യന്തരമന്ത്രിയുമായി ചേര്‍ന്ന് ജനങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ടുള്ള ഇന്നത്തെ പോക്കിനെ ഭരണം എന്നല്ല ഹിമാലയന്‍ കൊള്ള എന്നാണ് സാധാരണക്കാര്‍ പറയുന്നതെന്നും അതിനൊപ്പം ചൂണ്ടിക്കാട്ടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: