കോട്ടയം: സോളാര്‍ തട്ടിപ്പില്‍ അഴിമതി ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ച ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ജയില്‍ മോചിതരായി. ഉച്ചയോടെ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വൈകിട്ട് അഞ്ചുമണിയോടെ കോട്ടയം സബ് ജയിലില്‍ നിന്നും ഇവര്‍ മോചിതരായി. ബിജെപി യുവമോര്‍ച്ച നേതാക്കളായ പി.സുനില്‍കുമാര്‍, നീറിക്കാട് കൃഷ്ണകുമാര്‍, ലിജിന്‍ലാല്‍, ജയപ്രകാശ്, രതീഷ്, എന്‍.എസ്.രമേശ്, ശരത് തുടങ്ങിയ 23 പേരാണ് ജയില്‍ മോചിതരായത്.
മോചിതരായ പ്രവര്‍ത്തകരെ ജയില്‍ കവാടത്തില്‍ ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ക്ക് ഗാന്ധിസ്ക്വയറില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. സ്വീകരണത്തില്‍ മുഖ്യമന്ത്രി ജനാധിപത്യ മര്യാദ കാണിച്ച രാജി വയ്ക്കണമെന്നും കുറ്റാരോപിതര്‍ ഭരണസ്ഥാനത്തില് നിന്നാല്‍ കോടികളുടെ തട്ടിപ്പുകേസ് അട്ടിമറിക്കുമെന്നും പൊലീസിനെ ഉപയോഗിച്ച് സമരത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന ഖജാന്‍ജി എം.ബി.രാജഗോപാല്‍, സംസ്ഥാന പ്രചരണ വിഭാഗം കണ്‍വീനര്‍ അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി, കോട്ടയം നിയോജമകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, ജില്ലാ സെക്രട്ടറി ടി.എന്‍.ഹരികൃഷ്ണന്, പുതുപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണി പുഷ്പവിലാസം,ജനറല്‍ സെക്രട്ടറി പി.എസ്.ഹരിപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ്, സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന് മറ്റക്കര, പി.എസ്.ചന്ദ്രചൂഡന്, രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: