രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രകൃതിക്ഷോഭവും പ്രളയവുമാണ് അത്യുത്തര ഭാരതത്തില്‍ നടമാടിയത്. കഷ്ടനഷ്ടങ്ങള്‍ എത്രയെന്ന് തിട്ടപ്പെടുത്താന്‍ തന്നെ വര്‍ഷങ്ങളെടുത്തേക്കാം. ഇപ്പോള്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയും ദുരന്തം വിട്ടുമാറാതെ കെടുതി വിതയ്ക്കാന്‍ കാത്തുനില്ക്കുകയുമാണ്. ഭീതിതമായ ഈ സാഹചര്യം അതിജീവിക്കാനും ദുരന്തബാധിതരെ സഹായിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ബാധ്യത എല്ലാ ഭാരതീയര്‍ക്കുമുണ്ട്. പ്രത്യേകിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. അതീവ ദുഃഖത്തോടെ പറയട്ടെ കേന്ദ്രസര്‍ക്കാരും ഉത്തരാഖണ്ഡ് സര്‍ക്കാരും കടുത്ത അലംഭാവം കാട്ടുകയാണ് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെ പ്രസ്താവിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് കുറ്റകരമായ ഈ കൃത്യവിലോപമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചേ മതിയാകൂ.
സൈന്യം വളരെ ജാഗ്രതയോടെ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി എന്നത് ആശ്വാസകരമാണ്. പ്രതികൂല കാലാവസ്ഥയിലും അവര്‍ പതിവുപോലെ ജീവന്‍പണയം വച്ച് പണിയെടുക്കുന്നു. ചില സംസ്ഥാന സര്‍ക്കാരുകളും ദുരന്തമേഖലയില്‍ സഹായവുമായി സജീവമായി രംഗത്തിറങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ച് സര്‍വസഹായങ്ങളും ഉത്തരാഖണ്ഡിന് നല്കാന് സന്നദ്ധനായി. മാത്രമല്ല അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍വസൗകര്യങ്ങളും നല്കി. എന്നാല്‍ കേരള സര്‍ക്കാര്‍ പ്രസ്താവനകളല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന പരാതി സജീവമായി നില്‍ക്കുകയാണ്. ബദരീനാഥില്‍ കുടുങ്ങിപ്പോയ സന്ന്യാസിവര്യന്മാര് ഉള്‍പ്പെട്ട സംഘം കേരളമുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതീക്ഷിച്ചതൊന്നും ഉണ്ടായില്ല. ശിവഗിരി മഠത്തിലെ ആദരണീയനായ സ്വാമി ഗുരുപ്രസാദിന്റെ വാക്കുകള്‍ തന്നെ അതിന് മതിയായതെളിവാണ്. “ഞങ്ങള്‍ക്ക് ലഭിച്ചത് വാഗ്ദാനങ്ങളാണ്. നടപടി ഉണ്ടായില്ല. പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ വിളിച്ചപ്പോള്‍ ഒരു ലക്ഷത്തോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഹെലികോപ്റ്റര്‍ വരുമെന്നുമാണ് പറഞ്ഞത്.” ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വ്യോമയാനമന്ത്രി കെ.സി.വേണുഗോപാലും സമാനമായ മറുപടി നല്കിയത്രെ.
മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരെയും സ്വാമി ഗുരുപ്രസാദ് ഫോണില്‍ ബന്ധപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രിയെ ഇനി വിളിക്കാന്‍ താനില്ലെന്നും സ്വാമിക്ക് പറയേണ്ട സാഹചര്യമുണ്ടായി. ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തത്തില്‍പ്പെട്ടവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ കൈമലര്‍ത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞതായാണ് വെളിപ്പെട്ടിട്ടുള്ളത്. രാജസ്ഥാന് സര്‍ക്കാര്‍ രണ്ട് ഹെലികോപ്റ്ററുകളും നാല്പത് ബസ്സുകളും അയയ്ക്കുകയുണ്ടായി. തമിഴ്നാട് സര്‍ക്കാര്‍ പോലും ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയാണ് ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ കേരളാഹൗസില്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു എന്ന അറിയിപ്പ് നല്കിയതിനപ്പുറം ഒന്നും ചെയ്തില്ലെന്ന് പറയുന്നത് നാണക്കേട് തന്നെയാണ്. എട്ടുമന്ത്രിമാര്‍ മലയാളികളായി കേന്ദ്രത്തിലുണ്ട്. അവര്‍ക്കാര്‍ക്കും മലയാളികളായ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മരുന്നില്ല, ഭക്ഷണമില്ല, പലരും രോഗഭീതിയില്‍ എന്തുസംഭവിക്കുമെന്ന് നിശ്ചയമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴും അവിടെ കുടുങ്ങിയവര്‍. ബദരീനാഥ്, കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് മാത്രം ലഭിക്കുന്ന അവഗണനയാണിതെന്നതില് സംശയമില്ല.
സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും നിരുത്തരവാദിത്തവും പ്രകടമാകുമ്പോഴും മേറ്റ്ല്ലാ ദുരന്തവേളയിലെന്ന പോലെ സേവനസന്നദ്ധരായ ഒരു വിഭാഗമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകരാണവര്‍. ചൈനീസ് ആക്രമണകാലം മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന സമര്‍പ്പിത സേവനം ഉത്തരാഖണ്ഡിലും ഇപ്പോള്‍ കാണാനായി. മാസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ കേന്ദ്രആഭ്യന്തരമന്ത്രി ഷിന്‍ഡെയ്ക്ക് തന്നെ സംഘത്തിന്റെ സേവനത്തെ പ്രശംസിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. ദുരന്തമേഖലയില്‍ നിന്ന് ഏതാണ്ട് കാല്‍ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും നല്കാന് അവര്‍ക്ക് സാധിച്ചു. ഇരുപതിനായിരത്തിലധികമാളുകളെ സുരക്ഷിതമേഖലയിലെത്തിക്കുകയും ചെയ്തിരിക്കുന്നു.
ദേശീയതലത്തില്‍ത്തന്നെ ദുരന്തബാധിതരെ സഹായിക്കാനുള്ള യജ്ഞത്തില്‍ മുഴുകാന്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സമാഹരിക്കുന്ന വിഭവങ്ങള്‍ അര്ഹതപ്പെട്ടവര്ക്കെത്തിക്കാനുള്ള പ്രയത്നവും ആരംഭിച്ചു. പ്രസ്താവനകളിലും പ്രഖ്യാപനങ്ങളിലുമൊതുങ്ങാതെ ഇത്തരം സേവനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ ഏത് ദുരന്തനിവാരണവും എളുപ്പമാകുമായിരുന്നു. അതിന് അര്‍പ്പണബോധവും ഇച്ഛാശക്തിയും വേണം. അതുമാത്രമാണ് മറ്റുള്ളവര്‍ക്കില്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: