മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്
കോട്ടയം: സോളാര്‍ തട്ടിപ്പില്‍ അഴിമതി ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി യുവമോര്‍ച്ച് പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു.
സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെയാണ് ഏതാനും ചില പൊലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചത്. ബിജെപി നേതാക്കളുടെ സമയോചിത ഇടപെടല്‍ മൂലമാണ് സംഘര്‍ഷം ഒഴിവായത്. അല്ലെങ്കില്‍ പുതുപ്പള്ളി യുദ്ധക്കളമായി മാറുമായിരുന്നു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്, സെക്രട്ടറി അനൂപ് പയ്യപ്പാടി എന്നിവരോട് പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജു വര്‍ഗീസ് സംസാരിച്ചു നില്ക്കുമ്പോള് ഇവരുടെ പിന്നില്‍ നിന്നും എഎസ്ഐ സദാനന്ദന് ലാത്തി വീശുകയായിരുന്നു. അടിക്കരുതെന്ന് സിഐ ഷാജു വര്‍ഗീസ് പറഞ്ഞെങ്കിലും എഎസ്ഐ ഇതു കേള്‍ക്കാതെ വീണ്ടും ലാത്തി വീശി. ലാത്തി അടിയേറ്റ് എന്‍.ഹരിയും അനൂപ് പയ്യപ്പാടിയും അഖില്‍ രവീന്ദ്രനും റോഡില്‍ വീണു. ഇത് മറ്റ് പ്രവര്‍ത്തകരെ രോഷാകുലരാക്കി. നേതാക്കളായ പി.സുനില്‍കുമാര്‍, പി.ആര്.മുരളീധരന്, നീറിക്കാട് കൃഷ്ണകുമാര്‍, പുതുപ്പള്ളി മോഹനന്, പി.ആര്.ശിവരാജന്, എന്നിവര്‍ പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ എഎസ്ഐയെ സ്ഥലത്തുനിന്നും മാറ്റി. പിന്നീട് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പുതുപ്പള്ളി കവലയില്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യിക്കാതിരിക്കാന്‍ പൊലീസ് കിണഞ്ഞു ശ്രമിച്ചു. അവശനിലയിലായ യുവമോര്‍ച്ച നേതാക്കളെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. സമരത്തിന് യുവമോര്‍ച്ച ബിജെപി നേതാക്കളായ ടി.എന്‍.ഹരികൃഷ്ണന്, എ.ബി.രാധാകൃഷ്ണന്, രാജേഷ് ചെറിയമഠം, മുകേഷ്, രാജേഷ് വാകത്താനം, പി.എസ്.ഹരിപ്രസാദ്, ശരത്, മനുഷാജി, പി.എസ്.ചന്ദ്രചൂഢന്, മോട്ടി, ശ്രീക്കുട്ടന്, പ്രശാന്ത് പി.നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: