“വീണ്ടും ദല്‍ഹി നടുങ്ങി: ക്രൂരതക്ക് ഇരയായത് അഞ്ചുവയസുകാരി” ദല്‍ഹിയില്‍ നടന്ന അതിദാരുണമായ ഒരു ലൈംഗികപീഡനക്കേസിനെപ്പറ്റി ജന്മഭൂമിയില് വന്ന മുന്‍പേജ് വാര്‍ത്തയുടെ തലക്കെട്ടാണിത്. ആ കുട്ടിയെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയുടെ സൂപ്രണ്ട് പറഞ്ഞത് ഇത്തരത്തില്‍ ഒരു ക്രൂരത തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. അയല്‍വാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായി പീഡിപ്പിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അന്വേഷണമോ ഒരു എഫ്ഐആര്‍ രജിസ്ട്രഷനോ നടന്നിട്ടില്ല. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്മാര് കുട്ടിയുടെ അച്ഛന് പണം വച്ചുനീട്ടിയത്രേ. മാര്‍ച്ച് ഒന്നാം തീയതി ദല്‍ഹിയില്‍ത്തന്നെ ഒരു മുനിസിപ്പല്‍ കോര്പ്പറേഷന് സ്കൂളില്‍ പ്രവൃത്തിസമയത്ത് ഒരു ഏഴുവയസുകാരി ബലാല്‍സംഗത്തിനിരയായി. നാലു മാസം മുമ്പ് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെമേല്‍ നടന്ന കൂട്ടബലാല്‍സംഗവും കൊലയും രാജ്യത്താകമാനം വമ്പിച്ച പ്രതിഷേധങ്ങള്‍ക്കിടയാക്കി.
ഈ അവസാന സംഭവത്തിലെ കുറ്റവാളികളെ പിടികൂടിയതും കേസ് വിചാരണ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതും നമുക്കറിയാം. അതിനുശേഷം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണങ്ങളും രക്ഷാവ്യവസ്ഥകളുമാണ് ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ബലാല്‍സംഗത്തിന് മരണശിക്ഷയടക്കം കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ക്രിമിനല്‍ നിയമം ഭേദഗതി നിലവില്‍വന്നു. ഇതിനും പുറമെ കുട്ടികളെ ലൈംഗികകുറ്റങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമവും (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്) നടപ്പാക്കി. പെണ്‍കുട്ടികള്‍ക്കും സ്വയംപ്രതിരോധത്തിനുവേണ്ട കായികപരിശീലനം ഏര്‍പ്പെടുത്തി.
മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ ആസ്തി അവന്റെ സംസ്കാരമാണ്. അവന് ജീവിക്കാന്‍ പഠിച്ചതിന്റെ, ജീവിതത്തെക്കുറിച്ചുള്ള അവന്റെ അറിവിന്റെ, തന്നെയും താന്‍ ജീവിക്കുന്ന ലോകത്തെയും അവ തമ്മിലുള്ള ബന്ധത്തെയുംകുറിച്ചുള്ള അവന്റെ അറിവിന്റെ, ആകത്തുകയാണത്. നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരത്തിന്റെ ആധാരമാണത്. അതില്‍ ഉറച്ചുനിന്നുകൊണ്ടേ ഒരു ജനക്ക് ജീവിതത്തില്‍ മുന്നേറാനൊക്കൂ. നമുക്ക് കൈമാറിക്കിട്ടിയ ആ ഭാണ്ഡത്തിലേക്ക് അത് വിനിയോഗിച്ച് നാം അനുഷ്ഠിച്ച ജീവിതത്തില്‍നിന്ന് ഊറിവന്ന ജീവിതവിജ്ഞാനംകൂടി ചേര്‍ത്ത് അടുത്ത തലമുറക്ക് കൈമാറുക എന്നതാണ് നമ്മുടെ ജീവിതധര്‍മ്മം. ഇതാണ് മാനവവികാസം. ഇവിടെ സൂക്ഷിച്ചുനോക്കിയാല്‍ കാണാം ബലാല്‍സംഗമടക്കം ഇന്ന് നടക്കുന്ന സാമൂഹ്യതാല്പര്യവിരുദ്ധമായ പ്രവൃത്തികളെല്ലാം രൂപമെടുക്കുന്ന ഏകമായ ഉല്‍ഭവകേന്ദ്രം സംസ്കാരത്തിന്റെ അപചയംആണ് എന്ന്. നമ്മുടെ ആവശ്യം സ്വസ്ഥതയാര്‍ന്ന ജീവിതം ആണെങ്കില്‍ നമുക്കുള്ള ഏകമായ പോംവഴി ഈ സാംസ്കാരിക അപചയത്തിന് തടയിടുക എന്നതാണ്. രാഷ്ട്രജീവിതത്തില്‍ ഈ അപചയത്തിന്റെ താവള ഇടങ്ങളെ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് സംഹരിച്ചുകൊണ്ടിരിക്കലും സമൂഹ, കുടുംബ, വ്യക്തി ജീവിതങ്ങളില്‍ സദാചാരം സ്ഥാപിക്കലും എന്ന ഒരു ദ്വിമുഖയജ്ഞം ആണ് നമുക്ക് ഏറ്റെടുക്കേണ്ടത്. ഇന്ന് നാം ഉദ്യമിക്കുന്നതോ നിലവിലുള്ള നിയമവ്യവസ്ഥയിലെ ഭേദഗതികള്‍ വഴി ഇതിനെ നേരിടുക എന്നും. ഈ ആവശ്യത്തിന് നാം കൃറ്റകൃത്യങ്ങളെ അതിന്റെ വെറും ഇന്ദ്രിയപ്രത്യക്ഷങ്ങളിലേക്ക് ചുരുക്കുന്നു, അതിലെ സംസ്കാരശോഷണം കാണാന്‍ കൂട്ടാക്കുന്നില്ല. ഇവിടെ സംഭവിക്കാന്‍ പോകുന്നത് സമാധാനജീവിതം ഉറപ്പാക്കുന്നതിനുള്ള അപര്യാപ്ത തെളിയിച്ചുകഴിഞ്ഞ, ഇന്നത്തെ നിബന്ധനകളെ കൂടുതല്‍ കര്‍ശനമാക്കുക, അതുവഴി ബലാല്‍സംഗത്തെ അതിനേക്കാള്‍ സമൂഹവിനാശകരമായ മേറ്റ്ന്തെങ്കിലും സാമൂഹിക അവശതകൊണ്ട് പകരംവയ്ക്കുക എന്നതായിരിക്കും. ഇത്തരം ഒരു വിചിന്തനം ആവശ്യപ്പെടുന്ന് നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്താണ്.
സമൂഹത്തെ ദൃഢമായി നിലനിര്‍ത്തുന്നത് സംസ്കാരമാണ്. സമൂഹനന്മയോടുള്ള പരിഗണന അതിന്റെ സംഭാവനയാണ്. അത് ഇല്ലാത്തവന് സ്വാര്‍ത്ഥിയും സങ്കുചിതനും ആയിരിക്കും. ഇന്ന് ഈ സാംസ്കാരികാപചയം സമൂഹത്തെയാകെ ബാധിച്ചിരിക്കുന്ന, സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളെയും പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന, ഒരു രാക്ഷസശക്തിയാണ്. ഇത് പിടിപെട്ടവനില്‍ ഉന്നതിക്കുള്ള ആഗ്രഹം ഉണരാതാവുന്നു. അവന് തല്‍സ്ഥിതിയില്‍ സുഖം കണ്ടെത്തുന്നു. ആവുന്നിടത്തോളം സുഖങ്ങള്‍ അതില്‍നിന്ന് ഊറ്റിയെടുക്കല്‍ ആയിത്തീരുന്നു അവന്റെ ലക്ഷ്യം. ആ സുഖങ്ങളാല്‍ പ്രേരിതനായി അവന് ആ വ്യവസ്ഥിതിയുടെ പിന്തുണക്കാരനും വക്താവും രക്ഷകനും ആയിമാറുന്നു, പരോക്ഷായി ആ വ്യവസ്ഥയില്‍ വന്നുചേര്‍ന്നിട്ടുള്ള അപചയത്തിന്റെയും “ഞാന്‍” “എന്റെ സുഖങ്ങള്‍” എന്നിവയിലേക്ക് ചുരങ്ങുന്നു. അവന്റെ അസ്തിത്വം. അവന് കടുത്ത പരിമിതികളും അന്യത്വവും വരിക്കുന്നു. ഇതരര്‍ അവന് അന്യര്‍ ആയിമാറുന്നു.
തുടര്‍ന്ന് എതിരരും. അവരെപ്പറ്റി അവന് ഒരു പരിഗണനയുമില്ല. തന്റെ സുഖങ്ങള്‍ക്ക് സഹായിക്കുന്നിടത്തോളമേ സമൂഹബന്ധമുള്ളു അവന്. അന്യരോടുള്ള അവന്റെ ബന്ധം ഒന്നുകില്‍ ഉദാസീനം, അല്ലെങ്കില്‍ ആധിപത്യപരം. അഹംബോധവും വിഷയസുഖമോഹവും മുഖമുദ്രയായ, സര്‍ഗ്ഗാത്മകതയും സമൂഹസൗഹൃദവും മൂല്യബോധവും നഷ്ടപ്പെട്ട, ആ മനസ്സില്‍ തുടര്‍ന്ന് നിറയുന്നത് നിഷേധാത്മക വ്യാപാരങ്ങളാണ്. അവ സമൂഹവിരുദ്ധമായി മാറുന്നു.
ബലാല്സംഗക്കാര് അടക്കമുള്ള സമൂഹവിരുദ്ധ കുറ്റവാളികളെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഒരുനിമിഷം മേല്‍ത്തട്ടിലേക്ക്- സമൂഹത്തെയും ഭരണത്തെയും നിയന്ത്രിക്കുന്നവരിലേക്ക്- നോക്കിക്കൊണ്ട് ആ ഭാഗം ഒന്നുകൂടി വായിക്കുക. ഇത് അക്ഷരംപ്രതി അവര്‍ക്കും ചേരുന്നില്ലേ? ഈ സമാനത യാദച്ഛികമല്ല. ഇതാണ് നാം കാണേണ്ട സത്യം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇവരെ കാണാം- തെരുവുതെണ്ടി മുതല്‍ രാജ്യഭരണത്തിന്റെ അത്യൂന്നതര്വരെ. ഇത് ഇത്രയും ഊന്നിപ്പറയുന്നത് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വലിയവര്‍, അവര്‍ ചെയ്യുന്നതൊക്കെ ജനക്ഷേമത്തിനുവേണ്ടി എന്ന തെറ്റിദ്ധാരണ നമുക്കുണ്ട് എന്നതിനാലാണ്. ഇത് തിരുത്തി ഇവരെക്കുറിച്ചുള്ള സത്യം ധരിച്ചാലേ നേരത്തെപറഞ്ഞ സാമൂഹികവിപത്തിനെക്കുറിച്ചുള്ള ശരിയായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. അവര്‍ അവിടങ്ങളില്‍ കയറിക്കൂടിയതും ചടഞ്ഞുകൂടുന്നതും അവര്‍ക്കുവേണ്ടി മാത്രമാണ്. (അങ്ങനെയല്ല എന്ന് തോന്നുന്നിടത്ത് ഈ സത്യം പ്രത്യക്ഷമല്ല, പരോക്ഷമാണ് എന്നേയുള്ളു.) സമൂഹത്തില്‍ അതത് സന്ദര്‍ഭങ്ങളില്‍ പ്രാബല്യമുള്ള ശക്തികളെ കൂടെനിന്ന് തന്‍കാര്യം നേടുന്നവര്‍. കാപട്യപൂര്‍വം സമൂഹത്തിന്റെ വിശ്വാസം തട്ടിയെടുത്തശേഷം അത് തനിക്ക് നേട്ടമുണ്ടാക്കാന്‍ വിനിയോഗിക്കുക എന്ന അധമവൃത്തി അനുഷ്ഠിക്കുന്നവരാണവര്‍. അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ വ്യത്യസ്ത മണ്ഡലങ്ങളില്‍, വ്യത്യസ്ത ഉള്ളടക്കങ്ങളോടുകൂടിയവ ആയിരിക്കും. സമൂഹവിരുദ്ധത എന്ന സ്വഭാവം അവയിലെല്ലാം ഉണ്ടായിരിക്കും. അവ ഘോരരൂപത്തിലും മോഹനരൂപത്തിലും പ്രത്യക്ഷപ്പെടാം. അതത് സന്ദര്‍ഭത്തിന്റെ ആവശ്യം നേടിയെടുക്കത്തവിധം ഈ ബുദ്ധി പ്രച്ഛന്നവേഷത്തില്‍ എല്ലാ രംഗങ്ങളിലും കടന്നുകയറും- കുറ്റകൃത്യക്കാരായി, ഒപ്പം അവയെ തടയാന്‍ ഉള്ളവരായും (പക്ഷെ സത്യത്തില്‍, അവയെ നിലനില്‍പ്പ് ഉറപ്പാക്കുന്ന വിധത്തിലും).
രോഷപൂര്‍വം സമൂഹമനസ്സില്‍ കത്തിനില്‍ക്കുന്ന ബലാല്‍സംഗ കുറ്റകൃത്യത്തിന് പുറമെ അത്യുന്നതതലങ്ങളില്‍ അഴിമതി വ്യാപകമാണ്. പുരുഷമേധാവിത്വം, സ്ത്രീകളോടുള്ള ക്രൂരത എന്നൊക്കെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളും ഉണ്ട്. പക്ഷെ ആന്തരികമായി ഇവയെല്ലാം സമൂഹവിരുദ്ധത എന്ന ഏകമായ ഭാവത്തിന്റെ വിവിധ രൂപങ്ങളാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ഉന്നതര്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗം, പൊതുധനം തട്ടിയെടുക്കല്‍, ഉന്നതരെ പ്രീതിപ്പെടുത്തി അവിഹിതമായി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി അത്യാഗ്രഹികള്‍ ഒരുക്കിക്കൊടുക്കുന്ന, സ്ത്രീബന്ധങ്ങളടക്കമുള്ള സുഖങ്ങള്‍, അവിഹിതസ്വത്തുസമ്പാദനം, ധാരാളിത്തവും ആര്‍ഭാടവും മനുഷ്യബന്ധത്തകര്ച്ച, ബലാല്‍സംഗമടക്കമുള്ള ലൈംഗികകുറ്റങ്ങള്‍, കുടുംബബന്ധത്തകര്‍ച്ച, അക്രമവാസന, കൊലപാതകങ്ങള്‍ മുതലായവ സമൂഹത്തില്‍ വ്യാപകമാവുന്നു. ഇവയെല്ലാം ഒന്നില്‍നിന്ന് മറ്റത് എന്ന കണക്കില്‍ ഒരേ നൂലുബന്ധത്തില് കോര്‍ത്തുനില്‍ക്കുന്നു. ബലാല്‍സംഗംപോലെ സ്ത്രീകള്‍ക്കെതിരായ അത്യാചാരങ്ങളില്‍ സുപ്രീംകോടതി ശരിവെച്ച വധശിക്ഷ ഇളവുചെയ്ത രാഷ്ട്രപതി ഒരു സ്ത്രീയായിരുന്നു. പുരുഷമേധാവിത്തം, സ്ത്രീകളോടുള്ള ക്രൂരത, ലൈംഗികകുറ്റങ്ങള്‍ ഒക്കെ പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ ലിംഗഭേദത്തില്നിന്ന് മുളപൊട്ടുന്നവയല്ല, ഓരോ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ സ്ഥാനത്തിന് ചേര്‍ന്ന ഉന്നത ആദര്‍ശങ്ങള്‍ പുലര്ത്തായ്കയാണ്. സാംസ്കാരികമായ അപചയം ആണ് ഇവക്കൊക്കെ കാരണം. ഇവയൊക്കെ ഈ വിധത്തില്‍ കാണണം. സുനാമി ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്റെ കണക്ക് കൊടുത്തില്ല എന്ന് ആരോപണമുള്ള ആളെ രാഷ്ട്രപതി ആക്കുകവഴി സമൂഹമാകെ സാംസ്കാരിക അപചയത്തിന് ഉണര്‍വ് നല്‍കുകയായിരുന്നു. എന്നിട്ടിപ്പോള്‍, ആ വേരും വളക്കൂറുള്ള ആ മണ്ണും അതേപടി നിലനിര്‍ത്തിക്കൊണ്ട്, ബലാല്‍സംഗത്തിന്റെ തൈക്കളെ പിഴുതുമാറ്റാനുള്ള യത്നങ്ങളാണ് നടക്കുന്നത്. ഫലം കിട്ടില്ല എന്ന ഉറപ്പോടുകൂടി. സമാധാനജീവിതം, സമൂഹം, രാഷ്ട്രം തുടങ്ങിയവയൊക്കെ നമുക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അതൊക്കെ ഈ കൂട്ടരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനുള്ളതല്ല. ഇവയുടെ സംരക്ഷണത്തില്‍ ജീവിക്കേണ്ട ജനങ്ങള്‍ തന്നെ ഇവയുടെ സംരക്ഷണവും ഏറ്റെടുക്കണം.
വി. ദേവരാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: