കാലവര്‍ഷം വാപിളര്‍ത്തി മുമ്പിലെത്തിയതോടെ വെള്ളത്തിനായി ഇതുവരെയുള്ള പരാതികള്‍ പരിഹരിക്കപ്പെട്ടുവെങ്കിലും കൂടുതല്‍ ദുഷ്കരമായ അവസ്ഥയാണുണ്ടാവുന്നത്. കാലവര്‍ഷത്തിന്റെ മുന്നോടിയായി ആദ്യംപെയ്ത മഴയില്‍ കുത്തിയൊലിച്ചുവന്നവെള്ളം കോഴിക്കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഒരുവീട്ടമ്മയെ കൊണ്ടുപോയി. കുടുംബത്തിന്റെ വിളക്കായ ആ വീട്ടമ്മ വേദനയുടെ മഹാപ്രവാത്തിലൂടെയാണ് നമ്മുടെ കണ്മുമ്പില് നിന്ന് മറുലോകം പൂകിയത്. ഈ സംഭവത്തില്‍ വിധിയെ പഴിപറഞ്ഞ് നമുക്കൊരുപക്ഷേ, ന്യായീകരണത്തിന്റെ തുരുത്തില് കുടപിടിച്ചിരിക്കാന് കഴിഞ്ഞേക്കും. കുറേകാലത്തേക്ക് കുറച്ചുപേരെയും അതിനപ്പുറത്തേക്ക് പരാമര്ശിതവ്യക്തിയുടെ കുടുംബത്തേയും ഇതൊക്കെ വേട്ടയാടിയേക്കാം. പിന്നീടത് ചരിത്രത്തിന്റെ ഇരുളറയിലാവും.
എപ്പോഴെങ്കിലും ആരെങ്കിലും അത് പൊടിതട്ടിയെടുത്താല്‍ അത്യാവശ്യം ചില പരിദേവനങ്ങളില്‍ അതൊതുങ്ങും.പിന്നീടെല്ലാം എല്ലാവരും മറക്കും. കാലവര്‍ഷം ശക്തമായതോടെ ഇത്തരം പ്രശ്നങ്ങളും ഇതിനെക്കാള്‍ കൂടുതല്‍ വിഷമിപ്പിക്കുന്നവയും അരങ്ങ് തകര്‍ത്താടുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ കാലവര്‍ഷത്തിന് കറുത്ത മുഖമാണ് സകലരും കല്പിച്ചുകൊടുത്തിരിക്കുന്നത്. ഒരു ഡസനിലധികം പേര് ഇതിനകം വെള്ളപ്പാച്ചിലില്‍ പെട്ടും ജലാശയങ്ങളില്‍ മുങ്ങിത്താണും മരണമടഞ്ഞു. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയ്ക്കടുത്ത് ഒരു സ്കൂള്കെട്ടിടംതകര്ന്നു വീണ് 45 കുട്ടികള്‍ക്കും അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. ഓരോ ദുരന്തത്തിനുശേഷവും ഉത്തരവാദപ്പെട്ടവര്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ആശ്വാസവാക്കുകള്‍ പറയുകയും ചെയ്യും. എന്നാല്‍ ഇതിന്റെ ഉള്ളറയിലേക്കിറങ്ങാന് ഇവര്തയാറാകാറുണ്ടോ?
എത്രയോ കാലങ്ങളായി കാലവര്‍ഷം വരുന്ന സമയവും അന്തരീക്ഷവും ശാസ്ത്രീയ വിശകലനം കൂടാതെ തന്നെനമുക്കറിയാന്കഴിയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രീയ സമീപനത്തിലൂടെ അത് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടും എന്തേ കാലവര്‍ഷത്തിന്റെ വാപിളര്‍ത്തി നില്ക്കുന്ന ഭീകരതയെ തടയാനുള്ള എളിയശ്രമം പോലും അധികൃതര്‍ കൈക്കൊള്ളുന്നില്ല? വെള്ളം കെട്ടി നില്‍ക്കുമെന്ന് ഏതൊരാള്‍ക്കും അറിയാവുന്ന വഴികളില്‍ നിന്ന് മാലിന്യം കോരി മാറ്റാനും മറ്റുനടപടികള്‍ സ്വീകരിക്കാനും എന്തുകൊണ്ട് കഴിയുന്നില്ല? ഇത്തരം പ്രശ്നങ്ങളെ നിയമത്തിന്റെ നൂലാമാലകളില്‍പെടുത്തി ആശ്വാസം കൊള്ളുന്ന ഭരണാധികാരികള്‍ എന്തുകൊണ്ട് ഉത്തരവാദിത്തത്തിന്റെ വഴികളിലേക്ക് വരുന്നില്ല. ഓരോദുരന്തത്തിനുശേഷവും സഹതാപവാക്കുകളും നക്കാപ്പിച്ചആശ്വാസ ധനവും നല്‍കുന്നതോടെ എല്ലാം അവസാനിക്കുന്ന സ്ഥിതിയാണ്; ഇതാണ് മാറേണ്ടത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ ചേലൂപ്പാടം യു.പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിന്, കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്നുവെച്ചാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് കുട്ടികളെ അവിടെ ക്ലാസ് മുറിയില്‍ ഇരുത്തിയത്. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് അത്രവലിയപരിക്കില്ലാതെ പിഞ്ചോമനകള്‍ രക്ഷപ്പെട്ടത്. സമൂഹത്തിലെ കാന്സര്ബാധയായ ചില വ്യക്തികളുടെ കുടുംബപ്രശ്നം ഏറ്റെടുത്ത് അത് തീര്‍ക്കാന്‍ അതിവേഗം ബഹുദൂരത്തേക്ക് കുതിക്കുന്ന മുഖ്യമന്ത്രിക്ക് പക്ഷേ, പാവങ്ങളുടെ കുടുംബത്തോട് തരിമ്പും സഹതാപമില്ല എന്ന് വ്യക്തമല്ലേ? സുതാര്യതയുടെയും അതിവേഗത്തിന്റെയും. പേരില്‍ കാട്ടിക്കൂട്ടുന്ന സ്ഥിതിഗതികളെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉപയോഗിച്ചവാക്കുതന്നെയാണ് ഏറ്റവും അനുയോജ്യം. സ്കൂളിന്റെ പടിവാതില്‍ കയറാന്‍ അവസരം കിട്ടാത്തവര്‍ക്കു പോലും വളരെ വ്യക്തമായി അറിയാം ഇവിടുത്തെ സര്‍ക്കാര്‍ ജനാഭിമുഖ്യമുള്ളതല്ലെന്ന്. ഓരോ ദിവസത്തേയും സ്ഥിതിഗതികള്‍ വെറുതെയൊന്ന് വിശകലനം ചെയ്താല്‍ മനസ്സിലാക്കാവുന്നതാണിത്.
കാലവര്‍ഷത്തിന്റെ ഭീഷണമായ ഈയവസ്ഥയില്‍ സ്ഥിതിഗതികള്‍ നേരിടാന്‍ മാനുഷിക മുഖമുള്ള ഒരു നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. പ്രതിസന്ധി കൈകാര്യംവിഭാഗം പ്രതിസന്ധി വാതിലില്‍ മുട്ടുമ്പോഴല്ല തട്ടിക്കൂട്ടേണ്ടത്. പ്രകൃതി ദുരന്തത്തെ അതിജീവിക്കാന്‍ ഒരു പക്ഷേ, കഴിഞ്ഞില്ലെങ്കിലും രക്ഷപ്പെടനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. അതിന് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ ശ്രദ്ധവെക്കണമെന്ന് മാത്രം. രാഷ്ട്രീയദുഷ്ടലാക്കിന്റെ വെളിമ്പറമ്പുകളില്‍ നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്നത്രലാഘവത്തോടെ കാണേണ്ടതല്ല അത്. നാട് മുഴുവന്‍ ഓടിനടന്ന് പന്തല്‍ കെട്ടി പരാതി പരിഹരിക്കുന്ന ചൊട്ടുവിദ്യയ്ക്ക് അവാര്‍ഡ് കിട്ടുമെങ്കിലും അത് സാധാരണജനങ്ങളിലെത്തുമെന്ന് കരുതാന്‍ വയ്യ. ദുരന്തങ്ങളുടെ മലവെള്ളപ്പാച്ചില്‍ ഇനിയുള്ള ദിവസങ്ങളില്‍ എപ്പോഴും പ്രതീക്ഷിക്കാം. അതു കൊണ്ട് ദുരന്തം വന്നതിനു ശേഷം സെക്രട്ടറിതല ചര്‍ച്ചയും പതിവുകലാപരിപാടികളും എന്ന സാധാരണസര്ക്കാര് ഏര്‍പ്പാടുകള്‍ നടത്താതിരിക്കാനെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇതൊക്കെയാവും ഗതി. അത്തരം ഗതികേടുകള്‍ ഇല്ലാതാക്കാനുള്ള നടപടികളാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: