ന്യൂദല്‍ഹി: പാര്‍ലമെന്റിലെ അംഗസംഖ്യ രണ്ടില്‍നിന്നും 182ലേക്ക് വളര്‍ന്നപ്പോള്‍ കൂടെച്ചേര്‍ന്ന അധികാരമോഹികള്‍ വിട്ടുപോകുന്നതോടെ സ്വന്തം ശക്തി തെളിയിക്കുന്നതിനുള്ള അവസരമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നത്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ജനതാദള്‍ യുണൈറ്റഡ് വേര്പിരിയുമ്പോള് അതിനെ അവഗണിച്ചു സ്വന്തം നിലപാടുമായി മുന്നോട്ടു പോകുന്ന ബിജെപി നേതൃത്വം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ജനതാദള്‍ യുണൈറ്റഡ് വേര്‍പിരിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങുന്ന ബീഹാര്‍ ബിജെപി ഘടകത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയ നിരീക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുകയാണ്. നരേന്ദ്രമോദിയെന്ന നേതാവില്‍നിന്നും ലഭിച്ച ആത്മവിശ്വാസമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നത്.
1996ലെ രാഷ്ട്രീയ അവസ്ഥയിലേക്ക് ദേശീയ രാഷ്ട്രീയം ~ഒരിക്കല്‍ക്കൂടി ചെന്നെത്തിനില്ക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 1996ല്‍ 161 സീറ്റുനേടി ശക്തി തെളിയിച്ച ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ചുകൊണ്ട് സഖ്യത്തിലേക്ക് വന്നുചേര്‍ന്ന കക്ഷികള്‍ പലരും ഇന്ന് എന്‍ഡിഎയ്ക്കൊപ്പമില്ല. ശിവസേനയും ശിരോമണി അകാലിദളും മാത്രമാണ് എന്‍ഡിഎയില്‍ അവശേഷിക്കുന്നത്. നരേന്ദ്രമോദിയെ പ്രചാരണ വിഭാഗം തലവനാക്കിയാല്‍ മുന്നണി വിടുമെന്ന് നേരത്തെ തന്നെ ജെഡിയു ഭീഷണിപ്പെടുത്തിയിട്ടും സ്വന്തം നിലപാടുകളുമായി ബിജെപി മുന്നോട്ടു പോവുകയാണ്. ഇരുനൂറിലേറെ സീറ്റുകള്‍ നേടിയുള്ള തിളക്കമുള്ള വിജയമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.
മതേതരത്വത്തിന്റെ പേരുപറഞ്ഞ് സഖ്യം ഉപേക്ഷിച്ച നിതീഷ്കുമാറിന്റെ തീരുമാനം വലിയ മണ്ടത്തരമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബീഹാറില്‍ നിതീഷ്കുമാറിന്റെ പാര്‍ട്ടിയേക്കാള്‍ ജനസമ്മതിയും സ്വാധീനവും ആര്‍ജ്ജിച്ച ബിജെപിയെ പ്രതിപക്ഷത്തേക്ക് എത്തിക്കുന്നതോടെ ബീഹാര്‍ ഭരണവും സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെ എണ്ണവും നിതീഷിന് നഷ്ടപ്പെട്ടേക്കാം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ എതിര്‍ത്തു കൊണ്ട് സഖ്യം ഉപേക്ഷിച്ച നിതീഷ്കുമാര്‍ ഗുജറാത്ത് കലാപകാലത്ത് വാജ്പേയി മന്ത്രിസഭയില്‍ റെയില്‍മന്ത്രിയായി തുടര്‍ന്നതുള്‍പ്പെടെയുള്ള ഇരട്ടത്താപ്പുകള്‍ ആര്‍ജെഡി ബീഹാറില്‍ പ്രചാരണായുധമാക്കും. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആദ്യ പ്രതികരണങ്ങള്‍ ഇതിന് തെളിവാണ്. 2005ലും 2010ലും മൃഗീയ ഭൂരിപക്ഷം ലഭിക്കാന്‍ ജെഡിയുവിനെ സഹായിച്ചത് ബിജെപിയാണ്. നാല് എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസ് കൂടാരത്തിലേക്ക് ചേക്കേറാന്‍ നിതീഷ്കുമാര്‍ ശ്രമിച്ചാല്‍ അത് രാഷ്ട്രീയ ആത്മഹത്യയാവുമെന്ന് കരുതുന്നവരുണ്ട്.
ബീഹാര്‍ ഭരണത്തില്‍ ഇനിയുള്ള രണ്ടുവര്‍ഷക്കാലം നിതീഷിന് സുഗമമാവില്ലെന്നും ഉറപ്പായിക്കഴിഞ്ഞു. ബീഹാറിലെ ജനങ്ങള്‍ വിജയിപ്പിച്ചത് നിതീഷ്കുമാറിനെയല്ലെന്നും എന്‍ഡിഎയെ ആണെന്നും നിതീഷ് രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ്കുമാറിനേക്കാളും ജനപ്രീതിയുള്ള ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പ്രതിപക്ഷ നേതാവായി രംഗത്തെത്തുന്നത് ജെഡിയുവിന് അത്ര സുഖകരമാവില്ല.
കൂടുതല്‍ കക്ഷികളെ എന്‍ഡിഎ സഖ്യത്തിലേക്ക് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുകയെന്നാണ് സൂചന. നിലവിലെ 116ല്‍ നിന്നും നൂറോളം സീറ്റുകൂടി വിജയിപ്പിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. അത്തരമൊരു സാഹചര്യത്തില്‍ ജയലളിതയുടെ എഐഎഡിഎംകെ, ബിഎസ്പി, ടിആര്‍എസ്, തെലുങ്കുദേശം,ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യത്തിലേക്കെത്താന് സാധ്യതയുണ്ട്. എ.ബി വാജ്പേയിയുടെ നേതൃത്വത്തില്‍ 23 കക്ഷികളെ ചേര്‍ത്തു എന്‍ഡിഎ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കിയിരുന്നു.
ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന വ്യക്തമായ സന്ദേശം ഇന്നലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ യുവജന സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് നല്‍കിക്കഴിഞ്ഞു. അധികാരം പങ്കിടാനെത്തിയവര്‍ വിട്ടുപോയതിന്റെ ആശ്വാസമാണ് ബിജെപി നേതൃത്വം പ്രകടിപ്പിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: