ജയ്പ്പൂര്‍: ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയ്്ക്കുള്ള അഡ്മിഷന് കാര്‍ഡില്‍ തന്റെ ഫോട്ടോയ്ക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഫോട്ടോ കണ്ട നടുക്കത്തിലാണ് രാജസ്ഥാന് സ്വദേശിയായ ലാലു റാം മീന. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലേക്ക് ഒഴിവുള്ള ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ലാലു റാമിന് ഹാള്‍ ടിക്കറ്റ് ലഭിച്ചത്. സ്റ്റാഫ് സെലക്ഷന് കമ്മറ്റി അയച്ച ഹാള്‍ ടിക്കറ്റില്‍ ഒബാമയുടെ ഫോട്ടോ കണ്ട ഞെട്ടലില്‍ നിന്ന് നാല്‍പ്പതുകാരനായ ലാലുറാം ഇതുവരെ മുക്തനായിട്ടില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പിട്ടയച്ച ഹാള്‍ ടിക്കറ്റില്‍ ലാലുറാമിന്റെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ലാലുറാമിന്റെ ഫോട്ടോയുടെ സ്ഥാനത്ത് ഒബാമയുടെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ടെന്ന് മാത്രം.
എന്നാല്‍ വിചിത്രമായ കാര്യം ഈ തസ്തികയിലേക്ക് ലാലുറാം അപേക്ഷ അയച്ചിട്ടേയില്ല എന്നതാണ്. ആര്‍ട്ട് ബിരുദധാരിയായ താനെങ്ങനെ എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷ അയക്കുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. സയന്‍സില്‍ ബിരുദം നേടിയവര്‍ക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഇതെങ്ങനെ സംഭവിച്ചെന്ന് തനിക്കൊരു പിടിയുമില്ലെന്ന് ലാലുറാം പറയുന്നു. 1997ല്‍ സ്റ്റാഫ് സെലക്ഷന് കമ്മറ്റി നടത്തിയ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ മാത്രമാണ് താന്‍ എഴുതിയിട്ടുള്ളതെന്നും അതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ലാലു റാം പറഞ്ഞു. ദൗസ ജില്ലയിലെ രമ്പാസ് ഗ്രാമവാസിയാണ് നാല്‍പ്പതുകാരനായ ലാലു റാം. സ്റ്റാഫ് സെലക്ഷന് കമ്മറ്റിയുടെ പരീക്ഷയെഴുതുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ ലാലു റാം ഇപ്പോള്‍ ഗ്രാമത്തില്‍ ഒരു സ്വകാര്യ സ്കൂള്‍ നടത്തി വരികയാണ്.
ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോള്‍ ആദ്യം താന്‍ വല്ലാതെ ഭയപ്പെട്ടെന്നും എന്നാല്‍ തെറ്റ് പറ്റിയതാകുമെന്ന് കരുതി പിന്നീട് സമാധാനിക്കുകയായിരുന്നെന്നും ലാലു റാം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയില്‍ ജൂനിയര്‍ എന്ജിനീയരുടെ തസ്തികയില്‍ ജോലി ചെയ്യാന്‍ താത്പര്യം തോന്നി ഒബാമയെങ്ങാനും അപേക്ഷ അയച്ചിട്ടുണ്ടോ അതോ ഒബാമ ഈ ജോലി ചെയ്യണമെന്ന് സ്റ്റാഫ് സെലക്ഷന് കമ്മറ്റി താത്പര്യപ്പെടുന്നുണ്ടോ എന്നാണ് ഇനി കണ്ടെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: