1860 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഭരണാധികാരിയും നിയമപണ്ഡിതനുമായിരുന്ന തോമസ് ബേബിംഗ്ടണ് മെക്കാളെ ചെയര്‍മാനായ സമിതിയാണ് ഇന്ത്യന്‍ ശിക്ഷാനിയമം ഭാരത ജനതയ്ക്ക് സമര്‍പ്പിച്ചത്. ഇന്ത്യയ്ക്ക് പൊതുവായ ഒരു ശിക്ഷാ നിയമം നിര്‍മിച്ചു നല്‍കുന്നത് എന്ന് ഇതിന്റെ ആമുഖത്തില്‍ തന്നെ പറയാനുള്ള ധാര്‍ഷ്ട്യവും ബ്രിട്ടീഷുകാര്‍ കാട്ടുകയുണ്ടായി. ഇന്ത്യന്‍ പീനല്‍ കോഡെന്ന് വിളിപ്പേരുള്ള ഈ നിയമം ജമ്മു കാശ്മീര്‍ ഒഴികെയുള്ള എല്ലാ ഭാരത സംസ്ഥാനങ്ങളും ഇന്നും പിന്തുടരുന്നു. ജമ്മുകാശ്മീരിലാകട്ടെ റണ്‍ബീര്‍ പീനല്‍ കോഡാണ് നിലവിലുള്ളത്.
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കയ്പ്പുനീര് കുടിക്കേണ്ടി വന്ന അനുഭവത്തില്‍ നിന്നുമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം രൂപപ്പെടുത്തിയെടുത്തതെന്ന് നിസ്സംശയം പറയാം. ഇന്ത്യക്കാരെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ ഭരണം സുഗമമാകുന്നതിനുള്ള ബ്രിട്ടീഷുകാരന്റെ കുതന്ത്രമായിരുന്നു ഈ നിയമ സംഹിത ഒരുക്കികൂട്ടിയെടുത്തതിന് പിന്നില്‍. സാധാരണക്കാരന്റെ മനസ്സില്‍ നിയമത്തെക്കുറിച്ചും ശിക്ഷകളെ കുറിച്ചുമുള്ള ഭീതിയുടെ വിത്തു വിതറുന്നതിനുള്ള എല്ലാ ചേരുവകളും ഈ നിയമ പുസ്തകത്തിലുണ്ട്. ഇന്ത്യ സ്വതന്ത്രയായി അറുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പീനല്‍കോഡിലെ കാലഹരണപ്പെട്ട നിര്‍വചനങ്ങള്‍ക്കും അനുചിതമായ ശിക്ഷാവിധികള്‍ക്കും മറ്റും കാര്യമായ ഭേദഗതികളൊന്നും വരുത്താതെ നാം ഇന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തെ അന്ധമായി അനുസരിച്ചു ജീവിച്ചുപോരുന്നു.
ഇരുപത്തിമൂന്ന് അദ്ധ്യായങ്ങളിലായി അഞ്ഞൂറ്റി പതിനൊന്ന് വകുപ്പുകളടങ്ങിയതാണ് ഇന്ത്യന്‍ പീനല്‍ കോഡ്. ഇതിനകം നിരവധി തവണ അല്ലറ ചില്ലറ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ പോലും കാര്യമാത്ര പ്രസക്തമായ മാറ്റങ്ങളൊന്നും തന്നെ പീനല്‍ കോഡിലുണ്ടാക്കാന് ആരും ശ്രദ്ധിച്ചിട്ടില്ല. അതത് അവസരങ്ങളില്‍ ചില ഭേദഗതികള്‍ നടപ്പാക്കി എന്നു മാത്രം. പതിമൂന്ന് വകുപ്പുകള്‍ റദ്ദാക്കുകയും നിലവിലുള്ള ചില വകുപ്പുകള്‍ക്ക് അനുബന്ധമായി പുതിയ ചിലവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പീനല്‍ കോഡ് ഭേദഗതി ചെയ്തത് രണ്ടായിരത്തി പതിനൊന്നിലാണ്. ഇപ്പോഴാകട്ടെ ബലാത്സംഗത്തിന് നിലവിലുള്ള ശിക്ഷയായ ജീവപര്യന്തമെന്നത് വധശിക്ഷയാക്കി മാറ്റണമെന്നുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ വിവിധ കോണുകളില്‍ നടക്കുകയാണ്. അത് പ്രാബല്യത്തിലാകുകയാണെങ്കില്‍ ഒരു പക്ഷെ ഉടന്‍ തന്നെ മറ്റൊരു പുതിയ ഭേദഗതി കൂടി നടപ്പിലായേക്കും.
ഈ നിയമ സംഹിതയിലെ ഒട്ടനവധി വകുപ്പുകളിലേയും ആശയങ്ങളും അന്തഃസത്തയും പഴഞ്ചനാണെന്ന് പറയാതെ വയ്യ. ചെറിയ കുറ്റങ്ങള്‍ക്ക് പോലും ഭീതിജനകമായ നിര്‍വചനങ്ങളും വിശദീകരണങ്ങളും കടുത്ത ശിക്ഷയും ചില വകുപ്പുകളില്‍ നിഷ്കര്‍ഷിക്കുമ്പോള്‍ മറ്റു ചിലയിടത്ത് അപര്യാപ്തമായ ശിക്ഷകളാണ് പ്രതിപാദിക്കുന്നത്. നിയമവ്യവസ്ഥിതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ കുറ്റവും ശിക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇന്ത്യന്‍ പീനല്‍ കോഡിന് കഴിയുന്നില്ല എന്നത് രാജാവ് നഗ്നനാണെന്ന് പണ്ട് ഒരു കൊച്ചുകുട്ടി വിളിച്ചു പറഞ്ഞതുമാതിരി ഒരു സത്യം തന്നെയാകുന്നു.
ബ്രിട്ടീഷ് കലണ്ടര്‍ എന്നൊരു പദപ്രയോഗം പീനല്‍ കോഡിലെ 49-ാം വകുപ്പില്‍ കാണുന്നുണ്ട്. ഈ നിയമമനുസരിച്ചുള്ള ശിക്ഷാവിധികള്‍ക്കായി വര്‍ഷവും മാസവും ദിവസവും ഗണിക്കുന്നത് ബ്രിട്ടീഷ് കലണ്ടര്‍ അനുസരിച്ചാകണമെന്നാണ് ഈ വകുപ്പ് അനുശാസിക്കുന്നത്. എന്നാല്‍ എന്തിനുവേണ്ടി ബ്രിട്ടീഷ് കലണ്ടര്‍ തന്നെ ഗണിക്കണം എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. പകരം ഇന്ത്യന്‍ കലണ്ടര്‍ അല്ലെ പിന്തുടരേണ്ടത്? സാധാരണ ജീവിതത്തില്‍ നാമൊക്കെ വിവാഹത്തിനും ചോറൂണിനും ഗൃഹപ്രവേശത്തിനുമെല്ലാം ഇന്ത്യന്‍ കലണ്ടര്‍ അല്ലേ ഗണിച്ചു പിന്തുടരുന്നത്. അപ്പോള്‍ പിന്നെ ശിക്ഷാവിധികള്‍ ഗണിക്കാന്‍ മാത്രം ബ്രിട്ടീഷ് കലണ്ടര്‍ തന്നെ പിന്തുടരണമെന്ന ശാഠ്യം ഇനിയും നാം വച്ചു പുലര്‍ത്തേണ്ടതില്ലല്ലോ. നൂറ്റി അന്‍പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്കാളെ സായ്വ് എഴുതിപ്പിടിപ്പിച്ച ബ്രിട്ടീഷ് കലണ്ടര്‍ എന്ന പദപ്രയോഗം ഇനിയും തുടരേണ്ടതുണ്ടോ എന്നത് ആലോചിക്കേണ്ട ഒരു വിഷയം തന്നെയാണ്.
അതുപോലെ തന്നെയാണ് കൃത്രിമമായ സ്റ്റാമ്പുകളുടെ നിരോധനത്തെക്കുറിച്ച് പറയുന്ന പന്ത്രണ്ടാം അദ്ധ്യായവും. കൃത്രിമമായി നിര്‍മിക്കുന്ന സ്റ്റാമ്പുകള്‍ക്ക് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരോധനമുണ്ടെന്ന് വളരെ ലളിതമായി പറഞ്ഞു തീര്‍ക്കേണ്ട ഒരു ഭാഗത്ത് ഇന്ത്യയിലും ചക്രവര്‍ത്തിനിയുടെ ഡൊമിനിയനുകളുടെ ഭാഗത്തും വിദേശ രാജ്യങ്ങളിലും നിരോധനമുണ്ടെന്ന് പറയേണ്ട യാതൊരു കാര്യവുമില്ലെന്ന് മാത്രമല്ല അത് യുക്തിരഹിതവുമാണ്. ചക്രവര്‍ത്തിയും ചക്രവര്ത്തിനിയുമെല്ലാം നമ്മുടെ നാട്ടില്‍നിന്നും 1947 ല്‍ തന്നെ കെട്ടുകെട്ടുകെട്ടുക്കഴിഞ്ഞതാണ്. അനാവശ്യമായ ഈ ഭാരം നമ്മുടെ പീനല്‍കോഡ് ഇനിയും ചുമക്കേണ്ടതുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഭര്‍ത്താവിന്റെ അധീനതയിലും ഉത്തരവാദിത്വത്തിലുള്പ്പെട്ട ഒരു വസ്തു ഭാര്യയുടെയോ ക്ലാര്ക്കിന്റേയോ ഭൃത്യന്റേയോ കൈവശമാണെന്ന് പറഞ്ഞ് അയാള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല എന്ന് വിശദീകരിക്കുന്ന ഒരു ഭാഗം ഇന്ത്യന്‍ പീനല്‍ കോഡിന്റെ 27-ാം വകുപ്പിലുണ്ട്. ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഭാഗത്ത് അയാളുടെ ഭാര്യ, ക്ലാര്‍ക്ക്, ഭൃത്യന് എന്നിവരെയൊന്നും വലിച്ചിഴയ്ക്കേണ്ട യാതൊരു കാര്യവുമില്ല. ബ്രിട്ടീഷുകാരന്റെ അതിരുകടന്ന ബുദ്ധിയുടേയും ഇന്ത്യക്കാരനെ എങ്ങനെയൊക്കെ തളയ്ക്കാം എന്ന ചിന്താഗതിയുടെയും പ്രതിഫലനം മാത്രമാണീ വകുപ്പിലെ നിര്‍വചനത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അനാവശ്യമായി സൃഷ്ടിച്ചുണ്ടായിരിക്കുന്നതും പിഴുതെറിയപ്പെടേണ്ടതുമായ ഇത്തരം ഒട്ടേറെ വകുപ്പുകള്‍ വേറെയുമുണ്ട് പീനല്‍ കോഡില്‍.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 136-ാം വകുപ്പില്‍ പറയുന്നത് സൈന്യത്തില്‍നിന്നും ഒളിച്ചോടുന്ന ഏതെങ്കിലും സൈനികന് ആരെങ്കിലും അഭയം നല്കുകയാണെങ്കില് അഭയം നല്‍കുന്നയാളിന് രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിക്കാമെന്നാണ്. എന്നാല്‍ അങ്ങനെ അഭയം നല്‍കുന്നത് അയാളുടെ ഭാര്യയാണെങ്കില്‍ ഈ ശിക്ഷ അവര്‍ക്ക് ബാധകമല്ലെന്നും പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് രചിച്ചപ്പോള്‍ സൈന്യത്തില്‍ സ്ത്രീകള്‍ ഉദ്യോഗസ്ഥരല്ലായിരുന്നു. അതുകൊണ്ടാണ് സമാനമായ 216-ാം വകുപ്പില്‍ പറയുംപോലെ നിയമത്തിന്റെ പിടിയില്‍നിന്നും ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുന്നത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവാണെങ്കില്‍ അവര്‍ ശിക്ഷാര്‍ഹരല്ല എന്നതുപോലെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നത് 136-ാം വകുപ്പില്‍ ചേര്‍ക്കപ്പെടാതെ പോയത്. എന്നാല്‍ ഭാരത സൈന്യത്തില്‍ ഇന്ന് വ്യാപകമായി സ്ത്രീകളും സേവനമനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും “സൈനിക” സൈന്യത്തില്‍ നിന്നും ഒളിച്ചോടുകയും അവരുടെ ഭര്‍ത്താവ് അവര്‍ക്ക് അഭയം നല്കുകയാണങ്കില് അദ്ദേഹത്തിന് ഈ പറഞ്ഞ ഇളവുകള്‍ ബാധകമാക്കണം. അതിനായി ഈ വകുപ്പില്‍ ഭര്‍ത്താവ് എന്ന പദം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
പത്തുമുതല്‍ അമ്പതുരൂപവരെ വിലയുള്ള ഏതെങ്കിലും ജന്തുവിനെ കൊല്ലുന്നതോ അംഗഭംഗം വരുത്തുന്നതോ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പതിനേഴാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കുറ്റത്തിന് ആനുപാതികമായ ഒരു ശിക്ഷയല്ല അത്. അതിലും വലിയ തമാശ, പത്തുരൂപ വരെ വിലയുള്ള ഏതെങ്കിലും ജന്തുവിനെ കൊല്ലുന്നതോ അംഗഭംഗം വരുത്തുന്നതിനോ ഉള്ള കുറ്റകൃത്യത്തിന് രണ്ടുവര്‍ഷംവരെ തടവു ശിക്ഷ അനുശാസിക്കുന്നുവെന്നതാണ്. പത്തുരൂപയില്‍ താഴെ വിലയുള്ള ഏതെങ്കിലും ജന്തു ഇന്ന് ഭാരതഭൂമിയില്‍ ഉണ്ടോയെന്നത് സംശയമാണ്. ഈ വകുപ്പനുസരിച്ച് നടപ്പു നൂറ്റാണ്ടിലോ കഴിഞ്ഞ നൂറ്റാണ്ടിലോ ആരെയെങ്കിലും ശിക്ഷിച്ചിട്ടുള്ളതായി നിയമ പുസ്തകത്തില്‍ കാണുന്നില്ല. അപ്പോള്‍ പിന്നെ ഒരു ഈച്ചയ്ക്കും പൂച്ചയ്ക്കും പോലും പ്രയോജനമില്ലാത്തതും ഒരു കുറ്റകൃത്യം പോലും രജിസ്റ്റര്‍ ചെയ്യാത്തതുമായ ഈയൊരു വകുപ്പിങ്ങനെ വച്ചുപുലര്‍ത്തുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്ന് മനസ്സിലാകുന്നില്ല. ബ്രിട്ടീഷുകാര്‍ തങ്ങളുടെ വളര്‍ത്തു നായ്ക്കളുടേയും മറ്റും സംരക്ഷണത്തെക്കരുതി ഉണ്ടാക്കിയെടുത്ത ഇത്തരം വകുപ്പുകള്‍ക്ക് ആധുനിക സമൂഹത്തില്‍ യാതൊരു സ്ഥാനമില്ലായെന്നത് ഒരു വാസ്തവം മാത്രമാണ്.
ഏതെങ്കിലും പൊതുസ്ഥലത്ത് ലഹരി പിടിച്ച് സ്ഥിതിയില്‍ പ്രത്യക്ഷപ്പെടുകയും അവിടെ ആളുകള്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ പെരുമാറുകയും ചെയ്യുന്നതിനുള്ള ശിക്ഷ ഇരുപത്തിനാല് മണിക്കൂറോളമാകുന്ന തടവ് അല്ലെങ്കില്‍ പത്തുരൂപ പിഴ എന്നാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 510-ാം വകുപ്പ് നിഷ്കര്‍ഷിക്കുന്നത്. രൂപയുടെ മൂല്യം വളരെയധികം ഇടിഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത് പത്തുരൂപ പിഴ ഈടാക്കാനായി ഖജനാവിലെ ഒട്ടേറെ രൂപ ചെലവിട്ട് ഒരു പ്രതിക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ നടത്തിയെടുത്ത് അയാളെ ശിക്ഷിക്കുകയെന്നതും ഇരുപത്തിനാല് മണിക്കൂര്‍ തടവുശിക്ഷ അയാള്‍ക്ക് വിധിക്കുന്നതിനായി കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതും പ്രായോഗികമായി എത്രമാത്രം നടപ്പുള്ള സംഗതികളാണെന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ കാലോചിതമായി പരിഷ്ക്കരിക്കപ്പെടേണ്ട ഒട്ടേറെ വകുപ്പുകള്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ ഒന്നല്ല ഈ നിയമസംഹിത. തങ്ങളുടെ ഭരണനേട്ടങ്ങള്‍ക്കായി വളരെ പണ്ട് ബ്രിട്ടീഷുകാര്‍ സൗകര്യപൂര്‍വം എഴുതിയുണ്ടാക്കിയ ഈ നിയമം അപ്പാടെ പൊളിച്ചെഴുതപ്പെടേണ്ടിയിരിക്കുന്നു. ഇത്രയും പഴക്കം ചെന്ന ഒരു നിയമം അതേപടി നിലനിര്‍ത്തുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് പ്രയോജനങ്ങളുണ്ടെന്ന് തോന്നുന്നില്ല.
അഡ്വ.രാജേഷ് നെടുമ്പ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: