ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ബിജെപിയുടെ നടപടിയെ ശിരോമണി അകാലിദള്‍ സ്വാഗതംചെയ്തു. എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദള്‍. നരേന്ദ്ര മോദിയുടെ നേതൃത്വം എന്‍ഡിഎയുടെ വിജയവഴിയില്‍ ഒരു രാസത്വരകമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരില്‍നിന്നും എന്‍ഡിഎ രാഷ്ട്രത്തെ രക്ഷിക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നതെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ ചണ്ഡിഗഢില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. പഞ്ചാബ് ഉപമുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമാണ് സുഖ്ബീര്‍സിംഗ് ബാദല്‍.
തന്റെ മികവും കഴിവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദി തെളിയിച്ചതാണ്. മോദിയുടെ നേതൃഗുണം എന്‍ഡിഎയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തണം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കാന്‍ ഇതില്‍പ്പരം നല്ല അവസരം ഇനി ഉണ്ടാകാനില്ലെന്നും ബാദല്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയുടെ ഘടകകക്ഷിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനായി മോദിയെ തെരഞ്ഞെടുത്തതില്‍ ശിവസേനയും പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം മോദിയെ തെരഞ്ഞെടുത്തത് ബിജെപിയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് ജനതാദള്‍ (യു) പ്രകടിപ്പിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി തന്റെ എതിരാളിയാണെന്ന വാര്‍ത്ത വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മോദിയെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിര്‍വാഹകസമിതിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അവലോകനങ്ങളും വിലയിരുത്തലുകളും മാത്രമാണ് ഈ വാര്‍ത്തയുടെ പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഗോവയില്‍ നടന്ന സമിതിയില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെപോയത്. ഇതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
അതേസമയം തന്റെ അസാന്നിധ്യംമൂലം ഉണ്ടായ വിവാദങ്ങളില്‍ ബിജെപി വൈസ് പ്രസിഡന്റ് ഉമാഭാരതി ഖേദം പ്രകടിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് നിര്‍വാഹകസമിതിക്ക് എത്താന്‍ ഉമാഭാരതിക്ക് കഴിയാതെ പോയത്. ഇത് സംബന്ധിച്ച് അവര്‍ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിംഗിന് കത്തു നല്‍കിയിട്ടുണ്ട്.
മാധ്യമങ്ങള്‍ തന്നെ അനാവശ്യ വിവാദങ്ങളുടെ ഭാഗമാക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. പാര്‍ട്ടി പ്രസിഡന്റ് എടുക്കുന്ന ഏത് തീരുമാനത്തിനും താന്‍ ഒപ്പമുണ്ടാകുമെന്ന് ഉമാഭാരതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: