അതെ, അത്രയേയുള്ളൂ. പി.സി.ജോര്‍ജച്ചായന്റെ ലക്ഷ്യം പി.ജെ.കുര്യനച്ചായനെ രക്ഷിയ്ക്കുക മാത്രമായിരുന്നു. അതിന് ഇരയായത് മന്ത്രി ഗണേഷ് കുമാറായെന്നു മാത്രം. കരുവായതോ, അദ്ദേഹത്തിന്റെ ഭാര്യയായ ഡോ.യാമിനി തങ്കച്ചിയും. നെല്ലിയാമ്പതിയില്‍ വനം കയ്യേറ്റക്കാര്‍ക്കെതിരെ വകുപ്പു മന്ത്രിയായ ഗണേശന് നടപടി കൈക്കൊണ്ടപ്പോള്‍ തുടങ്ങിയതാണ് പി.സി.ജോര്‍ജിന് ഗണേശനോടുള്ള വൈരാഗ്യം. കുറേ അച്ചായന്മാര് മല കയറി വെട്ടിപ്പിടിച്ചാല്‍ ഗണേശനെന്തിന് ഹാലിളകണം എന്നാണ് ജോര്‍ജച്ചായന്റെ ചോദ്യം.
എന്തൊരു പുകിലായിരുന്നു ഈ അടി വാര്‍ത്ത പുറത്തുവന്നപ്പോള്‍. മന്ത്രി മന്ദിരത്തില്‍ വച്ച് മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് തല്ലി എന്നായിരുന്നു അച്ചായന്റെ ആദ്യ വെടി. കേട്ടതുപാതി കേള്‍ക്കാത്തതുപാതി, ചാനലുകള്‍ വാര്‍ത്ത വെട്ടി വിഴുങ്ങി; കൊട്ടിഘോഷിച്ചു. ഞാന്‍ മുമ്പേ….ഞാന്‍ മുമ്പേ എന്ന രീതിയിലായിരുന്നു വാര്‍ത്തയും ചര്‍ച്ചയുമെല്ലാം. ഇപ്പോഴോ…. മന്ത്രി പത്നി മന്ത്രിയെ പീഡിപ്പിച്ചു എന്നാണത്രെ പുതുവാര്‍ത്ത. കാമുകിയുമില്ല, കാമുകിയുടെ ഭര്‍ത്താവുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ മറ്റുളളവരെ ചോദ്യങ്ങള്‍കൊണ്ട് വെള്ളം കുടിപ്പിക്കുന്ന ചില ചാനല്‍ വിദഗ്ദ്ധര്‍, ഷിബു ബേബി ജോണിനെപ്പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ വെള്ളം കുടിയ്ക്കുന്നത് കാണാന്‍ ഏറെ രസമുണ്ടെന്ന് പറയാതെ വയ്യ. പറഞ്ഞു പറഞ്ഞുവരുമ്പോള്‍, ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിയ്ക്ക വയ്യെന്ന് മന്ത്രി പത്നി പറഞ്ഞതാണ് ഫ്ലാഷ് ന്യൂസ്.
കാറ്റുപോയ ബലൂണുപോലെയാണിപ്പോള് ഈ വിഷയം. ചാനലുകാരുടെ അവസ്ഥയും ഏതാണ്ട് അതുതന്നെ. അതുപോട്ടെ; മന്ത്രി ഗണേഷ് കുമാറിന്റെ പരാതിയ്ക്കൊപ്പമാണ് ഞാന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന, കുറേയെല്ലാം സത്യസന്ധനായ ഒരു മന്ത്രി എന്ന നിലയില്‍ ഇക്കാര്യത്തിലും അദ്ദേഹം പറയുന്നത് സത്യമാണെന്ന് വിശ്വസിക്കാനാണ് എനിയ്ക്കിഷ്ടം. ഭാര്യ തന്നെ പീഡിപ്പിക്കുന്നെന്ന അദ്ദേഹത്തിന്റെ പരാതി ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഗണേശന്റെ സത്യസന്ധത മാത്രമല്ല അത് വിശ്വസിക്കാന്‍ കാരണം. നമ്മുടെ ചാനലുകള്‍ തന്നെയാണ്. ചാനലുകളിലെ സീരിയലുകള്‍.
മലയാളത്തിലെ എല്ലാ ചാനലുകളിലേയും ഒട്ടെല്ലാ സീരിയലുകളും വീട്ടില്‍ നേരത്തെയെത്തുന്ന ദിവസങ്ങളില്‍ മാറി മാറി കാണുന്ന ഒരാളാണ് ഞാന്‍. (മാസത്തില്‍ രണ്ടോ മൂന്നോ ദിവസം കണ്ടാല്‍ മതി- കഥ പിടി കിട്ടും.) സീരിയലുകാര് പറയുന്നതനുസരിച്ച് കേരളത്തിലെ എല്ലാ വീടുകളിലും പുരുഷ പീഡനം നടക്കുന്നുണ്ട്. അതും അതിന്റെ പാരമ്യത്തില്‍. ഒരു വീട്ടില്‍പ്പോലും പുരുഷാധിപത്യമില്ലെന്ന് മനസ്സിലാകും. ഭാര്യ ഉറഞ്ഞുതുള്ളുന്നതും ഭര്‍ത്താവ് അതെല്ലാം സഹിച്ച് റാന്‍മൂളി നില്ക്കുന്നതും നിത്യക്കാഴ്ച. ഒരെണ്ണം പോലും തിരിച്ചോ, ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളതയോ കാണിയ്ക്കുന്നേയില്ല. ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സീരിയല്‍ എന്നാണ് എല്ലാ സീരിയലുകാരും പറയുന്നത്. ചാനലിന്റെ തലപ്പത്തുള്ളവര്‍ കണ്ട് അംഗീകാരം നല്കി ഇത് സംപ്രേഷണം ചെയ്യുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. അപ്പോള്‍ ഗാര്‍ഹിക സ്ത്രീ പീഡനത്തെക്കുറിച്ച് പറയുന്ന ചാനല്‍ വാര്‍ത്തകള്‍ നുണകളാണെന്ന് അവര്‍ പറയാതെ പറയുന്നു എന്നതല്ലെ യാഥാര്‍ത്ഥ്യം? അതുകൊണ്ടാണ് മന്ത്രി ഗണേശനെ മന്ത്രി പത്നി പീഡിപ്പിച്ചു എന്ന വാര്‍ത്ത സത്യമാണെന്ന് ഞാന്‍ വിശ്വസിക്കാന്‍ കാരണം. എല്ലാ വീടുകളിലും നടക്കുന്നതാണല്ലൊ മന്ത്രിയുടെ വീട്ടിലും നടക്കുന്നത്.
നമ്മുടെ വിഷയം കാടുകയറണ്ട. ‘കാടു കയറി’യാല്‍ ജോര്ജച്ചായന് വെറുതെയിരിക്കില്ല. കുര്യച്ചായനെ രക്ഷിക്കാനും ഗണേശനെതിരെ നെല്ലിയാമ്പതിയിലെ കലി തീര്‍ക്കാനും പി.സി.ജോര്‍ജിന് ഒരുമിച്ച് കിട്ടിയ വടിയായിരുന്നു യാമിനി പ്രശ്നം. കൊഴുപ്പുകൂട്ടാന്‍ അതില്‍ ഒരു കാമുകിയേയും അവരുടെ ഭര്‍ത്താവിനേയും തന്റെ വക മസാലയായി ചേര്‍ത്തു എന്നു മാത്രം. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി അടിച്ചു കൊല്ലുന്ന അതേ തന്ത്രം.
ദൈവവിശ്വാസിയാണെങ്കിലും ദൈവമുണ്ടോ എന്ന അനാവശ്യ ചോദ്യം ചിലപ്പോഴെങ്കിലും ഈയുള്ളവന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നുയരാറുണ്ട്. ഈ പ്രശ്നത്തോടെ അതിന് പൂര്‍ണ ഉത്തരമായി. ദൈവമുണ്ട്. അത് ചിലപ്പോള്‍ ഗൗരിയമ്മയുടെ രൂപത്തില്‍ വരെ പ്രത്യക്ഷപ്പെടുമെന്നും മനസ്സിലായി. പി.സി.ജോര്‍ജ് നിയമസഭയിലെത്തിയ തുടക്കക്കാലത്ത് ഒരു സ്ത്രീയും ഏഴ് വയസ്സുള്ള കുട്ടിയും അവിടെ വന്നെന്നും കുട്ടിയുടെ പിതാവ് പി.സി.ജോര്‍ജ് ആണെന്നും കുട്ടിയ്ക്ക് മൂന്ന് വയസ്സുവരെ ജോര്‍ജ് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും ആ സ്ത്രീ പറഞ്ഞതായി ഗൗരിയമ്മ പറയുന്നു. സഭയിലെ മുതിര്‍ന്ന വനിതാ അംഗമെന്ന നിലയില്‍ ജോര്‍ജില്‍ നിന്ന് 2000 രൂപ വാങ്ങി, ആസ്ത്രീയ്ക്ക് നല്കി പ്രശ്നം പരിഹരിച്ചത് താനാണെന്നും ഗൗരിയമ്മ പറയുന്നു. 90 വയസ്സ് കഴിഞ്ഞെങ്കിലും നല്ല ഓര്‍മശക്തിയാണ് ഗൗരിയമ്മയ്ക്ക്. ആദ്യകാല സംഭവങ്ങള്‍ അണുവിട തെറ്റാതെ പറഞ്ഞു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഇതും നൂറു ശതമാനം വിശ്വസിയ്ക്കാം. ഗൗരിയമ്മ് ബോധവുംപൊക്കണവും നഷ്ടപ്പെട്ട്… പറയുകയാണെന്നും 32 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം ഇപ്പോള്‍ പറയേണ്ടതില്ലെന്നുമാണ് ജോര്‍ജിന്റെ ന്യായം. വനം കയ്യേറ്റത്തിന് കട്ട് ഓഫ് ഡേറ്റ് വച്ച് പട്ടയം നല്കുന്നതുപോലെ പെണ്ണുപിടുത്തത്തിനും കട്ട് ഓഫ് ഡേറ്റ് ഉണ്ടെന്ന് ജോര്ജച്ചായന് പറഞ്ഞപ്പോഴാണറിയുന്നത്. പാവം ഗൗരിയമ്മ അതറിയാതെ പോയി എന്നല്ലാതെന്തു പറയാന്‍? എന്തായാലും ഗൗരിയമ്മയെ നാവുകൊണ്ട് കയ്യേറ്റം ചെയ്ത് കോടതിച്ചെലവിന്റെ കഥ പറഞ്ഞും അച്ചായന് വീണിടത്തുനിന്ന് എണീയ്ക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്. അന്ന് ഡിഎന്‍എ ടെസ്റ്റ് സാര്വത്രികമല്ലാതിരുന്നത് പി.സി.ജോര്‍ജിന്റെ ഭാഗ്യം.
പി.സി.ജോര്‍ജിന്റെ അച്ചായന് സ്നേഹം അഥവാ ജാതി സ്പിരിറ്റാണ് ഈ കോമാളി വേഷമാടലിന്റെ കാതല്‍ എന്നുപറയാന്‍ മറ്റൊരു കാരണവുമുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളും പി.സി.ജോര്‍ജിന്റെ മകനും തമ്മിലുള്ള പ്രണയം വിവാഹമായി പരിണമിയ്ക്കണമെങ്കില് ജഗതിയുടെ മകള്‍ ഹൈന്ദവ ധര്‍മം വിട്ട് മാമോദീസ മുങ്ങി (കുട്ടികളാവുമ്പോള്‍ മുക്കണം, വലിയവരാകുമ്പോള്‍ സ്വയം മുങ്ങിക്കോളുമല്ലൊ.) ക്രിസ്തുമതത്തിലേയ്ക്ക് മാറണമെന്ന് ശഠിച്ച വ്യക്തിയാണ് പി.സി.ജോര്‍ജ്. താന്‍ പ്രണയിച്ച പെണ്‍കുട്ടി തന്നെപ്പോലെ വ്യക്തിത്വമുള്ളവളാണെന്നും അതുകൊണ്ടുതന്നെ തന്റെ ജീവിതപങ്കാളിയാവാന്‍ മതം മാറേണ്ട കാര്യമില്ലെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തനിയ്ക്കുവേണ്ടി ഹനിയ്ക്കേണ്ടെന്നും പറയാനുള്ള ആണത്വം ജോര്‍ജിന്റെ മകനില്ലാത്തതിനാല്‍ (മകന് പി.സി.ജോര്ജിന്റേതെന്നുറപ്പ്). മകളുടെ ഇഷ്ടത്തെക്കരുതി പാവം ജഗതി ശ്രീകുമാര്‍ അതിന് സമ്മതം മൂളി എന്നു മാത്രം. ആ ഒരൊറ്റ കാരണത്താല്‍ ആ പിതൃ മനസ്സ് എത്രമാത്രം ദുഃഖിയ്ക്കുന്നുവെന്ന് ഒരച്ഛന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.
ചാനലുകള്‍ കൊണ്ടാടേണ്ടിയിരുന്നത് പി.സി.ജോര്‍ജിന്റെ ഈ മുഖംമൂടി എടുത്തുകാട്ടിയായിരുന്നു. എങ്കില്‍ സമൂഹത്തിന് നേരും നെറിയുമുള്ള ഒരു സംസ്ക്കാരം പകര്ന്നുനല്കുമായിരുന്നു ആ ചര്‍ച്ച. അത്തരം സംസ്ക്കാര സമ്പന്നമായ ഒട്ടേറെ വിഷയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കുകയും ജനങ്ങളുടെ ഇഷ്ടമെന്ന പേര് പറഞ്ഞ് നാറ്റക്കഥകള്‍ മനുഷ്യമനസ്സിലേക്ക് അടിച്ചു കയറ്റുകയും ചെയ്യുന്ന ചാനലുകാര് ഒരു സത്യം തിരിച്ചറിയുക-ഇന്ന് നാട്ടില്‍ കൊള്ളരുതായ്മകള്‍ ഏറിയിട്ടുണ്ടെങ്കില് അതിന് പ്രധാന ഉത്തരവാദികള്‍ നിങ്ങളാണ് എന്ന സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: