മുംബൈ: ബോളിവുഡ് നടി ജിയാഖാന് ഏലിയാസ് നഫിസാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട നടത്തിയ തിരച്ചിലില്‍ പോലീസ് മരണത്തിന് മുമ്പ് എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെടുത്തു.
കുറിപ്പില്‍ സുഹൃത്തായ സൂരജ് പഞ്ചോളിയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് കുറിപ്പ് കണ്ടെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
ആറു പേജുള്ള കുറിപ്പില്‍ താന്‍ സൂരജിനെ വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും പറയുന്നു. താങ്കള്‍ ഈ കുറിപ്പ് വായിക്കുന്ന സമയം താന്‍ ഈ ലോകത്ത് ഉണ്ടാകില്ലെന്നുമാണ് ജിയ എഴുതിയിരിക്കുന്നത്.
ജിയാഖാന്റെ അമ്മയാണ് അവരുടെ വിശദീകരണത്തിനൊപ്പം കുറിപ്പ് നല്‍കിയതെന്നും ഇതിനെ പറ്റി കൂടുതല്‍ നിരീഷിക്കാനും നിയമോപദേശം തേടേണ്ടതുണ്ടെന്നും എസിപി വിശ്വാസ് നഗ്രെ പാട്ടീല്‍ പറഞ്ഞു.
ബോളിവുഡ് ദംബതികളായ ആദിത്യാ പഞ്ചോളിയുടേയും സറീന വഹാബിന്റെയും മകനാണ് സൂരജ്. ജൂണ്‍ മൂന്നിന് ജിയാഖാന്(25) ആത്മഹത്യ ചെയ്തതിന് ഒരു ദിവസത്തിന് ശേഷം തന്നെ സൂരജിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
ജിയയുടെ കൈയക്ഷരം തന്നെയാണോ ഇതെന്ന് അറിയാന്‍ വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് പറഞ്ഞു. എപ്പോഴാണ് ജിയ കുറിപ്പ് എഴുതിയതെന്നും ആത്മഹത്യ നടന്ന് ആറ് ദിവസത്തിന് ശേഷം കുറിപ്പ് എവിടെ നിന്നാണ് കിട്ടിയതെന്നുമുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: