ന്യൂദല്‍ഹി: മന്മോഹന് സിംഗിന്റെ വിദേശയാത്രാ ചിലവുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലെ വിദേശത്തേക്കുള്ള വിമാനയാത്രാചെലവ് 642 കോടിയാണ്. വിവരാവകാശനിയമം അനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വമേധയാ പുറത്തുവിട്ടതാണ് കണക്കുകള്‍.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ബിസിനസ് ബോയിംഗ് ജെറ്റ് വിമാനമാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. 2004 മെയ് മുതല്‍ 2013 ഏപ്രില്‍ വരെ 67 വിദേശ യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. ഏറ്റവുമധികം തുക ചെലവാക്കിയത് 2012 ജൂണിലെ ജി-20 ഉച്ചകോടിയ്ക്കായുള്ള മെക്സിക്കോ- ബ്രസീല്‍ യാത്രയ്ക്കാണ്. ഇതിനായി 26.94 കോടിയാണ് ചെലവഴിച്ചത്.
2008 ഒക്ടോബറില്‍ 24 കോടി ചെലവഴിച്ച അമേരിക്കന്‍- ഫ്രാന്‍സ് യാത്രയ്ക്കാണ് രണ്ടാം സ്ഥാനം. 2005ലെ ധാക്കാ യാത്രയ്ക്കായാണ് ഏറ്റവും കുറവ് തുക ചിലവഴിച്ചത്. 3.07 കോടി രൂപ മാത്രമാണ് ധാക്ക യാത്രയ്ക്ക് വേണ്ടി വന്നത്. 67 യാത്രകളില്‍ അഞ്ചെണ്ണത്തിന്റെ കണക്ക് കൂട്ടിയിട്ടില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ മന്മോഹന് സിംഗ് ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിച്ചത് അമേരിക്കയാണ്. നാലു തവണ വീതം ഇംഗ്ലണ്ടും ഫ്രാന്‍സും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: