“കഴിഞ്ഞ എട്ടുവര്‍ഷക്കാലം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് കോണ്‍ഗ്രസ് മുന്നേറിയതിന്റെ മുഖ്യകാരണം നേതൃതലം മുതല്‍ താഴെ തലംവരെ ഉണ്ടായ ഐക്യമാണ്. കൂട്ടായ നേതൃത്വമാണ് സംഘടനയുടെ പ്രധാന ശക്തി. ശരിയായ ദിശയില്‍ സംഘടനയെ നയിക്കാനും ലക്ഷ്യത്തിലേക്ക് മുന്നേറാനും പാര്‍ട്ടിയെ ഇത് സഹായിക്കുന്നു. കഴിഞ്ഞ ഏഴുവര്‍ഷക്കാലം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിച്ചു. താഴെതട്ടിലുള്ള പ്രവര്‍ത്തകരെപ്പോലും പ്രചോദിപ്പിക്കുംവിധമായിരുന്നു ഇവരുടെ യോജിച്ച പ്രവര്‍ത്തനം. നിലവില്‍ കെപിസിസി നേതൃത്വം യുവത്വത്തിന്റെ വിപ്ലവകരമായ ആശയങ്ങളെയും സ്വപ്നങ്ങളെയും കൂടി മുറുകെപ്പിടിച്ചുകൊണ്ടാണ് മുന്നേറുന്നത്.” എങ്ങിനെയുണ്ട് മേലുദ്ധരിച്ച വാചകം. കേള്‍ക്കുമ്പോള്‍ തോന്നുന്ന വികാരമെന്താകും? പുച്ഛമോ പരിഹാസമോ ?
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇറക്കിയിരുന്നു. “കര്‍മ്മപഥത്തില്‍ കരുത്തോടെ” എന്ന പേരിലുള്ള പുസ്തകത്തിന്റെ ആമുഖത്തിലെ അവകാശവാദമാണത്. അത് തയ്യാറാക്കുമ്പോള്‍ ഉപമുഖ്യമന്ത്രിമോഹം രമേശ് ചെന്നിത്തലയുടെ മനസ്സില്‍ മാത്രമായിരുന്നു. ചിലര്‍ മനസ്സില്‍ സൂക്ഷിക്കുന്നത് മറ്റുചിലര്‍ മാനത്ത് കാണുമത്രെ. ഉമ്മന്‍ചാണ്ടി മാനത്ത് കണ്ടു. കാസര്‍കോട് നിന്നാരംഭിച്ച ചെന്നിത്തലയുടെ യാത്ര ഉപമുഖ്യമന്ത്രിക്കസേര നോട്ടമിട്ടാണെന്ന് തിരിച്ചറിഞ്ഞു. ചിലര്‍ക്ക് അവരുടെ കരുത്ത് തിരിച്ചറിയാന്‍ മുന്‍തലമുറയുടെ മാഹാത്മ്യം വിവരിക്കണം. അത് വിവരിക്കാനുള്ള ചുമതല ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ തന്റെ ഏറ്റവും വിശ്വസ്തനായ കെ.സി.ജോസഫിനെയാണ് ഏല്പിച്ചത്.
ഉപമുഖ്യമന്ത്രി എന്ന ആശയം ആരും എവിടെയും ആവശ്യമായി ഉന്നയിക്കുംമുന്പേ വാര്‍ത്തയാക്കി. വിവാദമായി. കെ.സി.ജോസഫ് ദൗത്യം നിര്‍വഹിക്കുകയും ചെയ്തു. ‘ഉപമുഖ്യമന്ത്രിക്കവകാശം ലീഗിനുമുണ്ട്’. ഒറ്റവാക്ക്. ഒരു വരി. അതുകൊണ്ട് ലക്ഷ്യം സാധിച്ചു. “ഉപമുഖ്യമന്ത്രി എന്ന ആവശ്യം ലീഗിനില്ല. എന്നാല്‍ ഉപമുഖ്യമന്ത്രി പദവി സൃഷ്ടിക്കുന്നെങ്കില്‍ അത് നല്‍കേണ്ടത് ലീഗിനാണ്”. അര്‍ഹതപ്പെട്ടത് മാത്രമല്ല അനര്‍ഹമായത് പോലും പിടിച്ചെടുക്കുന്ന ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം പുളിക്കുമോ? കേരളത്തില്‍ ഇതുവരെയുണ്ടായ മുന്ന് ഉപമുഖ്യമന്ത്രിമാരില്‍ രണ്ടും ലീഗുകാരായിരുന്നല്ലൊ.
സി.എച്ച്.മുഹമ്മദ് കോയയായിരുന്നു ലീഗിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി. 54 ദിവസം മഖ്യമന്ത്രിക്കസേരയിലിരിക്കാനും മുഹമ്മദ് കോയയ്ക്ക് അവസരം ലഭിച്ചു. മുഹമ്മദ്കോയ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരിക്കെയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇസ്ലാമീകരിക്കാനുള്ള ശ്രമം തുടങ്ങിയത്. പ്രാഥമികതലം മുതല്‍ അറബി പാഠ്യവിഷയമാക്കുക മാത്രമല്ല അറബിയില്‍ നാലക്ഷരം ഉരിയാടാന്‍ കഴിയുന്നവര്‍ പോലും അറബി മുന്‍ഷിമാരായി.
‘കേരളത്തില്‍ കുട നന്നാക്കാന്‍ ആളെ കിട്ടുന്നില്ല സാര്‍; എല്ലാവരും അറബി മുന്‍ഷിമാരായി’ ഒരംഗം നിയമസഭയില്‍ പരിഭവപ്പെട്ടതങ്ങിനെയായിരുന്നു. ‘ഞാനൊരു മുസല്‍മാനാണ്. അതില്‍ ഞാനഭിമാനംകൊള്ളുന്നു. മുസ്ലീം താല്പര്യം സംരക്ഷണമാണ് എന്റെ കടമയും കര്‍ത്തവ്യവും’ എന്നുറക്കെ പ്രഖ്യാപിച്ചിരുന്ന മുഹമ്മദ് കോയ കടമയും കര്‍ത്തവ്യവും നിറവേറ്റുന്നതില്‍ ഒരു പിശുക്കും കാട്ടിയിരുന്നില്ല. മലപ്പുറം ജില്ല മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലവരെ നേടിയെടുത്തത് മാത്രമല്ല കോയ നേടിയെടുത്ത കാര്യങ്ങള്‍. മുസ്ലീങ്ങള്‍ക്കായി സച്ചാര്‍ കമ്മറ്റി ശുപാര്‍ശ വരുന്നതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ കേരളം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്, മുസ്ലീങ്ങളെ ഒബിസിയില്‍ ഉള്‍പ്പെടുത്തി തുടങ്ങി അവകാശപ്പെടാന്‍ ഒട്ടേറെ കാര്യങ്ങള്‍ സിഎച്ചിനുണ്ട്. ഉപമുഖ്യമന്ത്രിയായിരിക്കെ 1983 സപ്തംബര്‍ 28ന് സിഎച്ച് അന്തരിച്ച ശേഷം ആ സ്ഥാനത്തെത്തിയത് അവുക്കാദര്‍കുട്ടി നഹയാണ്.
1983 ഒക്ടോബര്‍ 24ന് ഉപമുഖ്യമന്ത്രിയായ അവുക്കാദര്‍ക്കുട്ടി നഹയ്ക്ക് പഞ്ചായത്ത് വകുപ്പിന്റെ ചുമതലയാണുണ്ടായത്. നഹ ഈ വകുപ്പ് ഭരിക്കുമ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെക്കുറിച്ചൊരു മുദ്രാവാക്യം തന്നെ അന്നുയര്‍ന്നു. “പഞ്ചായത്ത് മന്ത്രി നഹയെങ്കില് തിരഞ്ഞെടുപ്പ് നഹി നഹി” നഹയ്ക്ക് ശേഷം ഉപമുഖ്യമന്ത്രി എന്നൊരാശയം ഉയര്‍ന്നിട്ടില്ല. ആ സ്ഥാനം ആര്‍ക്കും കിട്ടിയിട്ടുമില്ല.
ആദ്യത്തെ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ്സുകാരനായിരുന്നു. പട്ടം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്.ശങ്കറായിരുന്നു ഉപമുഖ്യമന്ത്രി. 126 നിയമസഭാംഗങ്ങളില്‍ 63 പേരുടെ കരുത്തുമായി സഭയിലെത്തിയ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനത്തിരിക്കേണ്ടിവന്നത് ഇന്നത്തെപ്പോലെ തന്നെ കോണ്‍ഗ്രസ്സിലെ ചേരിതിരിവുകൊണ്ടായിരുന്നല്ലൊ. ‘മകന് ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരുകണ്ടാല്‍ മതി’ എന്ന് ചിന്തിക്കുന്ന അമ്മായിഅമ്മമാരെപ്പോലെ. ആര്.ശങ്കര്‍ മുഖ്യമന്ത്രിയാകുന്നതൊഴിവാക്കാന് പട്ടം താണുപിള്ളയെ താങ്ങുന്ന സാഹചര്യമുണ്ടാക്കുകയായിരുന്നു. അന്നും ഉമ്മന്ചാണ്ടിമാരുണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ കോണ്ഗ്രസ്സുകാര് സത്യം തിരിച്ചറിയുകയും ശങ്കറിന് അര്‍ഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കുകയും ചെയ്തു. അതിന് ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ സമര്‍ത്ഥമായ ഇടപെടല്‍ വേണ്ടിവന്നു എന്നുമാത്രം. അതുകൊണ്ടാണല്ലൊ ‘ആ കുള്ളന്‍(ശാസ്ത്രി) എന്നെ പറ്റിച്ചു’ എന്ന് പട്ടം പിറുപിറുത്തത്.
അന്നത്തെ കൂട്ടുമന്ത്രിസഭയിലെ കുഴപ്പങ്ങളും കോണ്‍ഗ്രസ്സിലെ തന്നെ ഗ്രൂപ്പ് പോരും ഇന്നത്തെപ്പോലെ ഹൈക്കമാണ്ടിന് തലവേദനയായതാണ്. പ്രധാനമന്ത്രി നെഹ്രുവും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സഞ്ജീവയ്യയും ശ്രമിച്ചിട്ടും പ്രശ്നം തീര്‍ന്നില്ല. ഒടുവിലാണ് ലാല്‍ബഹദൂര്‍ ശാസ്ത്രിയെ തിരുവനന്തപുരത്തേക്കയച്ചത്. രാജ്ഭവനില്‍ തങ്ങി ശാസ്ത്രി തന്ത്രങ്ങളുടെ കുരുക്ക് മുറുക്കുകയായിരുന്നു. രാജ്ഭവനില്‍ സന്ദര്‍ശകരെ നിയന്ത്രിച്ചു. അകത്ത് എന്ത് നടക്കുന്നു എന്ന് ആരും അറിഞ്ഞില്ല. ഒടുവില്‍ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കുവാന്‍ കേന്ദ്രം ആലോചിക്കുകയാണെന്നും അത് ഏറ്റെടുക്കണമെന്നും ശാസ്ത്രി പട്ടത്തോട് അഭ്യര്‍ത്ഥിച്ചു.
സംഗതിയാകെ കുഴഞ്ഞുമറിയുകയാണെന്ന് പട്ടം തിരിച്ചറിഞ്ഞു. ഗവര്‍ണര്‍സ്ഥാനം ഏറ്റെടുക്കാതിരിക്കാം. എന്നാലും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ പോകുന്നു. പട്ടം ഒടുവില്‍ പഞ്ചാബിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഗവര്‍ണര്‍ പദവിപകിട്ടുള്ളതാണ്. പക്ഷേ അധികാരം പരിമിതവും. പകിട്ടുള്ള പദവി സ്വീകരിക്കവേയാണ് ശാസ്ത്രിയെക്കുറിച്ചുള്ള കമന്റും പ്രകടിപ്പിച്ചത്.
പട്ടം പോയി ശങ്കര്‍ മുഖ്യമന്ത്രിയായി. ശാസ്ത്രി കുള്ളനായിരുന്നെങ്കില് ശങ്കര്‍ തലയെടുപ്പുള്ള നേതാവായിരുന്നു. അന്നത്തെ സാഹചര്യം ഒരുക്കിയെടുക്കാന്‍ രമേശിന്റെ ഇന്നത്തെ പൊക്കം മതിയോ? സംശയമാണ് സര്‍വ്വത്ര. അന്ന് ശാത്രിയുണ്ടായിരുന്നു കാര്യം നോക്കാന്‍. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ആശ്രയം മിസ്ത്രിയാണ്. പട്ടം അന്ന് വേറെ പാര്‍ട്ടിയാണെങ്കില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ട്ടിയാണ്. മുകളില്‍ അവകാശപ്പെട്ടതുപോലെ ഒറ്റക്കെട്ടായി ഇരുവരും മുന്നോട്ടു നടന്നുനീങ്ങുമ്പോള്‍ രമേശിന്റെ കാലില്‍ ചവിട്ടുകയാണ് ഉമ്മന്‍ചാണ്ടി. കര്‍മ്മപഥത്തില്‍ കാലിടറാതെ നോക്കാന്‍ ഒരു പിടിവള്ളിപോലും രമേശിനില്ല.
ആര്.ശങ്കര്‍ ഹിന്ദുവായിരുന്നു. ഈഴവനായിരുന്നു. അത് മറച്ചുവയ്ക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. മന്നത്തുപദ്മനാഭനുമായി ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിച്ചു. രമേശ് അങ്ങനെയല്ലല്ലോ. കൂടെ നില്ക്കാന് ആരുണ്ട്? ‘ എന്നെ നായരായി മുദ്രകുത്തുന്നു’ എന്നായിരുന്നില്ലേ രമേശിന്റെ പരിഭവം. നായരാണെങ്കില്‍ എന്തുകൊണ്ട് അത് തുറന്നുപറഞ്ഞുകൂടാ? ജാതി ഒരു യാഥാര്‍ത്ഥ്യമല്ലെ? അതിന്റെ പേരിലുള്ള അനാചാരങ്ങളും ദുരാചാരങ്ങളും വേണ്ടന്നല്ലെ ഉള്ളൂ. ജാതിതിരിച്ച് അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിക്കുകയും നേടുകയും ചെയ്യുന്ന സമൂഹത്തില്‍ എന്തിന് ‘മോരുവാങ്ങാന്‍ കൊണ്ടുവന്ന പാത്രം പിന്നാമ്പുറം പിടിക്കണം’. നായരുണ്ടെങ്കിലേ ഹിന്ദുവുള്ളൂ. ഹിന്ദുവുണ്ടെങ്കിലേ നായരുള്ളു. ഹിന്ദുവുള്ളിടത്തേ മതേതരത്വമുള്ളു. മതേതരത്വം മാത്രം മതി എന്നുപറഞ്ഞാല്‍ അത് ഉണ്ടാകാന്‍ പോകുന്നില്ല. ഇതൊക്കെ മനസ്സിലാക്കാത്തതിന്റെ നഷ്ടമാണ് രമേശ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഉപമുഖ്യമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും ശങ്കര്‍ സമുദായത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ജനസേവനത്തിനല്ലേ പാര്‍ട്ടി. മന്ത്രിയായില്ലെങ്കിലും ജനങ്ങളെ സേവിക്കാനാകില്ലേ? എട്ടുകൊല്ലം പ്രസിഡന്റായാല്‍ പിന്നെ ആ സ്ഥാനത്ത് ഇരുന്നുകൂടെന്നുണ്ടോ? അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് സോണിയ ഒന്നര പതിറ്റാണ്ടായില്ലേ? കോണ്‍ഗ്രസ്സിലെ മുന്‍പരിചയം ഇവര്‍ക്ക് എന്താണ്? അഖിലേന്ത്യാ ഉപാധ്യക്ഷ സ്ഥാനത്തെത്താന്‍ രാഹുലിന്റെ യോഗ്യത പ്രത്യേകം പറയേണ്ടല്ലോ? പെറ്റുവീണതു മുതല്‍ കോണ്‍ഗ്രസ് കൊടി മാത്രം പിടിച്ചു ശീലിച്ച രമേശ് ഇങ്ങനെ ആട്ടുംതുപ്പും അവഗണനയും നേരിടുമ്പോള്‍ പ്രതിയോഗികള്ക്കുപോലുമുള്ള വികാരം ‘അയ്യോ പാവം’ എന്നുതന്നെയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: