കേരളത്തിന്റെ സമ്പദ്ഘടന നിയന്ത്രിക്കുന്നത് പ്രവാസി മലയാളികളാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. പുറം രാജ്യങ്ങളില്‍ ചെറുതും വലുതുമായ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ഒരു പക്ഷെ കേരളത്തില്‍ തൊഴിലെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുണ്ട്. അവരയയ്ക്കുന്ന കാശു കൂടിയില്ലെങ്കില്‍ കേരളം എന്നോ മറ്റൊരു സോമാലിയ ആയി മാറിയേനെ. അങ്ങനെ കേരളത്തിന്റെ നാനാമുഖമായ പുരോഗതിക്കായി പ്രയത്നിക്കുന്നവരുടെ സേവനങ്ങളെ അംഗീകരിക്കുകയും വേദനകളെക്കണ്ടറിഞ്ഞ് പരിഹരിക്കുകയും ചെയ്യേണ്ട ബാധ്യത മലയാളികള്‍ക്കുണ്ട്. അതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. കേന്ദ്രമായാലും കേരള സര്‍ക്കാരായാലും പ്രവാസികളുടെ കാര്യം വരുമ്പോള്‍ പ്രകടമാകുന്നത് തികഞ്ഞ നിസ്സഹായാവസ്ഥയാണ്. മാസങ്ങള്‍ക്കുമുമ്പ് സൗദി അറേബ്യയില്‍ നിന്നും ആയിരക്കണക്കനാളുകളെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ ആട്ടിയോടിച്ചപ്പോള്‍ അന്തംവിട്ടു നല്ക്കുന്ന കേന്ദ്രസര്‍ക്കാരിനെയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്ന സംസ്ഥാന സര്‍ക്കാരിനെയുമാണ് കാണാനായത്. ഇപ്പോഴിതാ കുവൈറ്റിലും സമാനമായ സാഹചര്യമുണ്ടായിരിക്കുന്നു.
കുവൈറ്റില്‍ നിന്നും നിരവധി മലയാളികള്‍ ഇതിനകം തന്നെ പാലായനം ചെയ്തുകഴിഞ്ഞു. അതിനെക്കാള്‍ കൂടുതലാളുകള്‍ ജയിലുകളില്‍ അകപ്പെട്ടിരിക്കുന്നു.
അവരെ ക്രൂരമായി പീഡിപ്പിക്കുകയും കാശിനുവേണ്ടി പിഴിയുകയും ചെയ്യുകയാണെന്നാണ് തിരിച്ചെത്തിയവര്‍ നല്കുന്ന വിവരം. അവ ഓരോന്നും ഞെട്ടിപ്പിക്കുന്നവയാണ്. എല്ലാം ഉപേക്ഷിച്ച് നാടുപിടിക്കാന്‍ ശ്രമിക്കുന്നവരെയും വെറുതെ വിടുന്നില്ല. നാടുവിടണമെങ്കിലും പടികൊടുക്കേണ്ട ഗതികേടിലാണുള്ളത്. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ അഞ്ചാറുപേര് നാട്ടില്‍ തിരിച്ചെത്താന്‍ നടത്തിക്കൊണ്ടിരുന്ന പ്രയത്നങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിഞ്ഞതാണ്. പത്തും പതിനഞ്ചും വര്‍ഷം അവിടെ ജോലി ചെയ്തവര്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാന്‍പോലും ബന്ധപ്പെട്ടവര്‍ കൂട്ടാക്കിയിട്ടില്ല.
കുവൈറ്റില്‍ നിന്നും വിദേശികളെ പ്രത്യേകിച്ച് ഇന്ത്യക്കാരെ ആട്ടിയോടിക്കുമ്പോള്‍ വീണവായിക്കുന്ന ഇന്ത്യന്‍ എമ്പസിയാണത്രെ അവിടെയുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈറ്റില്‍ പരിശോധന തുടങ്ങുകയും മതിയായ രേഖകളും മറ്റുമില്ലാത്തവരെ പുറത്താക്കാനുള്ള നടപടി തുടങ്ങുകയും ചെയ്തതാണ്. മെയ് ആയതോടെ അത് ഊര്‍ജ്ജിതപ്പെടുത്തി. വാര്‍ത്ത അറിഞ്ഞിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എമ്പസി തയ്യാറായില്ലെന്ന പരാതിയാണ് പരക്കെ.
ജയിലുകളിലെത്രപേരെന്നോ സ്ഥലംവിട്ടവരെത്രയെന്നോ അറിയാന്‍പോലും എമ്പസിക്കായിട്ടില്ല. കുവൈറ്റില്‍ പ്രശ്നങ്ങള്‍ കലുഷിതമാവുകയും ഇന്ത്യക്കാര്‍ എന്തുചെയ്യണമെന്നറിയാതെ പതറി നില്‍ക്കുകയും ചെയ്യുമ്പോള്‍ അമ്പാസഡര്‍ സിംഗപ്പൂര്‍ യാത്രയിലായിരുന്നുവെന്ന പരാതിയും പൊങ്ങിവന്നിരിക്കുന്നു. ആറരലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റിലുണ്ട്. അതില്‍ 65 ശതമാനവും മലയാളികളാണ്. അവരുടെ കാര്യം ശ്രദ്ധിക്കാന്‍പോലും സര്‍ക്കാറുകള്‍ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി നിസ്സാരമായി തള്ളിക്കളയാനാവില്ല.
സൗദിയില്‍നിന്ന് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരേണ്ടിവന്നപ്പോള് തങ്ങള്‍ എന്തൊക്കെയോ ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതിയാണ് കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദും സൃഷ്ടിച്ചത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 75000 ഓളം ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗള്‍ഫ് മേഖലയുടെ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രവിദേശകാര്യമന്ത്രി മലയാളിയായ ഇ. അഹമ്മദാണ്. കേന്ദ്ര പ്രവാസികാര്യ മന്ത്രിയാകട്ടെ മലയാളിയായ വയലാര്‍ രവിയും. പ്രവാസി കാര്യങ്ങളെക്കുറിച്ചും വിദേശകാര്യങ്ങളെക്കുറിച്ചും വാചകമടിക്കുന്നതില്‍ ഇരുവരും മിടുക്കന്മാരാണ്. എന്നാല്‍ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ഇരുവരുടെയും കാര്യശേഷി പരിശോധിക്കുമ്പോള്‍ വട്ടപൂജ്യമാണ് ഫലം. ഇത്രയും കഴിവുകെട്ട പ്രവാസികാര്യ വകുപ്പു മന്ത്രിയെ ഒരു രാജ്യത്തിനും ഉയര്ത്തിക്കാട്ടുവാനുണ്ടാകില്ല. അക്ഷരാര്‍ത്ഥത്തില്‍ വയലാര്രവിക്ക് കഴിവു തെളിയിക്കാനുള്ള ചുമതല നല്കാവുന്നത് വകുപ്പില്ലാ മന്ത്രിക്കസേരയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഇദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലെല്ലാം ലഭിച്ച സ്വീകരണം കുരവയിട്ടുകൊണ്ടല്ല കൂവി വിളിച്ചുകൊണ്ടാണെന്നാണ് അറിയുന്നത്. ഇനിയെങ്കിലും പ്രവാസികളെ സഹായിക്കാനും രക്ഷിക്കാനും കാര്യവിവരമുള്ള മന്ത്രിമാരുണ്ടെങ്കില്‍ മുന്നോട്ടുവന്നേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: