കൊല്ലം: ടൂറിസം വികസനത്തിന് ഓളപരപ്പില്‍ വാതായനം തുറക്കുമ്പോഴും അഷ്ടമുടിക്കായല്‍ മലിനീകരണ ഭീഷണിയുടെ മുള്‍മുനയില്‍. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള അറവുശാലയില്‍ നിന്നും കോഴിഫാമുകളില്‍ നിന്നും അടിഞ്ഞുകൂടുന്ന മാലിന്യം കൊണ്ട് ശ്വാസം മുട്ടുകയാണ് അഷ്ടമുടിക്കായല്‍. കായലിന്റെ സംരക്ഷണം കടലാസിലൊതുങ്ങുമ്പോഴും നിരന്തരമായി പ്രസ്താവനകള്‍ ഇറക്കി ചില സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണ്. കായല്‍സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്കുന്നതില് ജില്ലാ ഭരണകൂടവും തികഞ്ഞ അനാസ്ഥ കാട്ടുന്നതായി ആരോപണമുണ്ട്.
ജില്ലയുടെ ടൂറിസം വികസനം അഷ്ടമുടിക്കായലിനെ മാത്രം ആശ്രയിച്ചാണ് എല്ലാ കാലത്തും വിഭാവനം ചെയ്തിട്ടുള്ളത്. അഷ്ടമുടിക്കായലിന്റെ പ്രാധാന്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്തകാലത്ത് അഷ്ടമുടിക്കായലിലൂടെ പറക്കുന്ന ജലവിമാനത്തിന്റെ കാര്യത്തില്‍ വരെ ഇത് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ തന്നെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ അഷ്ടമുടിക്കായലിന്റെ സവിശേഷതകള്സഹായകമായി. ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം നേടാനായ വരുമാനം 21,500 കോടി രൂപയാണെന്നും കായലിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ ജില്ലയ്ക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എട്ടുമുടികള്‍ ചേര്‍ന്ന അഷ്ടമുടിക്കായലിന്റെ സംരക്ഷണവും വിനോദസഞ്ചാരവികസനവും പ്രായോഗികതലത്തില്‍ എത്തിക്കേണ്ട സമയം അതിക്രമിച്ചതായാണ് ടൂറിസം രംഗത്തെ വിദഗ്ധരും പരിസ്ഥിതിസ്നേഹികളും പറയുന്നത്. എന്നാല്‍ കായലിനെ നിര്‍ദയം മലിനപ്പെടുത്തി അഴുക്കുകള്‍ നിക്ഷേപിക്കുന്ന പ്രവണത കൂടിവരുന്നത് എങ്ങനെ അവസാനിപ്പിക്കണമെന്ന് ഭരണകര്‍ത്താക്കള്‍ക്ക് മുന്നിലെ വലിയ ചോദ്യമാണ്. കടുത്ത ശിക്ഷയും പിഴയുമെല്ലാം പ്രഖ്യാപിച്ചിട്ടും പട്ടാപ്പകല്‍ പോലും നീണ്ടകര, തേവള്ളി പാലങ്ങളുടെ നടുവില്‍ വാഹനത്തില്‍ കൊണ്ടുവന്ന് അറവുമാലിന്യങ്ങള്‍ കായലിലേക്ക് തള്ളിവിടുന്നത് പതിവുകാഴ്ചയാണ്. നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറിലേറെ അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കായലില്‍ നിക്ഷേപിക്കപ്പെടുന്നതിലേറെയും. കോര്പ്പറേഷന് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടക്കിടെ റെയ്ഡുകള്‍ നടത്തി പിഴ ചുമത്താറുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും ഭരണകക്ഷിനേതാക്കളെയും ‘വേണ്ടതുപോലെ കണ്ട്’ തടിയൂരുകയാണ് ഇക്കൂട്ടര്‍.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാല്‍ അവയുടെ ഉപയോഗത്തില്‍ കുറവുവന്നിട്ടുണ്ട്. എന്നാലും കായലോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചെറിയ കൂമ്പാരം തന്നെയുണ്ട്. അഷ്ടമുടിക്കായലില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറഞ്ഞത് ആശ്വാസകരമാണ്. അതേ സമയം ഹോട്ടലുകളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ അടക്കമുള്ള ചില സ്ഥാപനങ്ങളില്‍ നിന്നും യഥേഷ്ടം ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ കുന്നുകൂടി അഷ്ടമുടിക്കായലിന്റെ ജലവിതാനം ദുര്‍ഗന്ധപൂരിതമാണ്. ദ്രാവകരൂപത്തില്‍ കെട്ടികിടക്കുന്ന മാലിന്യം ലിങ്ക് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അറപ്പുളവാക്കുന്ന കാഴ്ചയാണ്. കായലിന്റെ വിനോദസഞ്ചാരസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഈ മാലിന്യനിക്ഷേപം ഏതു സാഹചര്യത്തെയും നേരിട്ട് അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്. കായലിന്റെ സംരക്ഷണത്തിനൊപ്പം ശുദ്ധജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍ കൂടി ആവിഷ്കരിക്കണമെന്ന് വരള്‍ച്ചാ രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കടലില്‍ നിന്നുവരെ ശുദ്ധജലം ശേഖരിക്കുന്ന ലോകോത്തര സാങ്കേതികവിദ്യകള്‍ അനുകരിച്ച് കായല്‍ജലം സംഭരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ഇത്തരം പദ്ധതികള്‍ക്ക് തടസം പരിഹാരമില്ലാതെ തുടരുന്ന മാലിന്യപ്രശ്നമാണെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. അഷ്ടമുടിക്കായലിന്റെ പല പ്രദേശങ്ങളും ഇപ്പോള്‍ കയ്യേറ്റക്കാരുടെ പിടിയിലാണ്.
നേരത്തെ കയ്യേറ്റം ചെയ്ത കായല്‍ അളന്നു തിട്ടപ്പെടുത്തി നടപടി സ്വീകരിച്ചെങ്കിലും തുടര്‍നടപടികള്‍ കടലാസിലായത് കയ്യേറ്റമാഫിയകള്ക്ക് സഹായകമായി.
മാലിന്യപ്രശ്നങ്ങളും കയ്യേറ്റങ്ങളും ഒരു ഭാഗത്ത് മാറ്റിവച്ച് ജലോത്സവങ്ങളും ജലവിമാനങ്ങളും സര്‍ക്യൂട്ട് പദ്ധതിയും കൊണ്ട് അഷ്ടമുടിക്കായലിനെ ലോകശ്രദ്ധയിലെത്തിക്കുന്നതില്‍ കാര്യമില്ലെന്നാണ് ഒരുവിഭാഗം പൊതുപ്രവര്‍ത്തകരുടെ നിലപാട്.
തോപ്പില്‍ക്കടവ്, സാമ്പ്രാണികോടി, പട്ടംതുരുത്ത്, കടവൂര്‍ കാവനാട് അരവിള, കുരീപ്പുഴ വള്ളക്കടവ്, നീണ്ടകര, തേവള്ളി തുടങ്ങി പ്രകൃതിരമണീയമായ കായലോരപ്രദേശങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുകയും പ്രദേശവാസികള്‍ക്കു കൂടി പ്രയോജനകരമായവിധം പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിലൂടെ പ്രായോഗികമായ മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കുകയുമാണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനിത് അത്യന്താപേക്ഷിതമാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: