ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെ താത്കാലികമായെങ്കിലും വിട്ടുനല്‍കണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. ഹെഡ്ലിയുടെ കൂട്ടാളി തഹാവൂര്‍ ഹുസൈന് റാണയെ കൈമാറണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചന പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ ഇരുവരെയും ചോദ്യചെയ്യേണ്ടതുണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഹെഡ്ലിയെ കൈമാറാന്‍ ആവില്ലെന്ന് അമേരിക്ക നേരത്തെതന്നെ തറപ്പിച്ചുപറഞ്ഞിരുന്നു. ഈസാഹചര്യത്തിലാണ് താത്കാലിക കൈമാറ്റമെന്ന പുതിയ നിര്‍ദേശം ഇന്ത്യ മുന്നില്‍വച്ചത്. കഴിഞ്ഞമാസം നടന്ന ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയില്‍ ഈ നിര്‍ദേശം ഇന്ത്യ മുന്നില്‍വച്ചിരുന്നു. ഹെഡ്ലിയുടെയും റാണയുടെയും കാര്യത്തില്‍ ഇന്ത്യയുടെ താത്പര്യങ്ങളോട് യുഎസ് അധികൃതര്‍ അനുകുലമായി പ്രതികരിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തി.
പാക് വംശജനായ അമേരിക്കന്‍ ഭീകരന് ഹെഡ്ലിക്കും സഹായി റാണയ്ക്കും 2008ല്‍ 166പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞിരുന്നു.
ആക്രമിക്കാന്‍ ഉദ്ദേശിച്ചയിടങ്ങളുടെ സ്ഥലപരിശോധന നടത്താന്‍ ഹെഡ്ലിയെ സഹായിച്ചത് റാണയായിരുന്നു. എന്നാല്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് കേസില്‍ അമേരിക്കന്‍ കോടതി ഇയാളെ ശിക്ഷിച്ചിരുന്നില്ല. എങ്കിലും ഒരു ഡാനിഷ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയ കേസില്‍ റാണയ്ക്ക് 14 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട റാണ ഇപ്പോള്‍ ജയിലിലാണ്. മുംബൈ ആക്രമണമടക്കം 12 കേസുകളില്‍ ഹെഡ്ലി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ചില കേസുകളില്‍ കുറ്റസമ്മതം നടത്തി ലഘു ശിക്ഷകള്‍ നേടി തടിതപ്പാനുള്ള ശ്രമത്തിലാണ് ഹെഡ്ലിയിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: