കേരളീയ സമൂഹത്തിലെ സാമൂഹ്യ വ്യവസ്ഥയിലും സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലും തീരെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു വിഭാഗമാണ് പട്ടികജാതി, പട്ടികവര്‍ഗ, ആദിവാസി സമൂഹങ്ങള്‍. കേരളത്തിലെ സാമൂഹ്യ മാറ്റത്തില്‍ ഉദയംകൊണ്ട ഇടതുപക്ഷ പാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷ അംഗങ്ങള്‍ ഈഴവ, അവശ ക്രൈസ്തവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, ആദിവാസികള്‍ തുടങ്ങിയവരാണ്. അവരുടെ പുരോഗതിക്കായി ഒരു കാലത്ത് ഈ പാര്‍ട്ടികള്‍ പരിശ്രമിച്ചിരുന്നു എന്നതും കേരളീയ സമൂഹത്തില്‍ ഘടനാപരമായ പുരോഗതി ഉണ്ടാക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു എന്നതും ഒരുപരിധി വരെ ശരിയാണ്.
ഒരു ദേശത്ത് കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് സംഘടനകള്‍ രൂപം കൊള്ളുകയും പിന്നത് ജീര്‍ണിച്ച് പിന്തിരിപ്പനാകുന്നതുമാണ് ചരിത്രത്തില്‍ സാധാരണ കാണുന്നത്. അതുപോലെയാണ് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളും. അവര്‍ എത്രയോ തവണ അധികാരത്തിലേറിയിട്ടും അവര്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും കൊടി പിടിക്കാനും നടന്നിരുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഒരു പുരോഗതിയും ഉണ്ടാക്കിക്കൊടുക്കുവാന്‍ മിനക്കെട്ടില്ല. കെഐഎല്എയുടെ ഒരു കണക്ക് പ്രകാരം 70,000 പട്ടികജാതി കുടുംബങ്ങള്‍ ഭവന രഹിതരാണ്. രണ്ടരലക്ഷം കുടുംബങ്ങള്‍, കോളനികളിലെ ഒറ്റമുറി വീടുകളില്‍ നരകയാതന അനുഭവിക്കുന്നു. സര്‍വേകളില്‍ കോളനികളില്‍ ഭവനമുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്ന 45,959 വീടുകള്‍ വാസയോഗ്യമല്ല. കേരളത്തിലെ മൊത്തം 20,386 കോളനികളില്‍, 3837 കോളനികളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരാണ് താമസിക്കുന്നത്. അവിടുത്തെ ജീവിതനിലവാരം പരമദരിദ്രമായ ചുറ്റുപാടുകളിലാണ്. ജാതീയമായ അവശത അനുഭവിക്കുന്ന ഈ വിഭാഗങ്ങളെ കാണാതെയാണ് ന്യൂനപക്ഷങ്ങള്‍ കൊട്ടാരതുല്യമായ ജീവിതത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.
രാഷ്ട്രീയവല്‍ക്കരണം തീരെ നടന്നിട്ടില്ലാത്ത പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങള്‍ക്ക് അടുത്ത കാലത്തെങ്ങും എന്തെങ്കിലും പുരോഗതി ഉണ്ടാകും എന്ന ആശയ്ക്ക് വകയില്ല. വോട്ട് ബാങ്കായി രൂപപ്പെടാത്തതുകൊണ്ട് അധികാരത്തില്‍ സ്ഥാനവുമില്ല. പൊതുഖജനാവില്‍നിന്നും കോടിക്കണക്കിന് രൂപ ന്യൂനപക്ഷങ്ങളുടെ മത താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ചെലവിടുന്ന സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ദൈന്യത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്. ന്യൂനപക്ഷങ്ങളുടെ സമ്പന്നതയ്ക്കും വോട്ട് ബാങ്കിന്റെ കേന്ദ്രീകരണത്തിനും മുന്നില്‍ അധികാരത്തിലേറുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ച് വശംവദരാകുന്നു.
ന്യൂനപക്ഷ സമുദായ അംഗങ്ങളും അധികാരത്തിലേറുന്ന സര്‍ക്കാരുകളും ഒരു കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയുടെ ഭാഗമായി മാറുകയാണ്. ഇവിടെ പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ രക്ഷ ആ സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും വോട്ട് ബാങ്ക് കേന്ദ്രീകരണവുമാണ്. അല്ലാത്തിടത്തോളം അവരെ പരിഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും അധികാര കേന്ദ്രങ്ങളും ഉണ്ടായെന്നു വരില്ല.
ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്ന മതമേലധ്യക്ഷന്മാരും മതമൗലിക സംഘടനാ നേതാക്കന്മാരും കാണാതെ പോകുന്ന ഒരു സത്യമുണ്ട്. ലോകത്ത് മുസ്ലിം ഭൂരിപക്ഷമുള്ള ഏത് രാജ്യത്താണ് ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്? അവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധനവ് ഇന്ത്യയിലെ പോലെ നിയന്ത്രണാതീതമായി വര്‍ധിക്കുന്നതിന് അനുവദിക്കുമോ? ഭൂരിപക്ഷത്തെ അപേക്ഷിച്ച് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുന്നുണ്ടോ? ഏതെങ്കിലും രാജ്യങ്ങളില്‍ ഇന്ത്യയിലേതുപോലെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടോ? അപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദു സമൂഹത്തിന്റെ വിശാലമനസ്കത കൊണ്ടല്ലേ. എല്ലാ സമുദായങ്ങളെ ഉള്‍ക്കൊള്ളാനും സമഭാവനയോടെ കാണാനുള്ള ഇന്ത്യയുടെ മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഭൂരിപക്ഷങ്ങളെക്കാള് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അവകാശങ്ങള്‍ അനുഭവിക്കുമ്പോള്‍ ഹിന്ദു സമൂഹം പുരോഗതിയില്‍ പിന്നോട്ടടിക്കുകയാണ്.
ലോകത്താകമാനം ഇസ്ലാം മതം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ഭാഗമായാണ് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും മതമൗലികവാദ സംഘടനകള്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പിഎഫ്ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകള്‍ ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ അടയാളങ്ങളെ പോലും തിരസ്ക്കരിക്കുകയാണ്. ഒരു മതത്തിന്റെയും ഭാഗമല്ലാതെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സംസ്ക്കാരത്തിന്റെ ഭാഗമായ സൂര്യനമസ്ക്കാരത്തിലും യോഗയിലും അവര്‍ മതചിഹ്നങ്ങള്‍ കണ്ടെത്തി എതിര്‍ത്തുകൊണ്ടിരിക്കുന്നു. ഹിന്ദുവിന്റേതായ എന്തിനേയും എതിര്‍ത്തുകൊണ്ട് ഇന്ത്യയെ അറബി സംസ്ക്കാരത്തിന്റെ ഭാഗമാക്കാന്‍ വെമ്പുന്നവരാണ് യോഗയേയും സൂര്യ നമസ്ക്കാരത്തേയും എതിര്‍ത്ത് രംഗത്ത് വരുന്നത്. മുസ്ലിം മന്ത്രിമാര്‍ പോലും നിലവിളക്ക് പോലുള്ള ചിഹ്നങ്ങളെ പൊതുവേദികളില്‍ നിന്ന് ബഹിഷ്ക്കരിക്കുന്നു. റിലീസ് ചെയ്യപ്പെടുന്ന സിനിമകളെ പോലും ഭൂതക്കണ്ണാടി വച്ചാണ് മതമൗലികവാദികള്‍ പരിശോധിക്കുന്നത്. മതപ്രചാരകന്മാര്ക്കെതിരെയുള്ള കലാപരമായ നിസ്സാര വിമര്‍ശനങ്ങള്‍ പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. 2000- ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ 2500 ഓളം ബുദ്ധ പ്രതിമകള്‍ തച്ചുടച്ചു നിരപ്പാക്കി. എന്നിട്ടും ലോകത്തിലുള്ള ഒരു മുസ്ലിമിന്റേയും ഒരു പെട്ടിക്കടയ്ക്ക് പോലും കേടുപാടുകള്‍ സംഭവിച്ചില്ല. മതനിരപേക്ഷത ഹിന്ദുക്കളുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടാണ് ഇന്നും ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നത്. അയോധ്യാ സംഭവത്തിന്റെയും ഗോധ്ര സംഭവത്തിന്റെയും പേരില്‍ ഹിന്ദു സമൂഹത്തെ ഒന്നായി ക്രൂശിക്കാന്‍ കച്ച കെട്ടിയിറങ്ങിയ പിഎഫ്ഐ പോലുള്ള മതസംഘടനകള്‍ മലബാര്‍ കലാപത്തെ എന്തുകൊണ്ട് മറന്നു പോയി? മലബാര്‍ കലാപമെന്ന മാപ്പിള ലഹളയെ ആയിരക്കണക്കിന് ഹിന്ദുക്കളെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയതും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതും ചരിത്രത്തിന്റെ ഭാഗങ്ങളല്ലേ? അതിനും സ്വാതന്ത്ര്യ സമര പെന്‍ഷനും അവകാശം ഉന്നയിച്ചില്ലേ? ടിപ്പു സുല്‍ത്താന്റെ ആക്രമണവും നിര്‍ബന്ധിത മതപരിവര്‍ത്തനവും എന്തുകൊണ്ട് മറന്നുപോകുന്നു? ഡിഗ്രി തലത്തില്‍ പഠിപ്പിക്കുന്ന പുസ്തകത്തില്‍ ടിപ്പു സുല്‍ത്താന്റെ ചരിത്രപരമായ വസ്തുതകളുടെ പരാമര്‍ശം വന്നപ്പോള്‍ മതമൗലികവാദ സംഘടനകള്‍ ഉണ്ടാക്കിയ കോലാഹലം വടക്കന്‍ ജില്ലകളില്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. സോമനാഥ് ക്ഷേത്രം തുടങ്ങി ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭഞ്ജനം എന്തുകൊണ്ട് മറന്നു പോയി? മുസ്ലിം മതമൗലികവാദികള്‍ മതവികാരത്തിന്റെ പേരില്‍ എന്തക്രമവും കാണിക്കാന്‍ മടിക്കാത്തവരായിരുന്നു. മത ഭീകരവാദികള്‍ക്ക് മേറ്റ്ന്ത് മനസ്സിലായാലും മതം മനസ്സിലാകുകയില്ല.
വസ്തുതകള്‍ മനസ്സിലാക്കി നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി പരസ്പ്പരം വഴക്കടിക്കുന്നത് മതിയാക്കി, നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെടുന്ന വിധത്തില്‍ കാല്‍ക്കീഴിലെ മണ്ണ് എന്നെന്നേക്കുമായി ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് ഇവിടുത്തെ ഓരോ രാഷ്ട്രീയക്കാരനും അവഗണിക്കാനാവാത്ത ഒരുമയുള്ള ശക്തിയായി അണിനിരന്നാല്‍ മാത്രമേ ഇനിയുള്ള കാലം ഹിന്ദുവിന് സ്വാതന്ത്ര്യത്തോടും സംസ്ക്കാരത്തോടും കൂടി ഇവിടെ ജീവിക്കാന്‍ ആകൂ.
സിദ്ധാര്ത്ഥന്
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: