ലണ്ടന്‍/ന്യൂദല്‍ഹി: നാവികയുദ്ധരഹസ്യം ചോര്‍ത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ രവിശങ്കരനെ ബ്രിട്ടന് ഇന്ത്യക്ക് കൈമാറുന്നു. കേസിന്റെ എല്ലാ വസ്തുതകളും പരിശോധിച്ചശേഷം മെയ് മാസം 22 നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ രവിശങ്കരനെ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനമെടുത്തത്. ആഭ്യന്തരവകുപ്പിലെ വക്താവ് ഇന്നലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ അരുണ്‍പ്രകാശിന്റെ അടുത്ത ബന്ധുവാണ് രവിശങ്കരന്. ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് സെക്രട്ടറി തെരേസ മേ ആണ് കുറ്റവാളിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കാന് രവിശങ്കരന് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുള്ളതായി ന്യൂദല്‍ഹിയില്‍ സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. രവിശങ്കരന് അപ്പീലുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 27 നാണ് രവിശങ്കരന്റെ കേസ് അവസാന തീരുമാനമെടുക്കാന്‍ കോടതി ആഭ്യന്തരവകുപ്പിന് കൈമാറിയത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള കുറ്റവാളിയാണ് രവിശങ്കരന്. ഒരു സംഘത്തെ ലണ്ടനിലേക്കയച്ച് ശങ്കരനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യവും സിബിഐ പരിഗണിച്ചുവരികയാണ്. കൈമാറ്റ ഉത്തരവിനെതിരെ അപ്പീലിന് ശ്രമിക്കുന്ന രവിശങ്കരനെ നിയമപരമായി നേരിടേണ്ട വഴികളും സിബിഐ ചിന്തിക്കുന്നുണ്ട്.
റിട്ടയേര്‍ഡ് നേവല്‍ കമാന്‍ഡറായ ശങ്കരന് 2010 മെയ് മാസത്തിലാണ് ലണ്ടനില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് കര്‍ശനമായ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ആയുധവ്യാപാരികള്‍ക്ക് ഇന്ത്യയുടെ നാവികരഹസ്യങ്ങള്‍ ചോര്ത്തിനല്കിയതാണ് കേസ്. 2006 മാര്‍ച്ചിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: