മുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിനെയും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ മൂന്നു താരങ്ങളെയും ചോദ്യംചെയ്യാന്‍ മുംബൈ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നതായി സൂചന. കേസില്‍ അറസ്റ്റിലായ സൂപ്പര്‍ കിങ്ങ്സ് സിഇഒയും ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരനാഥ് മെയ്യപ്പനുമായി ഹര്ഭജന് അടക്കമുള്ള താരങ്ങള്‍ അടുപ്പം പുലര്‍ത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഹര്‍ഭജനോട് കൂടുതല്‍ അടുക്കാന്‍ വാതുവയ്പ്പുകാരുടെ ഇടനിലക്കാരനായി വര്‍ത്തിച്ച വിന്ദു ധാരാ സിങ് തന്നോട് നിര്‍ദേശിച്ചെന്ന് മെയ്യപ്പന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ചെന്നൈ ആസ്ഥാനമാക്കിയ ഹോട്ടല്‍ വ്യവസായി വിക്റ്റര്‍ എന്ന വിക്രം അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. ഒത്തുകളിക്കാരുമായി അഗര്‍വാളിന് ബന്ധമില്ലെന്നാണ് വിന്ദുവും മെയ്യപ്പനും പറയുന്നത്. എന്നാല്‍ അതു വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല.
ഒളിവിലുള്ള വാതുവയ്പ്പുകാരായ സഞ്ജയ് ജയ്പൂര്‍, പവാന്‍ ജയ്പൂര്‍ എന്നിവരും അഗര്‍വാളും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തിരുന്നു. ഈ സംഭാഷണ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുകയാണ് പോലീസിന്റെ ലക്ഷ്യം. മെയ്യപ്പന്റെ അടുത്ത സുഹൃത്തുകൂടിയായ അഗര്‍വാളിന്റ ചെന്നൈയിലുള്ള റാഡിസന്‍ ബ്ലൂ ഹോട്ടലിലെ നിത്യ സന്ദര്‍ശകരാണ് ക്രിക്കറ്റ് താരങ്ങളില്‍ പലരുമെന്ന് തെളിഞ്ഞതും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മുംബൈ പോലീസിനെ പ്രേരിപ്പിക്കുന്നുണ്ട്.
ഭാര്യയുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് ഉത്തംലാല്‍ ജയിന് എന്ന വാതുവയ്പ്പുകാരനെ അഗര്‍വാള്‍ പല തവണ വിളിച്ചതായും മുംബൈ പോലീസ് പറയുന്നു. ഒത്തുകളിയില്‍ അഗര്‍വാളിന്റെ പങ്കിനെപ്പറ്റി ചെന്നൈ പോലീസും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതിനിടെ, മെയ്യപ്പന്റെ പോലീസ് കസ്റ്റഡി കാലാവധി മുംബൈകോടതി മെയ് 31 വരെ നീട്ടി. അഗര്‍വാളിനെയും മെയ്യപ്പനെയും ഒരുമിച്ച് ചോദ്യചെയ്യുന്നതിനും വാതുവയ്പ്പുകാരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലെ കോഡ് ഭാഷകളുടെ ചുരുളഴിക്കുന്നതിനുമായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം, ബിസിസിഐ പ്രസിഡന്റ്എന്. ശ്രീനിവാസന്റെ രാജിക്ക് സമ്മര്‍ദ്ദമേറി. ധാര്‍മികതയുടെ പേരില്‍ ശ്രീനിവാസന് രാജിവയ്ക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം അവശ്യപ്പെട്ടു.
മെയ്യപ്പനെതിരായ അന്വേഷണത്തില്‍ ഇടപെടരുതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ്മാരില് ഒരാളായ അരുണ്‍ ജെയ്റ്റ്ലിയും ഐപിഎല്‍ ചെയര്‍മാനും ക്രിക്കറ്റ് ബോര്‍ഡ് അംഗവുമായ രാജീവ് ശുക്ലയും നിര്‍ദേശിച്ചു.
ശ്രീനിവാസനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ബിസിസിഐ മുന്‍ അധ്യക്ഷനും എന്‍സിപി നേതാവുമായ ശരദ് പവാറും രംഗത്തെത്തി. ഐപിഎല്‍ കോഴക്കളിയുടെ പൂര്‍ണ ഉത്തരവാദിത്തം ശ്രീനിവാസനാണെന്ന് പവാര്‍ ആരോപിച്ചു.
എന്നാല്‍ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന രാജി ആവശ്യം ശ്രീനിവാസന് ആവര്‍ത്തിച്ചു തള്ളി. ബിസിസിഐ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ പ്രവര്‍ത്തനത്തെ താന്‍ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നു ശ്രീനിവാസന് വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കാനും കമ്മിഷന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: