സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അതികായന്മാര് നമ്മുടെ രാജ്യത്ത് കെട്ടിപ്പടുത്ത ത്രികക്ഷി പാരമ്പര്യത്തെ ഇന്ത്യയില്‍ നിരവധിയിടങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ പിടിച്ചുകുലുക്കുകയാണ്. ദേശീയ തലസ്ഥാനമായ ദല്‍ഹിയ്ക്ക് ചുറ്റുമുള്ള നോയ്ഡ പോലുള്ള പ്രദേശങ്ങളില്‍ നിയമലംഘനങ്ങളും അക്രമങ്ങളും വര്‍ധിക്കുന്നത് അസ്വസ്ഥജനകമാണ്. തലസ്ഥാന നഗരത്തിനുതന്നെ നാണക്കേടാണിത്. ഹരിയാനയിലെ മാനേസറിലേതുപോലുള്ള അസംതൃപ്തികള്‍ രാജ്യത്തെ മറ്റിടങ്ങളിലും ശക്തിപ്രാപിയ്ക്കുന്നതും എല്ലാവരിലും ആശങ്കയുണര്‍ത്തുന്നു. കോയമ്പത്തൂരിലെ അലൈഡ് നിപ്പോണ്‍ ഫാക്ടറി, പോണ്ടിച്ചേരിയിലെ യാനം, ആസ്സാമിലെ തോട്ടങ്ങള്‍ എന്നിവ പോലുള്ള പ്രദേശങ്ങളില്‍ മാനേജര്‍മാരെ കൊലപ്പെടുത്തുകയും അക്രമങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന സംഭവങ്ങളെ സംബന്ധിച്ചിടത്തോളം തൊഴില്‍നിയമങ്ങളുടെ നഗ്നമായ ലംഘനം എരിതീയിലെ എണ്ണയാവുകയാണ്. തൊഴിലാളികളുമായുള്ള ബന്ധം ഇവിടങ്ങളിലൊക്കെ തകരുകയാണ്. ഇന്ത്യന്‍ വ്യവസായ രംഗത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത് തികച്ചും അസാധാരണമാണ്.
തൊഴിലാളികളുടെ ഭാഗത്തുനിന്നായാലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നായാലും ഉത്തരവാദിത്വമുള്ള ഒരു തൊഴിലാളി യൂണിയന് എന്ന നിലയില്‍ എല്ലാത്തരം അക്രമങ്ങളെയും ബിഎംഎസ് അപലപിക്കുന്നു. അഹിംസ എന്ന സാര്‍വലൗകികവും ശക്തമവുമായ സമരമുഖം വളര്‍ത്തിയെടുത്ത മഹാത്മാഗാന്ധിക്ക് ജന്മം നല്കിയ നമ്മുടെ രാഷ്ട്രം അക്രമണങ്ങളുടെ മാര്‍ഗം പിന്തുടരാന് പാടില്ല. നിയമലംഘനങ്ങളും അക്രമങ്ങളും ഒരേപോലെ അപലപിക്കപ്പെടേണ്ടതുണ്ട്.
കാലത്തെ അതിജീവിച്ച മൂല്യങ്ങളെ കയ്യൊഴിഞ്ഞ് വ്യാവസായിക ബന്ധങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് മാരുതി സുസുക്കിയുടെ മാനേസര്‍ പ്ലാന്റില്‍ സംഭവിച്ചത്. മാനേസറില്‍ മാനേജ്മെന്റ് നിരന്തരം തൊഴില്‍നിയമങ്ങള്‍ ലംഘിക്കുകയായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു ഇത്. കരാര്‍ തൊഴിലാളി നിയമം, തുല്യ വേതന നിയമം തുടങ്ങിയവ ലംഘിച്ച മാനേജ്മെന്റ് ത്രികക്ഷി ധാരണ നടപ്പാക്കാനും തയ്യാറായില്ല. തൊഴിലാളി യൂണിയന് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മാനേജ്മെന്റ് തകിടം മറിച്ചപ്പോള്‍ യൂണിയന് രജിസ്റ്റര്‍ ചെയ്യാന്‍ ലേബര്‍ അഡ്മിനിസ്ട്രേഷന് തയ്യാറായതുമില്ല. സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുകയും താല്‍ക്കാലിക-കരാര്‍ തൊഴിലാളികള്‍ പെരുകുകയും ചെയ്തു. ദയനീയമായ തൊഴില്‍ സാഹചര്യത്തില്‍ കുറഞ്ഞ വേതനത്തിന് പണിയെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിക്കപ്പെട്ടു. മേലധികാരികളുടെ ഏകാധിപത്യപരവും അധിക്ഷേപകരവുമായ പെരുമാറ്റത്തിന് തൊഴിലാളികള്‍ ഇരയായി. പ്രതിഷേധിക്കുന്ന തൊഴിലാളികളെ നേരിടാന്‍ മാനേജ്മെന്റ് ഗുണ്ടകളെ ഉപയോഗിച്ചു.
തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിക്കാതെ മാനേജ്മെന്റ് ഏകപക്ഷീയമായി തൊഴില്‍ നിയമങ്ങളും അധ്വാനഭാരവും മാറ്റിമറിച്ചു. തൊഴിലാളി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കുകയും തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുകയും ചെയ്തു. യാതൊരുവിധത്തിലുള്ള അന്വേഷണവും നടത്താതെ 500 തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. ഇത് തൊഴിലവകാശങ്ങളുടെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെയും ലംഘനമായിരുന്നു. ജപ്പാന്റെ മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍പ്പിന്നെ ജപ്പാനീസ് മൂല്യങ്ങള്‍ പിന്തുടരാറില്ല. വ്യാവസായിക ബന്ധങ്ങളും മനുഷ്യവിഭവശേഷി വികസന സംവിധാനവുമെല്ലാം മാനേജ്മെന്റ് വിസ്മരിച്ചു. തൊഴിലുടമകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസും ലേബര്‍ അഡ്മിനിസ്ട്രേഷനും പ്രാദേശിക ഭരണാധികാരികളും പെരുമാറിയത്. മാനേജ്മെന്റിന്റെ കത്തുകള്‍ എത്തിക്കുന്നതുപോലും പോലീസായിരുന്നു. ഇവയെല്ലാം പ്രദേശത്തെ വ്യാവസായികബന്ധങ്ങള്‍ തകര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതോടെ തൊഴിലാളികളില്‍ പ്രത്യേകിച്ച് യുവാക്കളായവരില് അസ്വസ്ഥത വളരാന്‍ തുടങ്ങി. കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സാന്നിധ്യം പ്രദേശത്ത് പരിമിതമായിരുന്നു. രാജ്യത്തെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യാതൊരു സര്‍ക്കാര്‍ സംവിധാനവും മനേസറിലുണ്ടായിരുന്നില്ല.
നോയ്ഡയിലാണ് ഇന്ത്യയുടെ രക്തമൊഴുകാന് തുടങ്ങിയത്. ഇവിടുത്തെ സെന്‍ട്രല്‍ തൊഴിലാളി യൂണിയന് നേതാക്കളെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപനമുണ്ടാക്കി. പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും കര്‍ഷകരുടേയും കാര്യത്തില്‍ കേന്ദ്രത്തിന് ഉദാസീനതായുള്ളത്. 1990 കളിലെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആരംഭിച്ച ശേഷം കേന്ദ്രം സാമൂഹ്യ മേഖലകളില്‍ നിന്നും ബാങ്കിംഗ്-വ്യാവസായിക മേഖലകളില്‍ നിന്നും പൊതുമേഖലകളില്‍ (ഓഹരി വിറ്റഴിക്കല്‍) നിന്നും മറ്റും സര്‍ക്കാര്‍ പിന്‍വലിയുന്നതായാണ് കാണുന്നത്. മുതലാളിത്ത സമൂഹത്തെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കളുടെ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അതേസമയം അവശ്യസേവന നിയമം തൊഴിലാളികള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നു.
വാണിജ്യ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും നാഷണല്‍ മാനുഫാക്ചറിംഗ് ഇന്‍വെസ്റ്റ്മെന്റ് സോണിനെയും ചെറുകിട വ്യവസായ മേഖലയെയും തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തൊഴിലാളികള്‍ക്ക് മതിയായ പെന്ഷന് നല്കുന്നതില് കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ഇതില്‍ പലര്‍ക്കും മാസംതോറും നൂറ് രൂപയില്‍ താഴെമാത്രമാണ് ലഭിക്കുന്നത്. ചുരുങ്ങിയത് 3,000 രൂപ ലഭിക്കേണ്ട സ്ഥാനത്താണിത്. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഉറപ്പുവരുത്താന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല.
മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ വേതനം നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ചാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ രാജ്യത്തെ തൊഴിലാളികളെ ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് എത്തിക്കും. ശരാശരി വേതനത്തിലും താഴെയെന്നത് അടിമയ്ക്ക് ലഭിക്കുന്ന വേതനം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരു ചെറു ഫാക്ടറിയില്‍ ഒരു സമരം നടന്നാല്‍ അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗം ഉണ്ടായിരിക്കും. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന ദേശീയ പണിമുടക്ക് ഒഴിവാക്കുന്നതിന് കേന്ദ്രം ഒരു ചെറുവിരല്‍ പോലും അനക്കിയില്ല, മാത്രവുമല്ല ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അവസാന നിമിഷം പൊതുവികാരം ഉണര്‍ന്നപ്പോള്‍ മാത്രമാണ് പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായത് തന്നെ. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നത്.
കഴിഞ്ഞ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ സ്വീകരിച്ച തീരുമാനത്തോട് കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാണിക്കുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി കൈക്കൊണ്ട പല സുപ്രധാന തീരുമാനങ്ങളും ഗൗരവത്തോടെ കാണുന്നതിനോ അത് പിന്തുടരുന്നതിനോ സാധിച്ചിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്ഥിര ജോലിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വേതനവും നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. സംസ്ഥാന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഇതിന് അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ കരാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. സഘടിത മേഖലയില്‍ വര്‍ധിച്ചുവരുന്ന കരാര്‍വത്കരണം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. നമ്മുടെ തൊഴിലിടങ്ങളും വ്യവസായ മേഖലകളും കരാര്‍ തൊഴിലിന്റെ പേരില്‍ ചൂഷണത്തിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിലാളികളെ മനുഷ്യരായി പരിഗണിക്കണം എന്നാണ് ബിഎംഎസിന്റെ ആവശ്യം.
വ്യാവസായിക പ്രമുഖരും കേന്ദ്രവും ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് ഈ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പോരാടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 25 ലക്ഷത്തോളം അംഗന്‍വാടി, ആശ, ഉച്ചഭക്ഷണ മേഖലയിലെ തൊഴിലാളികളുടെയും ഇതുപോലുള്ള മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക സ്ഥാനമാണിവര്‍ക്ക് ഉള്ളത്. ഇന്ത്യയിലെ ഗ്രാമീണരുടെ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലാണ് ഇവര്‍ വ്യാപൃതരായിരിക്കുന്നത്. ഇവരെ സന്നദ്ധസേവകരായി കണക്കാക്കുന്നത് അങ്ങേയറ്റം പരിഹാസ്യജനകമാണ്. ഇതില്‍ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് പ്രതിമാസം 1000 രൂപയെന്ന തുച്ഛമായ തുക നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. മിനിമം വേതനത്തേക്കാള്‍ കുറഞ്ഞ വേതനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന കാര്യം ഇവരില്‍ പലര്‍ക്കും അറിയില്ല. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ തന്നെയാണ്. അംഗന്‍വാടി പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. ആറാം ശമ്പള കമ്മീഷന് ശുപാര്‍ശ ചെയ്യുന്ന ക്ഷാമബത്ത ഇവരുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കണം. കൂടാതെ പിഎഫ്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യം, പെന്ഷന് തുടങ്ങിയ ആനുകൂല്യങ്ങളും ഈ ജീവനക്കാര്‍ക്കും ലഭ്യമാക്കണം.
അഡ്വ. സി.കെ. സജി നാരായണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: