ഒരുപക്ഷെ എറണാകുളം ജില്ലയിലേതുപോലെ ആയിരക്കണക്കിന് അംബരചുംബികളായ കെട്ടിടങ്ങള്‍ കേരളത്തിലൊരിടത്തും കാണില്ല. കൊച്ചി നഗരത്തിനകത്തും കായലോരത്തും പെരിയാര്‍ നദിയുടെ തീരത്തും ബഹുനില കെട്ടിടങ്ങള്‍ ഇനും കെട്ടിപ്പൊക്കുകയാണ്.
“വാട്ടര്ഫ്രണ്ടേജ്” എന്നാണ് പരസ്യം. മുന്നില്‍ അഴുക്കു ചാലായാലും സംഗതി ശരിയാണല്ലോ. ഈ ബഹുനില കെട്ടിടങ്ങളില്‍ ഭൂരിഭാഗവും നിയമലംഘനങ്ങള്‍ നടത്തിയാണ് ഉയര്‍ത്തിയിരിക്കുന്നത് എന്നതാണ് വാസ്തവം. തീരദേശ സംരക്ഷണ നിയമം ലംഘിച്ചവ നൂറുകണക്കിന് വരും. ഏകജാലക ക്ലിയറന്‍സുകളും സര്‍ക്കാര്‍ പ്രത്യേക പരിഗണനയും നിയമ ലഘൂകരണവും നിയമത്തില്‍ പ്രത്യേക വിടുതലും ആനുകൂല്യങ്ങളും തുടങ്ങി പല പല വിക്രിയകളും അഴിമതിയുമാണ് നിയമലംഘനങ്ങള്‍ക്ക് പുറകിലുള്ളത്. സാധാരണക്കാരന് ഒരു വീടു പണിയുവാന്‍ തുനിഞ്ഞിറങ്ങിയാല്‍ വില്ലനായി തീരദേശ സംരക്ഷണനിയമം വരും. ദ്വീപു നിവാസികള്‍ ഇതുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന കഷ്ടതകള്‍ ചില്ലറയല്ല. തീരദേശ മേഖല മത്സ്യത്തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെട്ട് അവരെ സംരക്ഷിക്കുകയെന്ന വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള തീരദേശ സംരക്ഷണ നിയമമാണ് അംബരചുംബികള്‍ വഴി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഭാരതത്തില്‍ ഈ നിയമം ഏറ്റവും കൂടുതല്‍ അയവുവരുത്തിയിട്ടുള്ളത് കേരളത്തിലാണ്. തീരദേശത്തെ ഓരോ പ്രോജക്ടിറ്റിന്റെ പേരിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തിട്ടുള്ളതിനാല് ശക്തമായ ഒരന്വേഷണം നടത്താന്‍ പോലും തയ്യാറല്ല എന്നതാണ് സത്യം.
ലക്ഷക്കണക്കിന് റവന്യൂ ഏക്കര്‍ ഭൂമിയാണ് നദീതീരത്തേയും കായല്‍ തീരത്തേയും കടലോരത്തേയും അംബരുചുംബികളായ ഫ്ലാറ്റ് ഉടമസ്ഥര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു നദീതീരത്തോ കായല്‍ തീരത്തോ കടല്‍ തീരത്തോ ഒരു കെട്ടിടം പണിയുമ്പോള്‍ കെട്ടിടം മുതല്‍ ആ പ്രദേശത്തെ കായലോ കടലോ പുഴയോ വരെയുള്ള തീരം അവര്‍ അടച്ചു കെട്ടി വെച്ച് അനുഭവിക്കുവാന്‍ തുടങ്ങും. ചിലര്‍ പാര്‍ക്കുകളും പൂന്തോട്ടങ്ങളും ബോട്ട് ജെട്ടികളും പണിത് കെട്ടിടത്തിനും തീരത്തിനുമിടയിലെ സ്ഥലം സ്വന്തമാക്കും. മറ്റുചിലര്‍ കൃഷിയാണ് ചെയ്യുന്നത്.
ചിലര്‍ പാര്‍ക്കിംഗിന് ഉപയോഗിക്കുന്നു. എങ്ങനെയായാലും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലം കൈവശംവച്ച് സ്വകാര്യ സംരംഭകര്‍ അനുഭവിക്കുകയാണ്. ചിലര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അംബരചുംബികള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഇടയിലുള്ള സ്ഥലം പാട്ടത്തിനെടുക്കും. പാട്ടം പുതുക്കാന്‍ പോലും മെനക്കെടാതെ അംബരചുംബികളായ കെട്ടിടങ്ങള്‍ കൈമറിഞ്ഞുപോകുമ്പോള് സര്‍ക്കാര്‍ സ്ഥലവും സ്വകാര്യവല്ക്കരിക്കപ്പെടുകയാണ്. ചിലയിടങ്ങളില്‍ അംബരചുംബികളോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഭൂമി കൈയൂക്ക് കാണിച്ച് വളച്ചുകെട്ടി വച്ചിരിക്കുകയാണ്. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും ചില്ലറ കൈമടക്ക് കൊടുക്കും. പണിയ്ക്ക് മുമ്പുതന്നെ റവന്യൂ ഉദ്യോഗസ്ഥരെ വേണ്ടതുപോലെ കണ്ടിരിക്കും. ഇക്കാരണങ്ങളാല്‍ കായല്‍ തീരങ്ങളും നദീതീരങ്ങളും കടല്‍ തീരങ്ങളും അളന്ന് തിരിച്ച് ജണ്ടയിട്ട് സംരക്ഷിയ്ക്കുവാന്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കോ ഒരു താല്‍പ്പര്യവുമില്ല. ഇതൊക്കെ മനസ്സിലായിട്ടുപോലും അംബരചുംബികള്‍ക്കായി സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികൃതര്‍ ആരും തയ്യാറല്ല. കാരണം പിടിയ്ക്കപ്പെടുക പാര്‍ട്ടിക്കാരോ നേതാക്കളോ അനുഭാവികളോ ആയിരിക്കും എന്നതുകൊണ്ടാണിത്.
വേലിയേറ്റ പ്രഭാവമുള്ള കായലുകളില്‍നിന്നും പുഴകളില്‍ നിന്നും തീരദേശ പരിപാലന നിയമമനുസരിച്ച് 100 മീറ്ററോ പുഴയുടെ വീതിയോ വിട്ട് മാത്രമേ കെട്ടിടങ്ങള്‍ പണിയാവൂ. ഈ നിയമത്തിലാണ് സര്‍ക്കാര്‍ ഒത്താശയോടെ വെള്ളം ചേര്‍ത്തിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവ് മേഖലയില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ എങ്ങനെ പണിയാനായി എന്നത് പരിശോധിച്ചാല്‍ കള്ളക്കളികള്‍ വെളിച്ചത്താകും. ഓരോ പ്രോജക്ടിനും നിയമം ലംഘിച്ച് പണിതുയര്‍ത്തുവാന്‍ അനധികൃത ഇളവുകളാണ് നല്‍കിയിരിക്കുന്നത്. ഗോശ്രീ പാലം പണിയ്ക്കായി നികത്തി വിറ്റ ഭൂമിയില്‍ കെട്ടിടം പണിയ്ക്ക് തീരദേശ പരിപാലന നിയമം ബാധകമല്ലത്രെ! ഉദ്യോഗസ്ഥ പ്രമാണിമാരും രാഷ്ട്രീയ മേലാളന്മാരും കൂടിയങ്ങ് തീരുമാനിയ്ക്കും! ജനാധിപത്യത്തിന് തിരിച്ചടി. ബഹുനില കെട്ടിട നിര്‍മാതാവിന്റെ മടിശീലയുടെ കനമനുസരിച്ച് എന്ത് തരം ഇളവു വേണമെങ്കിലും നേടാനാകുമെന്ന് എറണാകുളം മറൈന്‍ ഡ്രൈവിലെ അംബരചുംബികള്‍ നടത്തിയ നിയമലംഘനങ്ങള്‍ മാത്രം പഠിച്ചാല്‍ മനസ്സിലാകും. കായലു കഴിഞ്ഞ് നടപാതയോ റോഡോ ഉണ്ടെങ്കില്‍ അംബരചുംബികള്‍ പണിയാമത്രെ. മുന്നില്‍ തിരമാലകള്‍ മതിലിന് പുറത്ത് ആഞ്ഞടിച്ചാലും കെട്ടിടത്തില്‍ കൊള്ളാതിരുന്നാല് തീരദേശ പരിപാലന നിയമം ബാധകമല്ല. നടപ്പാതയിലൂടെയോ കെട്ടിടത്തിന്റെ മുന്നിലെ റോഡിലൂടെയോ ആളുകള്‍ക്ക് സുരക്ഷിതമായി നടക്കാമെങ്കില്‍ ബഹുനില കെട്ടിടത്തിന് സുരക്ഷിതത്വമുണ്ടെന്ന പുതിയ കണ്ടെത്തല്‍. ഇത് തീരദേശ പരിപാലന നിയമത്തില്‍നിന്ന് ഇളവുകള്‍ക്ക് അര്ഹതയാകുമത്രെ! മറൈന്‍ ഡ്രൈവിലെ വോക്ക്വെ പോലും അതുകൊണ്ട് ബഹുനില കെട്ടിടങ്ങള്‍ക്ക് നിയമത്തിലെ പഴുതുകള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരിക്കുന്നു. നിയമലംഘനം നടത്തുവാന്‍ വേണ്ട ചില പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുക്കുന്നു എന്നതാണ് ഏറ്റവും ദയനീയമായിട്ടുള്ളത്. വേലി തന്നെ വിളവ് തിന്നുന്നു. ഉദ്യോഗസ്ഥരുടെ എല്ലാ അഴിമതിയ്ക്കും കുടപിടിക്കുന്ന നേതാക്കളും ജനപ്രതിനിധികളുമാണ് ജനവഞ്ചകരായി തീര്‍ന്നിരിക്കുന്നത്.
പഞ്ചായത്തീരാജ് നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അത്യധികമായ അധികാരങ്ങളാണുള്ളത്. എന്നാല്‍ കൊച്ചി നഗരസഭയോ അനുബന്ധ ഗ്രാമപഞ്ചായത്തുകളോ റവന്യൂവകുപ്പോ പോര്ട്ടുട്രസ്റ്റോ നിയമത്തിന്റെ സാധ്യതകള്‍ വഴി നിയമം അനുസരിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതിനു പകരം സ്വന്തം വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത് കടുത്ത അനീതിയാണ്. സര്‍ക്കാര്‍ ഭൂമി നിയമലംഘനത്തിലൂടെ അന്യാധീനപ്പെട്ടു പോകുകയാണ്. ഇത് തടയുവാന്‍ കര്‍ശനമായി നിയമം നടപ്പാക്കണം. അല്ലാതെ ഇളവുകള്‍ നല്കി കൊച്ചി പോലുള്ള നഗരത്തെ കോണ്‍ക്രീറ്റ് കാടുകളാക്കി മാറ്റുവാന്‍ കൂട്ടുനില്‍ക്കുകയല്ല വേണ്ടത്. നദികളുടെ തീരത്തുള്ള ഫ്ലാറ്റുകള്‍ നേരിട്ട് നദികളില്‍നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റിയെ നോക്കുകുത്തിയാക്കുകയാണിവര്. കൂടാതെ നദികളെ കക്കൂസ് മാലിന്യമുള്‍പ്പടെ ഖര-ദ്രവ മാലിന്യങ്ങള്‍ തള്ളുവാനുള്ള എളുപ്പമാര്ഗ്ഗമാക്കിയിരിക്കയാണ് അംബരചുംബികള്‍. മിക്കവാറും സെപ്റ്റിക് ടാങ്ക് ഓവര്‍ഫ്ലോ വെള്ളം നദികളിലോട്ടാണ് തുറന്നുവച്ചിരിക്കുന്നത്. നടപടിസ്വീകരിക്കേണ്ടവര് ഉറക്കം നടിക്കുന്നു. പ്ലാനില്‍ പാര്‍ക്കിംഗിനായി കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഫ്ലാറ്റിന് “ഒക്കുപ്പന്‍സി” സര്‍ട്ടിഫിക്കറ്റ് കിട്ടി കഴിയുമ്പോള്‍ അടച്ചുകെട്ടി വാടകയ്ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നു. ഇതുമൂലം അംബരചുംബികളിലേയ്ക്കുള്ള വാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും ഗതാഗതക്കുരുക്കിലേയ്ക്ക് നയിക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇത് സമൂഹത്തിന് ബാധ്യത സൃഷ്ടിക്കുന്നു. അംബരചുംബികളുടെ ഉടമസ്ഥര്‍ക്ക് ലാഭം കൊയ്യാന്‍ മറ്റുള്ളവര്‍ ത്യാഗം സഹിയ്ക്കേണ്ട അവസ്ഥ. ഇടപ്പള്ളിയിലെ മാളിനുവേണ്ടി അതായത് സ്വകാര്യവ്യക്തിയ്ക്ക് പണമുണ്ടാക്കുവാനായി പ്രതിദിനം ഗതാഗതക്കുരുക്കില്‍ കത്തിതീരുന്ന സാധാരണ ജനത്തിന്റെ പെട്രോളും ഡീസലും എത്രയെന്ന് കണക്കില്ല. ഒരു സമ്പന്നനുവേണ്ടി മാസങ്ങളായി ജനങ്ങള്‍ റോഡില്‍ കെട്ടിക്കിടക്കുകയാണ്. അംബര ചുംബികള്‍ നിയമപ്രകാരം അവശ്യം ചെയ്യേണ്ട പ്രതിവിധികള്‍ ചെയ്യാത്തതുമൂലം പൊതുപ്രശ്നങ്ങള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മാത്രം.
2006 ലെ പരിസ്ഥിതി ആഘാതപഠനത്തിന്റെ നോട്ടിഫിക്കേഷന്‍ ആധാരമാക്കി കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കായുള്ള നിയമഭേദഗതികള്‍ വരുത്തുവാനും 2012 ഫെബ്രുവരി ഏഴിന് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തുവാനും വേണ്ടി കേന്ദ്ര പ്ലാനിംഗ് ബോര്‍ഡ് അംഗമായ ഡോ.കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പത്തംഗ കമ്മറ്റിയെ നിയമിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതിന്റെ വെളിച്ചത്തില്‍ അംബരചുംബികളായ കെട്ടിടങ്ങളെന്നാല് 16 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവ എന്ന് നിജപ്പെടുത്തി. ഇത്തരം കെട്ടിടങ്ങളുടെ ചുറ്റും 5 മീറ്റര്‍ സ്ഥലം വിട്ടിരിക്കണം എന്ന പഴയ നിയമം കസ്തൂരി രംഗന് വെള്ളം ചേര്‍ത്ത് മുന്‍വശത്തും മറ്റ് മൂന്നുവശങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് എന്ന് മാത്രമാക്കി ചുരുക്കി. 8000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് റോഡ് വീതി 5 മീറ്റര്‍ എന്നാക്കി മാറ്റി. 18000 മുതല്‍ സ്ക്വയര്‍ മീറ്ററിന് റോഡിന്റെ വീതി 6 മീറ്ററും 18000 മുതല്‍ 24000 വരെ 7 മീറ്ററും 24000 ചതുരശ്ര മീറ്റര്‍ കെട്ടിടത്തിന് റോഡിന്റെ വീതി 10 മീറ്ററുമാക്കി നിജപ്പെടുത്തി. 100 കോടിയിലുള്ള പ്രോജക്ടുകള്‍ക്ക് ഏകജാലകം വഴി അനുമതി നല്‍കും. ഇതിനായി നിയമങ്ങളെല്ലാം കിഴിവ് കൊടുക്കും. ശക്തമായ നിയമങ്ങളാണ് കസ്തൂരിരംഗന്‍ കമ്മറ്റി വഴി വികലമാക്കിയത്. പശ്ചിമഘട്ട മലമടക്കുകള്‍ സംരക്ഷിക്കുവാന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ തമസ്ക്കരിച്ചുകൊണ്ടാണ് ഡോ.കസ്തൂരി രംഗന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിയമങ്ങള്‍ അട്ടിമറിയ്ക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന വേലത്തരങ്ങളുടെ ഭാഗങ്ങളാണിതെല്ലാം.
കേരളത്തിലെ ബഹുനില കെട്ടിടങ്ങള്‍ അവയിലെത്തി ചേരുന്നതിനുള്ള റോഡിന്റെ വീതി കര്‍ശനമായി പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തേണ്ടതാണ്. 45 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും അടുത്ത് 5 കിലോ മീറ്ററിനുള്ളില്‍ ഫയര്‍ സ്റ്റേഷന് വേണം. 60 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ രണ്ട് കിലോമീറ്ററിനുള്ളിലും അതിന് മുകളില്‍ 10 മിനിറ്റിനുള്ളില്‍ കെട്ടിടത്തിനടുത്തെത്താവുന്ന തരത്തിലും ഫയര്‍ സ്റ്റേഷന് ഉണ്ടാകണം. ഫയര്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും പണി തുടങ്ങുന്നതിനും മുമ്പും താമസം തുടങ്ങുന്നതിനുമുമ്പും അനുവാദം വാങ്ങണം. അഗ്നിശമന ഉപകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഓരോ ബഹുനില കെട്ടിടത്തിലും ഘടിപ്പിച്ചിരിക്കേണ്ടതാണ്. യാതൊരു ഗുണനിലവാരവുമില്ലാത്ത ഫയര്‍ സേഫ്റ്റി സംവിധാനങ്ങളാണ് ഫയര്‍ സേഫ്റ്റി ഓഫീസര്‍മാരുടെ ഒത്താശയോടെ അംബരചുംബികളില്‍ ഘടിപ്പിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണവും ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണങ്ങളും വിലയിരുത്തുവാനായി സര്‍ക്കാര്‍ അന്വേഷണ കമ്മറ്റിയെ ചുമതലപ്പെടുത്തണം. ഈ മേഖലയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഭാഗ്യം കൊണ്ട് വന്‍ തീപിടിത്തങ്ങള്‍ സംഭവിക്കാത്തതുകൊണ്ട് ഒന്നും പുറത്തറിയാതെ പോകുന്നുവെന്നുമാത്രം. ഓരോ ബഹുനില കെട്ടിടത്തിനും രണ്ട് ഏണിപടികള്‍ വീതം വേണം. അവയുടെ വശങ്ങളില് പിടിച്ചു കയറുവാന്‍ 90 സെ.മീ. ഉയരത്തില്‍ ഹാന്റ് റെയില്‍ സ്ഥാപിച്ചിരിക്കണം. ബഹുനില കെട്ടിടങ്ങളില്‍ പുറത്തോട്ടു തുറക്കുന്ന ബാല്‍ക്കണികളുടെ പാരപ്പറ്റിന് രണ്ട് മീറ്ററിലധികം ഉയരം വേണം. ഓരോ കെട്ടിടത്തിനും പ്രത്യേകം ഫയര്‍ സേഫ്റ്റി സ്റ്റെയര്‍ കേയ്സ് വേണ്ടതായിട്ടുണ്ട്. ഓരോ നിലയില്‍നിന്നും അതിലേക്ക് കയറുവാന്‍ സാധിക്കണം. ബഹുനില കെട്ടിടങ്ങളുടെ ജനലുകളില്‍ ഇരുമ്പോ മറ്റു ബലമുള്ള വസ്തുക്കളെകൊണ്ടോ ഗ്രില്ലുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. ഇത്തരം കെട്ടിടങ്ങളുടെ മുന്‍ഭാഗത്ത് തീയണയ്ക്കുവാനുള്ള വാഹനം എത്തിച്ചേരുവാന്‍ അഞ്ച് മീറ്ററെങ്കിലും വീതിയിലുള്ള റോഡ് ഉണ്ടായിരിക്കണം.
അംബരചുംബികളില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ 13 ആളുകളെയെങ്കിലും കയറ്റാവുന്ന ലിഫ്റ്റ് നിര്‍ബന്ധമായി ഘടിപ്പിച്ചിരിക്കണം. ബഹുനില കെട്ടിടങ്ങളുടെ ടറസ്സിന്റെ പാരപ്പറ്റിന്റെ ഉയരം 1.2 മീറ്ററില്‍ കുറയാന്‍ പാടില്ലാത്തതാകുന്നു. കേരളത്തില്‍ നിയമാനുസൃതം കെട്ടിപ്പൊക്കിയിരിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ വളരെ കുറവാണ്. ബാക്കിയുള്ളവ നിയമലംഘനങ്ങള്‍ നടത്തി പണിതീര്‍ത്തവയാണ്.
ബഹുനില കെട്ടിടങ്ങള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയെക്കുറിച്ചും നിര്‍മാണത്തിലെ പാകപിഴകളെക്കുറിച്ചും അവയുടെ കുടിവെള്ള സ്രോതസ്സുകളെ കുറിച്ചും ഖരമാലിന്യ സംസ്ക്കരണത്തെക്കുറിച്ചും പാര്‍ക്കിംഗ് ഏരിയയെ കുറിച്ചും സ്ഥലം വാങ്ങിയതിലെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പിനെക്കുറിച്ചും ഫയര്‍ സേഫ്റ്റി സംവിധാനങ്ങളെക്കുറിച്ചും നിയമപ്രകാരമുള്ള മഴവെള്ള സംഭരണികളെക്കുറിച്ചും വൈദ്യുതി ഉപയോഗത്തെക്കുറിച്ചും അവയിലേക്കുള്ള റോഡ് സൗകര്യത്തെക്കുറിച്ചും കെട്ടിട നികുതി വെട്ടിപ്പിനെക്കുറിച്ചും അവ നടത്തിയിട്ടുള്ള മറ്റ് നിയമലംഘനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഖജനാവിനെ കൊള്ളയടിക്കുന്ന ഇത്തരം പ്രോജക്ടുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പണമുണ്ടാക്കുവാനായി ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് ഈ നാട്ടിലെ ജനങ്ങളും സര്‍ക്കാരും എന്തിന് സഹിക്കണം?
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: