പരിസ്ഥിതിനാശം ഇന്ന് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഴ അപ്രത്യക്ഷമായി ഭൂമി വരണ്ട്, ജലസ്രോതസ്സുകള്‍ വറ്റി, കൃഷി നാശോന്മുഖമായി കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും കാര്‍ഷിക സംസ്കാരം ഭീഷണിയിലാണ്. പണിക്കൂലി കൂടിയപ്പോള്‍ കൃഷി ലാഭകരമല്ലാതായി. അന്യദേശ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാലും കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ലെടുക്കാന്‍ നെല്ല് സംഭരണ ഏജന്‍സികള്‍ തയ്യാറാകാത്തതും സര്‍ക്കാരിന്റെ കാര്‍ഷിക പ്രശ്നങ്ങളോടുള്ള അനാസ്ഥയും കര്‍ഷകരുടെ നെല്ല് പാടവരമ്പില്‍ നശിക്കാന്‍ ഇടയാക്കുന്നു. ഇപ്പോള്‍ കേരകര്‍ഷകരും ഇതേ പ്രതിസന്ധിയിലാണ്.
കേരളം കൃഷിവിരുദ്ധമാകുന്നത് ഭൂമാഫിയ-അധികാരികള്‍ തമ്മിലുള്ള കൂട്ടുകെട്ടും ജനങ്ങളുടെ ധനാര്‍ത്തിയുമാണ്. കൃഷിഭൂമി ഇന്ന് ഭൂമാഫിയ വാങ്ങി നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഭൂമിയുടെ ആവാസ വ്യവസ്ഥ തന്നെ മാറുന്നു. പെയ്യുന്ന മഴ പോലും മണ്ണിലേക്ക് ഇറങ്ങാതെ ഒലിച്ചുപോകുമ്പോള്‍ കിണര്‍-കുളങ്ങള്‍ വറ്റുകയും ജലക്ഷാമം കുടിവെള്ളക്ഷാമവും രൂക്ഷമാകുകയും ചെയ്യുന്നു. പക്ഷെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പോലും ഭൂമാഫിയക്ക് മറിച്ച് വില്‍ക്കാനുള്ള ഗൂഢതന്ത്രം മെനയുന്നത് ആറന്മുളയില് കാണാം. ഇപ്പോള്‍ അഴിമതി ആരോപിതനായ ഗോവ കോണ്‍ഗ്രസ് എംഎല്‍എയും ഭൂമി വാങ്ങിയതും കേരളത്തിലല്ലേ?
കേന്ദ്രസര്‍ക്കാര്‍ ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി സംവേദക മേഖലയാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. ഇന്ന് കേരളം അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. 44 നദികള്‍ ജലസമൃദ്ധമാക്കിയിരുന്ന കേരളത്തിലെ മഹാനദിയായ ഭാരതപ്പുഴ ഇന്ന് മണല്പ്പുറമായത് കേരളത്തില്‍ സജീവമായ മണല്‍ മാഫിയ കാരണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയായിരുന്നപ്പോള്‍ പരിസ്ഥിതിവാദിയായ എസ്. സീതാരാമനോടൊപ്പം പെരിയാറില്‍ക്കൂടി യാത്രചെയ്ത് മണല്‍മാഫിയ മണല്‍ വാരുന്നത് നേരില്‍ കണ്ട് റിപ്പോര്‍ട്ട് ചെയ്തതാണ്. അന്ന് പാടം കുഴിച്ച് മണ്ണ് എടുക്കുന്നതും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന് കാരണം ഇങ്ങനെ മണ്ണെടുക്കുന്ന കുഴികളില്‍ വെള്ളം നിറഞ്ഞ് അത് ചതിക്കുഴികളായി മാറി കുട്ടികളുടെ ജീവന് കവര്‍ന്നതിനാലാണ്. അങ്കമാലി ഭാഗത്താണ് കുട്ടികള്‍ കുഴിയില്‍ വീണ് മരിച്ചത്. ഇതില്‍ പോലീസും പഞ്ചായത്തും മണല്‍മാഫിയയും ഒത്തുകളിക്കുന്നുണ്ടെന്നും അന്ന് ഞാന്‍ എഴുതി. പക്ഷെ മണല്‍വാരല്‍ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പല ജനപ്രതിനിധികളും മാഫിയകളുടെ ചട്ടുകങ്ങളായി മാറി. ഇന്ന് ചതിക്കുഴികള്‍ നിറഞ്ഞ പെരിയാര്‍ നീന്താനും കുളിക്കാനും ഇറങ്ങുന്ന എത്ര ജീവനുകളെയാണ് അപഹരിക്കുന്നത്!
പരിസ്ഥിതി എന്ന സങ്കല്‍പ്പം എന്റെ കുട്ടിക്കാലത്ത് ഇല്ലായിരുന്നെങ്കിലും കൃത്യമായി പരിസ്ഥിതി സംരക്ഷിക്കുന്ന ആവാസവ്യവസ്ഥയാണ് ഗ്രാമീണര്‍ സ്വീകരിച്ചിരുന്നത്. ഗ്രാമങ്ങളില്‍ പറമ്പുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു. ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എത്രയെത്ര മരങ്ങളാണ് അന്ന് പറമ്പുകളില്‍ ഉണ്ടായിരുന്നത്. തേക്ക്, മാവ്, പ്ലാവ് മുതലായവക്ക് പുറമെ ആഞ്ഞിലി, ഇടന, പുളിമരം, കാഞ്ഞിരം, അത്തി, ഉദള്, ഇലഞ്ഞി, മഞ്ചാടി മുതലായ മരങ്ങള്‍ എന്റെ വീട്ടിലെ പുരയിടത്തിലുണ്ടായിരുന്നു. മഞ്ചാടിക്കുരു പെറുക്കി പൊട്ടിച്ച് തിന്നാന്‍ സ്കൂളിലെ സഹപാഠികള്‍ എത്തുമായിരുന്നു. തേനീച്ച കൂടുകൂട്ടുന്ന മരങ്ങള്‍ കൊണ്ട്, പക്ഷിക്കൂടുകള്‍ കൊണ്ട്, ആറ്റക്കൂടുകള്‍ കൊണ്ട് സമൃദ്ധമായ പറമ്പ്. വീടിന്റെ മുന്‍വശത്തുള്ള കൊട്ടാംപടിയിലിരുന്ന് പക്ഷികളുടെ സംഗീതം കേള്‍ക്കാം. കാക്കകളുടെ കുളിയും കാണാം. വൈകുന്നേരം വീടണയാന്‍ പറന്നുയരുന്ന കൊക്കിന്കൂട്ടവും സന്ധ്യയാകുമ്പോള്‍ ചിലയ്ക്കുന്ന ഉപ്പനും രാത്രി ചിലയ്ക്കുന്ന നത്തും. രാത്രിയുടെ ഭീകരതയെ ഇവ ഇല്ലാതാക്കിയിരുന്നു.
ഭൂമാഫിയ, കെട്ടിടമാഫിയ, മരമാഫിയ, പ്ലൈവുഡ് മാഫിയ മുതലായ മാഫിയകളാണ് നദികളിലെ മണലൂറ്റി, വീട്ടിലെ വൃക്ഷങ്ങള്‍ വിലയ്ക്ക് വാങ്ങി വെട്ടി, തോടുകള്‍ നികത്തി ഗ്രാമീണ സൗന്ദര്യം നശിപ്പിച്ചത്. പണ്ട് ചാണകവും ചാരവും വാറ്റി വിതച്ചിരുന്ന നെല്‍വയലുകള്‍ കീടനാശിനി പ്രയോഗത്തിന് വഴങ്ങിയപ്പോള്‍ മലിനീകരണം ഉടലെടുത്തു. വീട്ടില്‍ ഉണ്ടാക്കിയിരുന്ന കടുമാങ്ങ, ഉപ്പുമാങ്ങ (ഇത് എന്താണെന്ന് പോലും ഈ തലമുറക്കറിയില്ല), ചെത്തുമാങ്ങ മുതലായ കറികള്‍ ഇന്ന് കമ്പോള ഉല്‍പ്പന്നങ്ങളാണ്. പുളിയിഞ്ചിയും വെളുത്ത നാരങ്ങയും കിട്ടണമെങ്കില്‍ എറണാകുളം ടിഡിഎം ഹാളില്‍ ഓണവില്‍പ്പന തുടങ്ങണം.
പണ്ട് മരങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നു. എന്റെ അച്ഛന് പറമ്പ് വനനിബിഡമാക്കിയപ്പോഴും തെക്കുവശത്ത് പുളി, വടക്ക് അത്തി, വടക്ക് കിഴക്ക് ഇലഞ്ഞി, വടക്ക് പടിഞ്ഞാറ് ഏഴിലംപാല മുതലായ വൃക്ഷങ്ങളാണ് നട്ടിരുന്നത്. ഇലഞ്ഞിപൂ പെറുക്കി മാല കോര്‍ക്കുന്നതും ആഞ്ഞിലിപ്പഴം തിന്നുന്നതും ഹരമായിരുന്ന ഒഴിവുകാലങ്ങള്‍ ഇന്ന് ഓര്‍മ്മയില്‍ മാത്രം.
പശ്ചിമഘട്ട സംരക്ഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആദ്യം മാധവ് ഗാഡ്ഗിലും പിന്നീട് അതിലെ തീവ്രത ലഘൂകരിക്കാന്‍ കസ്തൂരിരംഗനും നിയോഗിക്കപ്പെട്ടു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനായി ആദ്യം കേന്ദ്രം നിയോഗിച്ചത് മാധവ് ഗാഡ്ഗില്‍ കമ്മറ്റിയെയായിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെട്ടതാണ് പശ്ചിമഘട്ടം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വികസനവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഈ ആറ് സംസ്ഥാനങ്ങളും സുപ്രീംകോടതിയുടെ ഗ്രീന്‍ ട്രിബ്യൂണലില്‍ പരാതി നല്കി. തുടര്‍ന്ന് മലയോര ജില്ലകളുടെ വികസനത്തിനും സാമൂഹ്യ ഉന്നമനത്തിനും തടസ്സം നില്ക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാനാണ് കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ രണ്ടാമതൊരു പത്തംഗ സമിതി നിയുക്തമായത്.
പശ്ചിമഘട്ടത്തില്‍ വികസനപ്രവര്‍ത്തനം പാടില്ല, നിലവിലുള്ള ജലവൈദ്യുതി പദ്ധതികള്‍ ഡി കമ്മീഷന് ചെയ്യണം, പുതിയവ അനുവദിക്കരുത്, ജനവാസകേന്ദ്രങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് അത് സസ്യ-ജന്തുജാല ആവാസമേഖലയാക്കണം മുതലായ തികച്ചും പരിസ്ഥിതി വാദപരമായ നിര്‍ദ്ദേശങ്ങളായിരുന്നു ഗാഡ്ഗില്‍ കമ്മറ്റിയുടേത്. പ്രതീക്ഷിച്ച പോലെ കക്ഷി-മത-രാഷ്ട്രീയഭേദമെന്യേ ഇത് വിമര്ശനവിധേയമായപ്പോഴാണ് കസ്തൂരിരംഗന്‍ പുനഃപരിശോധന നടത്തിയത്. ഇവിടുത്തെ പാരിസ്ഥിതിക ജനാഭിമുഖ്യ പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്തത്, 1000കോടി. ഇതിനായി 90:10 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ചെലവ് വഹിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്.
പശ്ചിമഘട്ടം ജൈവവൈവിധ്യ മേഖലയിലെ ഹോട്ട്സ്പോട്ടുകളില്‍ എട്ടാംസ്ഥാനത്താണ്. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ (17 ശതമാനം) അതീവ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. അതിരപ്പിള്ളി പദ്ധതി പശ്ചിമഘട്ട നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ഗാഡ്ഗില്‍ നിഗമനം. ഇലക്ട്രിസിറ്റി ക്ഷാമം അനുഭവിക്കുന്ന കേരളത്തില്‍ പരിസ്ഥിതിനാശമില്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കാമെന്നാണ് ചിന്തിക്കേണ്ടതെന്ന് കസ്തൂരിരംഗന്‍. അതിരപ്പിള്ളി പ്രദേശത്ത് 41.56 ശതമാനം പരിസ്ഥിതി ലോലപ്രദേശമാണെന്ന് കണ്‍സേര്‍വ്ഡ് റിമോട്ട് സെന്‍സിംഗ് ഇമേജറി കണ്ടെത്തിയിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പാരിസ്ഥിതികവാദികളൊഴിച്ച് മറ്റുള്ളവര്‍ക്ക് സ്വീകാര്യമായി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ കാടിനെയും പുല്ലിനെയും പുഴുക്കളെയും വൃക്ഷങ്ങളെയും മൃഗാദികളെയും മന്ദമാരുതനെയും ഇടിയും മിന്നലോടും കൂടിയ മഴയെയും സ്നേഹിക്കുന്ന പരിസ്ഥിതിവാദികളെയാണ് നിയോഗിക്കപ്പെടേണ്ടത്. പാരിസ്ഥിതിക അജ്ഞരായ, വോട്ടുബാങ്ക് കേന്ദ്രീകൃത മനസ്ഥിതി കൊണ്ടുനടക്കുന്ന (ഹരിത എംഎല്‍എമാരൊഴികെ) രാഷ്ട്രീയക്കാര്‍ക്ക് ഇത് മനസിലാകില്ല. മുല്ലപ്പെരിയാര്‍ ഡാമും ഡി കമ്മീഷന് ചെയ്യണമെന്ന് ജയലളിതയോട് നേരിട്ട് പറയാന്‍ ഗാഡ്ഗില്‍ തയ്യാറാകുമോ?
ഇപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയാണ്, പാരിസ്ഥിതിക പ്രശ്നങ്ങളല്ല ചര്‍ച്ച. ഗണേഷ്കുമാറിന്റെ വനംവകുപ്പ് കയ്യടക്കാന്‍ ബാലകൃഷ്ണപിള്ള നടത്തിയ ശ്രമം വിഫലമായപ്പോള്‍ കീഴൂട്ട് പിള്ള ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ സമ്മതം മൂളിയിരിക്കുകയാണ്. വനം രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ വകുപ്പാണ്. പക്ഷെ ഗണേഷ് ഹരിത എംഎല്‍എ ഗണത്തില്പ്പെടുന്നതിനാലായിരിക്കാം കീഴൂട്ട് കാരണവരും ചീഫ് വിപ്പും ഗണേഷിനെതിരായത്. ഇപ്പോള്‍ കാബിനറ്റ് റാങ്കോടുകൂടിയ പദവി സ്വായത്തമായപ്പോള്‍ മകന് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത് ചീഫ് വിപ്പ് സഹിതം കോണ്‍ഗ്രസ് എതിര്‍ക്കുന്നു. അപഥസഞ്ചാരത്തില്‍ അഴിമതിയും കയ്യേറ്റവും ഉള്‍പ്പെടുന്നില്ല എന്നത് ആശ്വാസകരം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: