ബംഗളൂരു: ദേശീയനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ബിജെപിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനായി. എന്നാല്‍ 12 ദിവസം മാത്രമേ തെരഞ്ഞെടുപ്പിനു ബാക്കിയുള്ളുവെന്നായിട്ടും പ്രകടനപത്രിക പോലും പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയില്‍ കെട്ടിയ കുറ്റിയില്‍ തന്നെ വട്ടം ചുറ്റുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാനത്തെ ആറോളം ഭാഗങ്ങളില്‍ ദേശീയ നേതാക്കളുടെ പ്രചണ്ഡ പ്രചാരണത്തോടെ തെരഞ്ഞെടുപ്പു രംഗം ആവേശ ഭരിതമാക്കി. നിശ്ചയിച്ച സമയത്തില്‍നിന്ന് അല്‍പ്പം വൈകിയാണെങ്കിലും വടക്കന്‍ കര്‍ണാടകത്തില്‍ ഹാവേരി ജില്ലയിലെ തുംഗഭദ്രാ തീരത്തെ റാണിബെന്നുരില് ബി.ടി.പാട്ടീല്‍ ഗ്രൗണ്ടില്‍ എല്‍.കെ. അദ്വാനി എത്തുമ്പോള്‍ എരിയുന്ന ഉച്ചച്ചൂടിലും ജനങ്ങള്‍ ആവേശത്തിലായിരുന്നു. ഏതാണ്ട് 20 മിനിട്ടോളം പെയിലറ്റിന് ഹെലിപ്പാഡ് കണ്ടെത്താനാവാത്തതിനാല്‍ അദ്വാനി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന് ആകാശത്ത് വട്ടമിടേണ്ടി വന്നത് എല്ലാവരിലും ആശങ്ക ഉണ്ടാക്കി.
ഒരു കാലത്തും താനും പാര്‍ട്ടിയും അഴിമതിക്കും അഴിമതിക്കാര്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും അല്‍പ്പം വൈകിയാണെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടിക്ക് അതിന്റെ നീതി സംഹിതകളില്‍ അടിയുറച്ചു നില്‍ക്കാനായെന്നും പ്രസംഗത്തില്‍ അദ്വാനി ചൂണ്ടിക്കാട്ടി. സദാനന്ദ ഗ്ഡയും ഷെട്ടറും അഴിമതിരഹിതമായ ഭരണം കാഴ്ചവെച്ചു. അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മുന്‍ നിരയില്‍ എത്തിച്ചിട്ടുണ്ട്.കേന്ദ്രത്തില്‍ തുടരുന്ന അഴിമതിഭരണം ഏറെക്കാലം ഉണ്ടാവില്ല, അദ്ദേഹം പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസ്സും അഴിമതിയുടെ കാര്യത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്.ആ പാര്‍ട്ടിയില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാം സ്വന്തം സാമ്രാജ്യം പോലെ കൊണ്ട് നടക്കുന്നത് സോണിയാഗാന്ധി ആണ്. അഴിമതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. അമ്പതു വര്‍ഷം കര്‍ണാടകം ഭരിച്ചത് കോണ്‍ഗ്രസ്സ് ആണ്. അവര്‍ കൊണ്ടുവരാത്ത വികസനം നമ്മള് കൊണ്ടുവന്നു. പ്രബുദ്ധരായ ജനങ്ങള്‍ വീണ്ടും പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരും, അദ്ദേഹം പറഞ്ഞു.
കൊപ്പളയില്‍ വെങ്കയ്യ നായിഡുവിന്റെ പ്രചാരണം അവികസിതമായ ഹൈദരാബാദ്-കര്‍ണാടക ഭാഗത്തിന്റെ വികസനം സംബന്ധിച്ച കാര്യങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു. സര്‍ക്കാര്‍ വിശേഷമായ 371-ാം വകുപ്പ് കൊണ്ടുവന്നതിനാല്‍ ഈ ഭാഗത്തിന്റെ വികസനം ധൃതഗതിയിലാക്കാന്‍ ഷെട്ടര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അതിനു ഫണ്ട് അനുവദിക്കാതെ സംസ്ഥാന ഗവണ്മെന്റിനെ കുരുക്കാന്‍ കേന്ദ്രം പലവട്ടം ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കൊപ്പളയിലും സിദ്ധനെല്ലൂരിലും വന്റാലിയെയാണ് അദ്വാനി അഭിസംബോധന ചെയ്തത്. ബെലഗാവിയില്‍ തുടര്‍ഭരണത്തിനു വോട്ടു ചോദിച്ച ബിജെപി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗും കേന്ദ്രത്തിന്റെ അഴിമതിയിലും കോണ്‍ഗ്രസ്സിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതനുവര്‍ത്തിക്കുന്ന ചിറ്റമ്മനയത്തെയുമാണ് വിമര്‍ശിച്ചത്. അതേസമയം ഇപ്പോള്‍ പാര്‍ട്ടിയിലുള്ള സംശുദ്ധിയും ഐക്യവും ജനവിശ്വാസം നേടുന്നതില്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരുവില്‍ സുഷമസ്വരാജ് പ്രചാരണ പരിപാടിക്കള്‍ക്ക് നേതൃത്വം നല്കി. ഒരു സ്ത്രീ മുഖ്യമന്ത്രിയും മറ്റൊരു സ്ത്രീ സൂപ്പര്‍ പവറും ആയിരിക്കുന്ന ദല്‍ഹിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയില്ല.അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിഷേധംകൊണ്ട് ദല്‍ഹി കത്തുകയാണ്.
അതിനിടയില്‍നിന്നും നീറുന്നമനസോടെയാണ്ഞ്ഞാന് ഇവിടെ എത്തിയത്. ആ കോണ്ഗ്രസ്സ്സര്ക്കാരിനെ കര്‍ണാടകത്തില്‍ കൊണ്ടുവരാതിരിക്കേണ്ട ബാധ്യത ഓരോ വ്യക്തിക്കും ഉണ്ട്. വാഹന സൗകര്യത്തിലും കുടിവെള്ള പദ്ധതികളിലും നഗരം ഏറെ മുന്നേറിക്കഴിഞ്ഞു. ഇനിയും മുന്നേറാനുണ്ട്. മെട്രോ റെയില്‍ പദ്ധതി കൊണ്ടുവന്നതും നമ്മളാണ്. അമ്പതു വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നു സിംഗപ്പൂരിനോളം വളര്‍ന്നിരിക്കുന്നു ഇവിടം, അവര്‍ പറഞ്ഞു.
കൂടുതല്‍ വോട്ടര്മാരിലെക്കെത്തി ചേരുക എന്ന ഉദ്ദേശ്യത്തോടെ ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി ചെറുപരസ്യങ്ങളും ഷോര്‍ട്ട് ഫിലിമുകളും മറ്റും തയാറാക്കിയിട്ടുണ്ട്. നാലോളം ചെറു സിനിമകള്‍ ആണ് പ്രധാനമായും തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭാവി ലക്ഷ്യങ്ങളും വിവരിക്കുന്ന അവ കേന്ദ്രത്തിലെ യുപിഎ ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങളും പരാജയങ്ങളും എടുത്തു കാട്ടുന്നുണ്ട്. അഞ്ചോളം വീഡിയോ ക്ലിപ്പുകളും ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റു പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിക്കും.
മറുഭാഗത്ത് ഏഴോളം മണ്ഡലങ്ങളിലെ വിമതരെ പിന്‍വലിപ്പിക്കാന്‍ കഴിയാത്തതും അച്ഛന് ഗ്ഡക്കും മക്കള്‍ക്കുമിടയില്‍ കലഹം മൂര്‍ച്ഛിക്കുന്നതും ദളില്‍ ആഭ്യന്തര കലാപം ഉണ്ടായേക്കാമെന്നു വാര്‍ത്തകളുണ്ട്. പലേടത്തും ദേശീയ പ്രസിഡന്റ് ദേവേ ഗ്ഡ മുന്‍ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് പോലും ഒഴിഞ്ഞു മാറുകയാണത്രേ. കോണ്‍ഗ്രസ്സിലാകട്ടെ 23 നോ 24 നോ സോണിയയും മകനും എത്തുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇനിയും പരിപാടികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് അവര്‍ക്കിടയിലെ ആശയക്കുഴപ്പവും അനൈക്യവും പുറത്തു കൊണ്ടുവരുന്നു. ഇരുപതോളം മണ്ഡലങ്ങളില്‍ രൂക്ഷമായുള്ള വിമത ശല്യം അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റു പത്തോളം മണ്ഡലങ്ങളില്‍ വിമതരുടെ സാന്നിധ്യം നിസാരമാണെങ്കിലും ഓരോ വോട്ടും നിര്‍ണായകമായ ഈ മഹാസമരത്തില്‍ അത് കോണ്‍ഗ്രസ്സിനെ എവിടെ എത്തിക്കുമെന്ന് കണ്ടറിയണം. എന്തായാലും വരാനിരിക്കുന്ന നാളുകളും സംഭവങ്ങളും കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി ഇനിയും മാറ്റിമറിക്കും എന്ന് ഉറപ്പാണ്. അത് ദല്‍ഹിയിലെ ജനകീയ പ്രതിഷേധമായാലും ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ അന്വേഷണ ഫലങ്ങളായാലും.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: