പാലാ: കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള വയോമിത്രം പദ്ധതിക്ക് ഇന്ന് തുടക്കമാകും. 65 വയസ് കഴിഞ്ഞ നഗരസഭയിലെ വൃദ്ധജനവിഭാഗത്തിന് ആവശ്യത്തിന് മരുന്നും ചികിത്സയും എത്തിച്ചു നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയര്മാന് കുര്യാക്കോസ് പടവന് പറഞ്ഞു. കിടപ്പു രോഗികള്‍ക്കായി മൊബൈല്‍ ക്ലിനിക്ക് സംവിധാനവും ഏര്‍പ്പെടുത്തും.
നഗരസഭയുടെ ലൈബ്രറി കെട്ടിടത്തിലെ ഒരു മുറി വയോമിത്രം പദ്ധതിയുടെ ആഫീസായി പ്രവര്‍ത്തിക്കും. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നഗരസഭയിലെ മുന്‍കൂട്ടി അറിയിക്കുന്ന സെന്ററുകളില്‍ എത്തി അവരുടെ നിര്‍ദ്ദേശാനുസരണം മരുന്നുകളും ചികിത്സയും സൗജന്യമായി നല്‍കും. നഗരസഭയിലെ 20 സെന്ററുകളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത്. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ സെന്ററുകളില്‍ പരിശോധന നടത്തും. എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് പദ്ധതി പാലായില്‍ നടപ്പാക്കുന്നത്. കേരളത്തിലെ മൂന്ന് നഗരസഭകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9ന് മന്ത്രി കെ.എം.മാണി നഗരസഭാ അങ്കണത്തില്‍ നിര്‍വ്വഹിക്കും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എംപി, അഡ്വ.ജോയി എബ്രാഹം എംപി എന്നിവര്‍ സംബന്ധിക്കും.
താത്പര്യമുള്ളവര്‍ ഇന്ന് രാവിലെ നഗരസഭാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്മാന് കുര്യാക്കോസ് പടവന് അറയിച്ചു. രജിസ്റ്റര്‍ ചെയ്യാനായി എത്തുന്നവര്‍ 65 വയസ് പൂര്‍ത്തിയായെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ചെയര്മാന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അന്നേദിവസം ചികിത്സയ്ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. കിടപ്പുരോഗികള്‍ക്ക് അവരുടെ പ്രതിനിധിവശം രേഖകള്‍ കൊടുത്തു വിട്ടും പേര് രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: